KeralaNEWS

കഴിഞ്ഞ വർഷം കൊച്ചി മെട്രോ ഉപയോഗപ്പെടുത്തിയത് 3.12 കോടി ജനങ്ങൾ

കൊച്ചി മെട്രോയെ സംബന്ധിച്ച്‌ അഭിമാനകരമായ നേട്ടങ്ങളുടെ കാലമായിരുന്നു 2023.യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും പുതിയ ഉയരങ്ങളിലെത്താന്‍ കഴിഞ്ഞ വര്‍ഷം സാധിച്ചു. 3.12 കോടി ജനങ്ങളാണ് ഇക്കാലമത്രയും മെട്രോയില്‍ യാത്ര ചെയ്തത്.

96 കോടി രൂപയാണ് ടിക്കറ്റ് വരുമാത്തിലൂടെ മാത്രം കഴിഞ്ഞ വര്‍ഷം ലഭിച്ചതും.ടിക്കറ്റിംഗ് കൂടുതല്‍ സൗകര്യ പ്രദമാക്കുന്നതിന്‍റെ ഭാഗമായി വാട്‌സ്‌ആപ്പ് ടിക്കറ്റ് ഇന്നലെ മുതല്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഇനി ക്യൂ നില്‍ക്കാതെ തന്നെ യാത്രക്കാര്‍ക്ക് തങ്ങളുടെ വാട്‌സ്‌ആപ്പിലൂടെ ടിക്കറ്റ് എടുത്ത് ഉപയോഗിക്കാം. വിനോദ സഞ്ചാര, വിദ്യാര്‍ഥി സംഘങ്ങള്‍ക്ക് ബള്‍ക്കായി ടിക്കറ്റ് എടുക്കാനുള്ള സൗകര്യവുമുണ്ട്. ഒറ്റത്തവണ 50 ടിക്കറ്റ് വരെ എടുക്കുന്നവര്‍ക്ക് 25 ശതമാനവും 50 ടിക്കറ്റിനു മുകളില്‍ എടുക്കുന്നവര്‍ക്ക് 50 ശതമാനവും ഇളവ് ലഭിക്കും.

Signature-ad

ടിക്കറ്റ് ഇതര വരുമാനത്തിനായി ഒട്ടേറെ പദ്ധതികളും ആവിഷ്‌കരിച്ചിട്ടുണ്ട്. കളമശേരി സ്റ്റേഷനോട് ചേര്‍ന്ന് ബിപിസിഎല്‍ ഇന്ധന ഫില്ലിംഗ് സ്റ്റേഷന്‍ സ്ഥാപിക്കുന്ന പദ്ധതിയാണ് ഇതില്‍ പ്രധാനപ്പെട്ടത്.സ്ഥല വാടകയായി വലിയ വരുമാനമാണ് ഇതിലൂടെ കെഎംആര്‍എല്‍ പ്രതീക്ഷിക്കുന്നത്. ഐഐഎം കൊച്ചി ക്യാമ്ബസ് കുസാറ്റ് മെട്രോ സ്‌റ്റേഷനില്‍ തുടങ്ങാനും തീരുമാനമായിട്ടുണ്ട്. ഇതുവഴിയും സ്ഥിരമായ വാടക പ്രതീക്ഷിക്കുന്നു.

കൊച്ചി മെട്രോയുടെ രണ്ടാംഘട്ട പദ്ധതിയായ ജവഹര്‍ലാല്‍ നെഹ്‌റു മെട്രോ സ്റ്റേഷന്‍ മുതല്‍ കാക്കനാട് ഇന്‍ഫോപാര്‍ക്ക് വരെയുള്ള മെട്രോപാത 2026 അവസാനത്തോടെ പ്രവർത്തനക്ഷമമാകും.11.2 കിലോമീറ്റര്‍ വരുന്നതാണ് രണ്ടാംഘട്ടം. പാലാരിവട്ടം ജംഗ്ഷന്‍, പാലാരിവട്ടം ബൈപാസ്, ചെമ്ബുമുക്ക്, വാഴക്കാല, പടമുകള്‍, കാക്കനാട്, സെസ്, ചിറ്റേത്തുകര, കിന്‍ഫ്ര, ഇന്‍ഫോപാര്‍ക്ക് 1, ഇന്‍ഫോപാര്‍ക്ക് 2 എന്നിങ്ങനെ 11 സ്റ്റേഷനുകളുണ്ട്.

ആലുവ മുതല്‍ അങ്കമാലി വരെയാണ് മൂന്നാം ഘട്ടം.അങ്കമാലിയില്‍ നിന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും ഒരു ഉപപാതയുണ്ട്. വിമാനത്താവളത്തില്‍ (സിയാല്‍) അവസാനിക്കുന്ന ഈ പാതയിലെ ഒടുവിലത്തെ സ്‌റ്റേഷൻ ഭൂഗര്‍ഭ സ്റ്റേഷനായി നിര്‍മ്മിക്കാനാണ് കെ.എം.ആ‌ര്‍.എല്‍ തീരുമാനം.കൊച്ചി മെട്രോയുടെ ഏറ്റവും വലിയ സ്‌റ്റേഷനായിരിക്കും സിയാലിലേത്.

Back to top button
error: