KeralaNEWS

ബി.ജെ.പിയുമായി സഖ്യമുണ്ടാക്കുന്നുവെന്ന എച്ച്.ഡി. ദേവഗൗഡയുടെ പ്രസ്താവന തികഞ്ഞ രാഷ്ടീയ അസംബന്ധമെന്ന് ജനതാദള്‍ (എസ്) സംസ്ഥാന പ്രസിഡന്റ് മാത്യു ടി തോമസ്

തിരുവനന്തപുരം: ബി.ജെ.പിയുമായി സഖ്യമുണ്ടാക്കുന്നുവെന്ന പ്രഖ്യാപനത്തിന് കേരള മുഖ്യമന്ത്രിയുടെയും സംസ്ഥാനത്തെ ജനതാദൾ (എസ്) മന്ത്രി കെ.കൃഷ്ണൻകുട്ടിയുടെയും അനുമതിയുണ്ടെന്ന എച്ച്.ഡി. ദേവഗൗഡയുടെ പ്രസ്താവന തികഞ്ഞ രാഷ്ടീയ അസംബന്ധമാണെന്ന് ജനതാദൾ (എസ്) സംസ്ഥാന പ്രസിഡന്റ് മാത്യു ടി തോമസ് എം.എൽ.എ. മുഖ്യമന്ത്രിയുമായി ഏതെങ്കിലും വിഷയത്തിൽ എന്തെങ്കിലും ആശയ വിനിമയം ദേവഗൗഡ നടത്തിയിട്ട് വർഷങ്ങൾ തന്നെ കഴിഞ്ഞിരിക്കുന്നുവെന്നാണ് മനസിലാകുന്നത്. മുൻ പ്രധാനമന്ത്രിയുടെ പ്രസ്താവന തെറ്റിധാരണകൾ ഉണ്ടാക്കുവാൻ മാത്രമേ ഉപകരിക്കൂ. ബി.ജെ.പിയെയും കോൺഗ്രസിനെയും എതിർക്കുക എന്ന ദേശീയ പ്ലീനറി സമ്മേളനത്തിന്റെ രാഷ്ട്രീയ നിലപാട് തിരുത്തുവാൻ ആർക്കും അവകാശമില്ലെന്നും, വിഭിന്ന നിലപാട് സ്വീകരിക്കുവാൻ ദേശീയ പ്ലീനറി സമ്മേളനത്തിന് മാത്രമേ അവകാശമുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.

ദേശീയതലത്തിൽ ബിജെപിയുമായി സഖ്യം ചേരാൻ ജെഡിഎസിന് മുഖ്യമന്ത്രി പിണറായി വിജയൻ പൂർണസമ്മതം നൽകിയെന്ന് ജെഡിഎസ് അധ്യക്ഷനും മുൻ പ്രധാനമന്ത്രിയുമായ എച്ച് ഡി ദേവഗൗഡ നടത്തിയ പരാമർശമാണ് രാഷ്ട്രീയ കേരളത്തിൽ വലിയ ചർച്ചയായത്. ബിജെപി സഖ്യം ജെഡിഎസ്സിനെ രക്ഷിക്കാനാണെന്ന് തിരിച്ചറിഞ്ഞ സംസ്ഥാനഘടകവും ഈ നീക്കത്തിന് പിന്തുണ നൽകിയെന്നും ദേവഗൗഡ വ്യക്തമാക്കി. എന്നാൽ ദേവഗൗഡയുടെ പ്രസ്താവനയെ പൂർണമായും തള്ളി ജെഡിഎസ് സംസ്ഥാനഘടകം രംഗത്തെത്തി.

Signature-ad

2006-ൽ കർണാടകത്തിൽ ജെഡിഎസ് – ബിജെപി സഖ്യസർക്കാരുണ്ടാവുകയും, അങ്ങനെ ദക്ഷിണേന്ത്യയിൽ ആദ്യമായി ബിജെപി അധികാരത്തിലെത്തുകയും ചെയ്തപ്പോൾ എൽഡിഎഫ് ജെഡിഎസിനെ കൂടെ നിർത്തിയതാണ്. പക്ഷേ അന്നത്തെ സാഹചര്യമല്ല ഇന്ന്. ദേശീയതലത്തിൽ മോദിയെ താഴെയിറക്കാൻ എൻഡിഎ ഇതരകക്ഷികൾ ഇന്ത്യ സഖ്യവുമായി മുന്നോട്ട് പോകുന്നു. അതിൽ ഇടം കിട്ടാതിരുന്ന ജെഡിഎസ്, കർണാടക തെരഞ്ഞെടുപ്പിലും തകർന്നടിഞ്ഞതോടെയാണ് നിലനിൽപ്പിനായി എൻഡിഎയുമായി കൈകോർത്തത്. ദേവഗൗഡയുടെ ഈ തീരുമാനത്തെ എതിർത്ത് ആദ്യം രംഗത്ത് വന്നത് കേരള, തമിഴ്നാട്, മഹാരാഷ്ട്ര ഘടകങ്ങളാണ്. പിന്നാലെ ഗൗഡയെ പരസ്യമായി തള്ളിപ്പറഞ്ഞ കർണാടക സംസ്ഥാന അധ്യക്ഷൻ സി എം ഇബ്രാഹിമിനെ പുറത്താക്കി ജെഡിഎസ്. എന്തുകൊണ്ട് ഇബ്രാഹിമിനെ പുറത്താക്കി എന്നതിൻറെ വിശദീകരണം നൽകവേയായിരുന്നു എൻഡിഎ സഖ്യത്തിന് പിണറായിയുടെ പൂർണ സമ്മതമെന്ന ദേവഗൗഡയുടെ പ്രസ്താവന.

Back to top button
error: