IndiaNEWS

ഏക സിവില്‍ കോഡ് നടപ്പാക്കാന്‍ അമാന്തം പാടില്ല; വൈകിയാല്‍ മൂല്യങ്ങള്‍ തകരും: ഉപരാഷ്ട്രപതി ജഗധീപ് ധന്‍കര്‍

ദില്ലി: ഏക സിവിൽ കോഡ് നടപ്പാക്കാൻ അമാന്തം പാടില്ലെന്ന് ഉപരാഷ്ട്രപതി ജഗധീപ് ധൻകർ. വൈകിയാൽ മൂല്യങ്ങൾ തകരുമെന്നും ജഗധീപ് ധൻകർ അഭിപ്രായപ്പെട്ടു. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ കടുത്ത പ്രതിഷേധത്തെ തുടർന്ന് ഗോത്രവിഭാഗങ്ങളെ ഏകസിവിൽ കോഡിൽ നിന്ന് ഒഴിവാക്കിയേക്കും. ഇതിനിടെ ആംആദ്മി പാർട്ടിയിൽ ഭിന്നത തലപൊക്കി.

ഏക സിവിൽ കോഡിൽ നടപടികൾ പുരോഗമിക്കുമ്പോൾ, വിഷയത്തിൽ സർക്കാർ പിന്നോട്ടില്ലെന്ന കൃത്യമായ സൂചനയാണ് ഉപരാഷ്ട്രപതി നൽകുന്നത്. ബില്ലവതരണത്തിന് മുന്നോടിയായി ചേർന്ന നിയമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിക്ക് കിട്ടിയ പ്രതികരണങ്ങൾ സർക്കാർ പരിശോധിക്കുകയാണ്. ഉത്തരാഖണ്ഡിൽ ഏക സിവിൽ കോഡിൻറെ കരട് തയ്യാറായതിന് പിന്നാലെ മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയുമായി പ്രധാനമന്ത്രിയും, അമിത് ഷായും കൂടിക്കാഴ്ച നടത്തി. ഉത്തരാഖണ്ഡ് തയ്യാറാക്കിയ സിവിൽ കോഡിൻറെ കരട് ദേശീയ തലത്തിൽ തയ്യാറാക്കുന്ന സിവിൽ കോഡിന് ആധാരമായേക്കും.

Signature-ad

അതേസമയം, വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ ഘടകക്ഷികളും ഗോത്ര സംഘടനകളും പ്രതിഷേധം ശക്തമാക്കിയതോടെ ഗോത്രവിഭാഗങ്ങളെ ഒഴിവാക്കിയാലോ എന്ന ആലോചന നിയമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷൻ സുശീൽ മോദി തന്നെ മുന്നോട്ട് വച്ചു. ന്യൂനപക്ഷങ്ങൾക്കും, പിന്നാക്ക വിഭാഗങ്ങൾക്കും പറയാനുള്ളത് കൂടി കേൾക്കണമെന്ന് സമിതിയംഗം കോൺഗ്രസ് എം പി മാണിക്കം ടാഗോർ ആവശ്യപ്പെട്ടു. ഏക സിവിൽ കോഡിനെ ആംആംദ്മി പാർട്ടി പിന്തുണച്ചെങ്കിലും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ തള്ളി പറഞ്ഞു. പാർട്ടിയുടെ നിലപാട് വിവിധ സിഖ് ഗ്രൂപ്പുകളെ പ്രകോപിപ്പിച്ചതും കോൺഗ്രസും ശിരോമണി അകാലിദളും രാഷ്ട്രീയായുധമാക്കിയതും ഭഗവന്ത് മാനെ വെട്ടിലാക്കി.

Back to top button
error: