KeralaNEWS

കാടിന്റെ പത്തരമാറ്റ് ചന്തം തേടി മഴക്കാലത്ത് ഒരു ഗവി യാത്ര

ടൽ പോലെ പരന്നുകിടക്കുന്ന കാടും, കാതുകളില്‍ കിന്നാരം പറഞ്ഞും കവിളില്‍ മുട്ടിയുരുമ്മിയും പോകുന്ന കാറ്റും, നൂല്‍മഴയും… പത്തനംതിട്ടയിലെ ഗവി എന്ന കാനനസുന്ദരിയുടെ മനംമയക്കും കാഴ്ചകളിലേക്ക് ഓടിയെത്താന്‍ ആഗ്രഹിക്കാത്ത സഞ്ചാരികള്‍ ഉണ്ടാവില്ല. കാലമേതായാലും ഗവിയുടെ ചന്തത്തിനെന്നും പത്തരമാറ്റ് തന്നെ, എന്നാല്‍ മഴക്കാലത്ത്, മുഴുവന്‍ സൗന്ദര്യവും ഗവി പുറത്തെടുക്കും.
സമുദ്രനിരപ്പിൽനിന്ന് ഏകദേശം 3,400 അടി ഉയരത്തിലാണ് ഗവി. ശബരിമലയുടെയും ചുറ്റുമുള്ള കുന്നുകളുടെയും മനോഹരമായ കാഴ്ച ഇവിടെനിന്നും നോക്കിയാല്‍ കാണാനാവും. എത്ര വേനലായാലും ഗവിയില്‍ കുളിരും പച്ചപ്പും കുറയാറില്ല.മഴക്കാലത്തെ കാര്യം പറയുകയും വേണ്ട.
ഗവി കാണാന്‍ ആഗ്രഹമുള്ളവര്‍ക്ക് ആവശ്യമെങ്കില്‍ ഫോര്‍ വീലര്‍ യാത്ര തിരഞ്ഞെടുക്കാം. ഒരു ദിവസം അറുപതോളം വാഹനങ്ങള്‍ മാത്രമാണ്  ഗവിയിലേക്ക് കടത്തി വിടുന്നത്. അതുകൊണ്ട് മുൻകൂട്ടി അനുമതി ആവശ്യമാണ്. അതല്ലെങ്കില്‍ പത്തനംതിട്ടയിൽ  നിന്നും ഗവിയിലേക്ക് കുറഞ്ഞ ചെലവില്‍ കെ എസ് ആർടിസി ബസ് സർവീസുമുണ്ട്. ഉച്ചഭക്ഷണം, ബോട്ടിങ്, എൻട്രിഫീസ് എല്ലാം ഉൾപ്പെടുത്തിയുള്ള പാക്കേജുകളുമായി പ്രത്യേക സർവീസുകളും ആനവണ്ടി ഒരുക്കുന്നുണ്ട്‌.
ഗവിയിൽ എത്തുന്ന സഞ്ചാരികൾക്ക് കുടുംബസമേതം താമസിക്കാൻ വനം വികസന കോര്‍പ്പറേഷന്‍റെ എക്കോലോഡ്ജായ ‘ഗ്രീന്‍ മാന്‍ഷന്‍’ ഉണ്ട്. ഇവിടെ നിന്നു നോക്കിയാല്‍ ഗവി തടാകവും ചേര്‍ന്നുള്ള വനങ്ങളും കാണാം. മരങ്ങള്‍ക്ക് മുകളില്‍ കെട്ടിപ്പൊക്കിയ വീടുകളും കാടിനകത്തുള്ള ടെന്റുകളും ഒക്കെ പരീക്ഷിക്കാം. വനയാത്രകള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് കള്ളാര്‍, ഗവി പുല്ലുമേട്, കൊച്ചുപമ്പ, പച്ചക്കാനം എന്നിവിടങ്ങളിലേക്ക് രാത്രി സഫാരിക്കും സൗകര്യങ്ങളുണ്ട്.

Back to top button
error: