CrimeNEWS

യുവതി ഗുഗിള്‍ പേ വഴി നല്‍കിയ 300 രൂപയുടെ പേരില്‍ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു; തൃക്കുന്നപ്പുഴയിലെ വ്യാപാരിയുടെ വീട് നിര്‍മാണം മുടങ്ങി

ആലപ്പുഴ: ആരോ നടത്തിയ സാമ്പത്തിക തട്ടിപ്പ് മൂലം സ്വന്തം അക്കൗണ്ടിൽ നിന്ന് പണം എടുക്കാൻ കഴിയാതെ ആറ് മാസമായി നെട്ടോട്ടമോടുകയാണ് ആലപ്പുഴ തൃക്കുന്നപ്പുഴയിലെ ചെറുകിട വ്യാപാരിയായ ഇസ്മായിൽ. കടയിൽ സാധനം വാങ്ങാനെത്തിയ യുവതി ഗുഗിൾ പേ വഴി നൽകിയ 300 രൂപയുടെ പേരിൽ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചതോടെ വീട് നിർമാണം പോലും മുടങ്ങി. ഗുജറാത്തിലെ ഒരുകേസുമായി ഈ അക്കൗണ്ടിന് ബന്ധമുണ്ടെന്നും സൈബർ സെൽ നിർദ്ദേശപ്രകാരം അക്കൗണ്ട് മരവിപ്പിച്ചതാണെന്നുമാണ് ബാങ്ക് പറയുന്നത്.

തൃക്കുന്നപ്പുഴ പാനൂരിൽ പത്തരിക്കട നടത്തി രണ്ടറ്റവും കൂട്ടിമുട്ടിക്കുകയാണ് ഇസ്മായിൽ. സ്വന്തം വീട് എന്നത് ഏറെ നാളായുള്ള ആഗ്രഹമാണ്. ഒടുവിൽ വീടു നിർമാണം തുടങ്ങി. ആദ്യഘട്ടമായി കരാറുകാരന് നാല് ലക്ഷംരൂപയുടെ ചെക്ക് നൽകി. ഫെഡറൽ ബാങ്കിൻറെ അമ്പലപ്പുഴ ശാഖയിൽ ചെക്ക് എത്തിയപ്പോഴാണ് വിവരം അറിയുന്നത്. ഇസ്മായിലിൻറെ അക്കൗണ്ട് മരവിപ്പിച്ചിരിക്കുന്നു. കഴിഞ്ഞ വർഷം സെപ്റ്റംബർ 19 ന് ഇസ്മായിലിൻറെ അക്കൗണ്ടിൽ വന്ന 300 രൂപയുടെ ഇടപാടുമായി ബന്ധപ്പെട്ട് ഗുജറാത്തിലെ ഹൽവാദ് പൊലീസ് സ്റ്റേഷനിൽ കേസുണ്ടെന്നും സൈബർ വിംഗിൻറെ നിർദ്ദേശപ്രകാരമാണ് നടപടി എന്നുമായിരുന്നു മറുപടി.

Signature-ad

അക്കൗണ്ട് പരിശോധിച്ച ഇസ്മായിൽ, അയൽപ്പക്കത്തെ യുവതി സാധനങ്ങൾ വാങ്ങിയതിന് ഗുഗിൾ പേ വഴി നൽകിയ 300 രൂപയാണന്ന് തെളിവ് സഹിതം പറഞ്ഞു. ഗുജറാത്ത് പൊലീസിനെ കാര്യങ്ങൾ ബോധ്യപ്പെടുത്തിയാൽ മതിയെന്നും തങ്ങൾക്ക് ഒന്നും ചെയ്യാനാവില്ലെന്നും പറഞ്ഞ് ബാങ്ക് അധികൃതർ കൈയൊഴിഞ്ഞു. പിന്നീട് ഫെഡറൽ ബാങ്കിൻറെ ആലുവയിലുള്ള ആസ്ഥാനത്ത് പരാതി പറയാനെത്തിയ തന്നെ കാണാൻ പോലും ഉദ്യോഗസ്ഥർ തയ്യാറായില്ലന്ന് ഇസ്മയിൽ പറയുന്നു.

ഗുജറാത്ത് ഹൽവാദ് പൊലീസ് സ്റ്റേഷനില് ബന്ധപ്പെട്ടപ്പോൾ ഒരു കേസ് നമ്പർ നൽകി കൈയൊഴിഞ്ഞു. ഇതോടെ വീട് നിർമാണവും മുടങ്ങി. താൻ വിയർപ്പൊഴുക്കി നേടിയ പണം ആവശ്യപ്പെട്ട് കഴിഞ്ഞ ഫെബ്രുവരി മുതൽ ഹൈക്കോടതി വരാന്ത കയറി ഇറങ്ങുകയാണ് ഈ അമ്പത്തഞ്ചുകാരൻ.

Back to top button
error: