IndiaNEWS

സ്‌കൂളിൽ കായികമേളയ്ക്കിടെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയുടെ കഴുത്തിൽ ജാവലിൻ തുളച്ചുകയറി; ഒരു മണിക്കൂർ നീണ്ട ശസ്ത്രക്രിയയ്ക്ക് ശേഷം കഴുത്തിൽനിന്ന് ജാവലിൻ നീക്കം ചെയ്തു

ബലംഗീർ: ഒഡീഷയിലെ ബലംഗീർ ജില്ലയിലെ സ്‌കൂളിൽ കായികമേളയ്ക്കിടെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയുടെ കഴുത്തിൽ ജാവലിൻ തുളച്ചുകയറി. ആന്തരിക അവയവങ്ങൾക്ക് പരിക്കില്ലെന്നും ശസ്ത്രക്രിയക്ക് ശേഷം കുട്ടി സുഖം പ്രാപിക്കുന്നുവെന്നും ആശുപത്രി അധികൃതർ അറിയിച്ചു. അഗൽപൂരിലെ ബോയ്‌സ് ഹൈസ്‌കൂളിലാണ് ദാരുണസംഭവം. ജാവലിൻ ത്രോയുടെ പരിശീലന സെഷൻ വീക്ഷിക്കുന്നതിനിടെയാണ് 14 കാരനായ സദാനന്ദ മെഹർ എന്ന വിദ്യാർഥിക്ക് അപകടത്തിൽപ്പെട്ടത്. ലക്ഷ്യം തെറ്റിയ ജാവലിൻ വിദ്യാർഥിക്ക് നേരെ വരുകയായിരുന്നു.

ബാലൻഗീറിലെ ഭീമാ ഭോയ് മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റലിൽ (ബിബിഎംസിഎച്ച്) ഒരു മണിക്കൂർ നീണ്ട ശസ്ത്രക്രിയയ്ക്ക് ശേഷമാണ് സദാനന്ദയുടെ കഴുത്തിൽ നിന്ന് ജാവലിൻ നീക്കം ചെയ്തത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ചികിൽസയ്ക്ക് സഹായം മുഖ്യമന്ത്രി നവീൻ പട്നായിക് പ്രഖ്യാപിച്ചു. ജാവലിൻ തൊലിക്ക് താഴെയായിരുന്നുവെന്നും പേശി പാളിക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്നും ബിബിഎംസിഎച്ച് മെഡിക്കൽ സൂപ്രണ്ട് മാൻസി പാണ്ഡ പറഞ്ഞു.

Signature-ad

ആന്തരികാവയവങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടില്ല. അതുകൊണ്ടുതന്നെ മറ്റ് പ്രശ്നങ്ങളില്ല. കുട്ടിയുടെ നില തൃപ്തികരമാണെന്നും സൂപ്രണ്ട് വ്യക്തമാക്കി. സർജറി, ഇഎൻടി, റേഡിയോളജി, അനസ്‌തേഷ്യ വിഭാഗങ്ങളിലെ വിദഗ്ധരുടെ സംഘമാണ് ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയത്. ജാവലിന്റെ ലോഹഭാ​ഗം നീക്കം ചെയ്ത ശേഷം ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള അണുബാധ തടയാൻ 72 മണിക്കൂർ നിരീക്ഷണത്തിലാക്കിയെന്നും അദ്ദേഹം പറഞ്ഞു.

ശ്വാസനാളം, തൈറോയ്ഡ് ഗ്രന്ഥി, ജുഗുലാർ വെയിൻ, കരോട്ടിഡ് ആർട്ടറി എന്നിവയ്ക്ക് പരിക്കേറ്റിട്ടുണ്ടായിരുന്നില്ല. കുട്ടി മാനസികമായി വളരെ ശക്തനായിരുന്നു. ബിബിഎംസിഎച്ചിലേക്ക് കൊണ്ടുപോകുന്നതിന് മുമ്പ് ടെറ്റനസ് ടോക്സോയിഡ് കുത്തിവയ്പ്പും ആൻറിബയോട്ടിക്കുകളും വേദനസംഹാരിയും നൽകിയെന്നും ആദ്യം ചികിത്സിച്ച ഡോക്ടർമാർ പറഞ്ഞു. സംഭവം നിർഭാഗ്യകരമാണെന്നും അന്വേഷിച്ച് കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്നും ജില്ലാ വിദ്യാഭ്യാസ ഓഫീസർ ദ്രുബ ചരൺ ബെഹ്‌റ പറഞ്ഞു.

Back to top button
error: