ദീപക്കിന്റെ ആത്മഹത്യക്കേസ്: ലൈംഗികാതിക്രമം നടന്നുവെന്ന ആരോപണത്തിൽ ഉറച്ചു തന്നെ; ഷിംജിതയുടെ ജാമ്യാപേക്ഷ വിധി ഇന്ന് വിധി

കോഴിക്കോട്: സമൂഹമാധ്യമങ്ങളിൽ വിഡിയോ പ്രചരിപ്പിച്ചതിനു പിന്നാലെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ കോഴിക്കോട് ഗോവിന്ദപുരം സ്വദേശി യു.ദീപക്കിൻ്റെ(41) മരണവുമായി ബന്ധപ്പെട്ട മഞ്ചേരി വനിത സബ്ബ് ജയിലിൽ കഴിയുന്ന വടകര കൈനാട്ടി വളച്ചുകെട്ടിയ മീത്തൽ ഷിംജിത മുസ്തഫയുടെ (35) ജാമ്യാപേക്ഷയിൽ കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതി ബുധനാഴ്ച വിധി പറയും. കുന്നമംഗലം മജിസ്‌ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെത്തുടർന്നാണ് ഷിംജിത കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയെ സമീപിച്ചത്.
കേസിൽ ഷിംജിതയെ കസ്റ്റഡിയിൽ ചോദ്യം ചെയ്തപ്പോൾ ലഭിച്ച വിവരങ്ങൾ കൂടി ഉൾപ്പെടുത്തിയ റിപ്പോർട്ട് ചൊവ്വാഴ്ച പൊലീസ് കോടതിയിൽ സമർപ്പിച്ചു. കഴിഞ്ഞയാഴ്ച ഷിംജിതയെ കസ്റ്റഡിയിൽ ലഭിച്ചപ്പോൾ ഉന്നത ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരം തയ്യാറാക്കിയ ചോദ്യാവലിയുടെ അടിസ്ഥാനത്തിൽ നടത്തിയ ചോദ്യം ചെയ്യലിൽ ലഭിച്ച വിവരങ്ങളാണ് റിപ്പോർട്ടിൽ ഉള്ളത്.
അന്വേഷണത്തിൻ്റെ ഭാഗമായി ദീപക്കിൻ്റെ വീട്ടിൽ നിന്ന് പൊലീസ് കസ്റ്റഡിയിൽ എടുത്ത തൊണ്ടിമുതലുകളായ ലാപ്ടോപ്പ്, മൊബൈൽ ഫോൺ എന്നിവയുടെ ഫോറൻസിക് പരിശോധനാഫലം ലഭിക്കുംവരെ ഷിംജിതയ്ക്ക് ജാമ്യം അനുവദിക്കരുതെന്നാണ് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചത്. ദീപക്കിനെ ഷിംജിത ഏതെങ്കിലും തരത്തിൽ ഭീഷണിപ്പെടുത്താൻ ശ്രമിച്ചോ എന്നതും ഇതിൽ വ്യക്തമാകും എന്നാണ് പ്രോസിക്യൂഷൻ വാദിച്ചത്. 21 ദിവസമായി ജയിലിൽ ആണെന്നും ഫൊറൻസിക് ഫലം വരുന്നത് വരെ റിമാൻഡിൽ കഴിയേണ്ടതില്ലെന്നും പ്രതിഭാഗം കോടതിയിൽ വാദിച്ചത്. അന്വേഷണത്തിൽ പ്രതി സഹകരിക്കുന്നുണ്ടെന്നും അതിനാൽ തന്നെ ജാമ്യം അനുവദിക്കണമെന്നും പ്രതിഭാഗം അഭിഭാഷകൻ വിശദീകരിച്ചു. അതേസമയം, തനിക്കു നേരെ ബസിൽ വച്ച് ലൈംഗികാതിക്രമം ഉണ്ടായി എന്ന ആരോപണത്തിൽ ഷിംജിത ഉറച്ചുനിൽക്കുകയാണ്.
ദീപക് ആത്മഹത്യ ചെയ്ത സംഭവത്തിൽ മാതാവ് നൽകിയ പരാതിയിലാണ് ഷിജിതയെ ആത്മഹത്യാപ്രേരണാ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. അന്വേഷണത്തിൻ്റെ ഭാഗമായി ഷിംജിതയെ വീണ്ടും കസ്റ്റഡിയിൽ ലഭിക്കേണ്ടതുണ്ടെന്നും ആരോപണവിധേയമായ സംഭവം ഉണ്ടായ ബസിൽ തെളിവെടുപ്പ് നടത്തണമെന്നുമാണ് പൊലീസ് കോടതിയിൽ അറിയിച്ചു.
ദീപക് ആത്മഹത്യ ചെയ്ത വിവരം പുറത്തുവന്നതിന് ശേഷം ജനുവരി 19ന് വൈകിട്ട് ആത്മഹത്യാപ്രേരണാ കുറ്റം ചുമത്തി കേസ് റജിസ്റ്റർ ചെയ്തതോടെ ഷിംജിത ഒളിവിൽ പോയിരുന്നു. തുടർന്ന് ഷിംജിതയെ വടകരയിലെ ബന്ധുവീട്ടിൽ നിന്ന് 21ന് പോലീസ് പിടികൂടിയത്. ഷിംജിതയെ കണ്ടെത്താൻ മെഡിക്കൽ കോളജ് പൊലീസ് ലുക്ക് ഹാജരാക്കിയ സർക്കുലറും പുറത്തിറക്കിയിരുന്നു. പത്തുവർഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ് ഷിംജിതയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്.






