Breaking NewsCrimeIndiaKeralaLead NewsLocalNEWSNewsthen SpecialpoliticsWorld

പാക്കിസ്ഥാനില്‍ നിന്ന് ഡ്രോണ്‍ ഉപയോഗിച്ച് ഇന്ത്യയിലേക്ക് ആയുധക്കടത്ത് കൂടി ; രാജ്യസുരക്ഷയ്ക്ക് അതിതീവ്ര അപകടം ; ലോക്കല്‍ ഗുണ്ടാസംഘങ്ങള്‍ക്ക് വരെ പാക് ബന്ധങ്ങള്‍ ; ഡിസംബര്‍ ആറ് സുരക്ഷിതമായി മറികടക്കാന്‍ രാജ്യമെങ്ങും അതീവ ജാഗ്രതയും കനത്ത സുരക്ഷയും

ന്യൂഡല്‍ഹി: പാക്കിസ്ഥാനില്‍ നിന്ന് ഡ്രോണ്‍ ഉപയോഗിച്ച് ഇന്ത്യയിലേക്കുള്ള ആയുധക്കടത്ത് കൂടുന്നു. പഞ്ചാബില്‍ നിന്ന് കഴിഞ്ഞ ദിവസം പിടികൂടിയ ആയുധങ്ങള്‍ ഡ്രോണ്‍ വഴി പാക്കിസ്ഥാനില്‍ നിന്നും എത്തിയതാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഗുണ്ടാനേതാവിന്റെ കൈവശമാണ് പാക് നിര്‍മിത ആയുധങ്ങള്‍ കണ്ടെത്തിയത്.
നേരത്തെയും പഞ്ചാബ് അതിര്‍ത്തിയില്‍ നിന്ന് ഇത്തരത്തില്‍ ഡ്രോണ്‍ വഴി എത്തിച്ച ആയുധങ്ങള്‍ പിടികൂടിയിരുന്നു.
ഇന്ത്യന്‍ ഗ്രാമങ്ങളിലെ ഗുണ്ടാ സംഘങ്ങള്‍ക്കു വരെ തോക്കും അനുബന്ധ ആയുധങ്ങളും പാക്കിസ്ഥാന്‍ എത്തിച്ചുകൊടുക്കുന്നുവെന്നത് ഞെട്ടിപ്പിക്കുന്ന സംഭവമാണ്. നേരത്തെ തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് പാക്കിസ്ഥാനില്‍ നിന്നും മറ്റും ആയുധങ്ങള്‍ ലഭിക്കാറുണ്ടായിരുന്നുവെങ്കിലും ഇന്ത്യയിലെ ചെറിയ ഗുണ്ടാ സംഘങ്ങള്‍ക്ക് വരെ പാക് ആയുധങ്ങളെത്തുന്നുവെന്നത് രാജ്യസുരക്ഷയ്ക്ക് തന്നെ വലിയ അപകടമാണെന്ന് ചൂണ്ടികാണിക്കപ്പെടുന്നു.
കാശ്മീരിലും ഡ്രോണ്‍ വഴി ആയുധങ്ങള്‍ തീവ്രവാദികള്‍ക്ക് എത്തിച്ചുകൊടുത്ത സംഭവങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു.
മയക്കുമരുന്ന് കടത്തിന് ഡ്രോണ്‍ ഉപയോഗിക്കുന്നത് വ്യാപകമായതിനു പിന്നാലെയാണ് ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഡ്രോണ്‍ പാക്കിസ്ഥാന്‍ ഉപയോഗിക്കുന്നത്.
ആയുധങ്ങള്‍ പല കഷ്ണങ്ങളായാണ് ഡ്രോണ്‍ വഴി ഇന്ത്യയിലേക്കും ആവശ്യമുള്ള രാജ്യങ്ങളിലേക്കും എത്തിക്കുന്നത്. ഇന്ത്യയില്‍ ഈ ആയുധക്കഷ്ണങ്ങള്‍ അസംബിള്‍ ചെയ്യാനറിയാവുന്നവരുണ്ട്.
ഡ്രോണ്‍ ഏതെങ്കിലും തരത്തില്‍ പോലീസോ അന്വേഷണ ഏജന്‍സികളോ പിടിച്ചെടുത്താല്‍ പോലും ആയുധം പൂര്‍ണമായും കണ്ടെത്താനാവില്ല. വന്‍തോതില്‍ ഡ്രോണ്‍ വഴി ആയുധങ്ങളുടെ ഭാഗങ്ങള്‍ ഇന്ത്യന്‍ ഗ്രാമങ്ങളില്‍ വന്നിറങ്ങുന്നതായാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ അനുമാനിക്കുന്നത്.

Signature-ad

ഇന്ത്യന്‍ഗ്രാമങ്ങളിലെ ലോക്കല്‍ ഗുണ്ടാ സംഘങ്ങളുടെ കയ്യില്‍ വരെ പാക്ക് നിര്‍മിത ആയുധങ്ങളുണ്ടെന്നത് നിസാരമല്ലെന്നും വളരെ ഗൗരവത്തോടെ കൈകാര്യം ചെയ്യേണ്ടതാണെന്നും ഇന്റലിജന്‍സ് വൃത്തങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ലോക്കല്‍ ഗുണ്ടാ സംഘങ്ങളെ പോലീസിനു പുറമെ സൈന്യത്തിനു കൂടി നിരീക്ഷിക്കേണ്ട സ്ഥിതിയാണിപ്പോള്‍.
പല ഗുണ്ടാസംഘങ്ങള്‍ക്കും സൗജന്യമായോ കുറഞ്ഞ നിരക്കിലോ ആണ് പാക്കിസ്ഥാനില്‍ നിന്നും ഡ്രോണ്‍ വഴി തോക്കുകളും മറ്റും കിട്ടുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. തങ്ങളുമായി ഇന്ത്യന്‍ ഗുണ്ടാസംഘങ്ങള്‍ക്ക് വരെ ബന്ധമൂട്ടിയുറപ്പിക്കാനായാല്‍ അതിന്റെ ഗുണം പാക്കിസ്ഥാനും ദോഷം ഇന്ത്യയ്ക്കുമായിരിക്കുമെന്നറിയാവുന്നവര്‍ ആയുധങ്ങള്‍ നല്‍കി ഇന്ത്യന്‍ ഗുണ്ടാസംഘങ്ങളെ വരെ പ്രലോഭിപ്പിച്ച് കയ്യിലെടുത്തിരിക്കുകയാണ്.
ഡിസംബര്‍ ആറ് ബാബ്‌റി മസ്ജിദ് ദിനം അടുത്തുവരുന്ന സാഹചര്യത്തില്‍ രാജ്യമെങ്ങും കനത്ത സുരക്ഷയും അതീവ ജാഗ്രതയിലുമാണ്. ഡല്‍ഹി ചെങ്കോട്ട സ്‌ഫോടനത്തിന്റെ ആഘാതം ഇനിയും വിട്ടുപോയിട്ടില്ലെന്നതും ചെങ്കോട്ട സ്‌ഫോടനത്തിന്റെ സൂത്രധാരന്‍മാര്‍ ഡിസംബര്‍ ആറിന് പലതും ആസൂത്രണം ചെയ്തിരുന്നുവെന്നതും ഇന്ത്യയില്‍ സുരക്ഷ ശക്തമാക്കുന്നതിന് കാരണമായിട്ടുണ്ട്.
ഡിസംബര്‍ ആറ് എന്ന തിയതിയെക്കുറിച്ച് പിടിയിലായ ഭീകരരും പറഞ്ഞതോടെ ആ ദിവസം സുരക്ഷിതമായി മറികടക്കാനുള്ള സര്‍വ മാര്‍ഗങ്ങളും ഇന്ത്യ ആവിഷ്‌കരിച്ചിട്ടുണ്ട്. രാജ്യ തലസ്ഥാനത്തും അതാത് സംസ്ഥാനങ്ങളുടെ തലസ്ഥാനങ്ങൡും പ്രധാനപ്പെട്ട ആരാധനാലയങ്ങള്‍, റെയില്‍വേ സ്റ്റേഷനുകള്‍, മെട്രോ സ്‌റ്റേഷനുകള്‍, വിമാനത്താവളങ്ങള്‍, ആളുകള്‍ കൂടുതലലായി എത്തുന്ന മാളുകള്‍, തീയറ്ററുകള്‍ എന്നിവിടങ്ങളിലെല്ലാം സുരക്ഷ രണ്ടോ മൂന്നോ ഇരട്ടിയാക്കി വര്‍ധിപ്പിച്ചിട്ടുണ്ട്.

 

Back to top button
error: