Breaking NewsKeralaLead News

വയനാട്ടിലെ കോണ്‍ഗ്രസ് നേതാവും പഞ്ചായത്ത് മെമ്പറുമായ ജോസ് നെല്ലേടം കുളത്തില്‍ വീണു മരിച്ചു ; സ്‌ഫോടകവസ്തു കണ്ടെത്തിയ വ്യാജക്കേസില്‍ ആരോപണ വിധേയനായ നേതാവ്

പുല്‍പ്പള്ളി: പുല്‍പ്പള്ളിയില്‍ വീടിന്റെ കാര്‍പോര്‍ച്ചില്‍ സ്‌ഫോടകവസ്തു കണ്ടെത്തിയ വ്യാജക്കേസില്‍ ഇര തങ്കച്ചന്‍ ആരോപണം ഉന്നയിച്ച മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്ത് രണ്ടാം വാര്‍ഡ് മെമ്പര്‍ ജോസ് നെല്ലേടം മരിച്ച നിലയില്‍. മുള്ളന്‍കൊല്ലി പഞ്ചായത്ത് രണ്ടാം വാര്‍ഡ് മെമ്പര്‍ വീടിനടുത്തെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

വ്യാജ കേസില്‍ ഇരയാക്കപ്പെട്ട തങ്കച്ചന്‍ അഗസ്റ്റിന്‍ തനിക്കെതിരായ കേസിന് പിന്നില്‍ ജോസ് നെല്ലേടവും ഡിസിസി നേതാക്കളുമാണെന്ന് പറഞ്ഞിരുന്നു. കഴിഞ്ഞ മാസമായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന് സമീപത്തുനിന്ന് മദ്യവും സ്ഫോടക വസ്തുക്കളും കണ്ടെത്തിയതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൂടിയായ തങ്കച്ചനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Signature-ad

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് തങ്കച്ചന്റെ വീട്ടില്‍ പരിശോധനയ്ക്ക് എത്തിയത്. നിരപരാധിയെന്ന് തുടക്കം മുതല്‍ തങ്കച്ചന്‍ പറയുന്നുണ്ടായിരുന്നെങ്കിലും പൊലീസ് അത് വകവെച്ചിരുന്നില്ല. തൊട്ടടുത്ത ദിവസം ഉച്ചയ്ക്ക് രണ്ട് മണിവരെ പൊലീസ് ഉദ്യോഗസ്ഥര്‍ സ്റ്റേഷനില്‍ വെച്ചു. മൂന്നരയോടെയാണ് തങ്കച്ചനെ കോടതിയില്‍ ഹാജരാക്കിയത്. തുടര്‍ന്ന് കോടതി തങ്കച്ചനെ റിമാന്‍ഡ് ചെയ്യുകയും സബ് ജയിലിലേയ്ക്ക് മാറ്റുകയും ചെയ്തു. പതിനേഴ് ദിവസം ജയിലില്‍ കഴിഞ്ഞ ശേഷം ഇക്കഴിഞ്ഞ ഏഴാം തീയതിയാണ് തങ്കച്ചന്‍ ജയില്‍മോചിതനായത്.

സംഭവം വിവാദമായതോടെ കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോരാണ് തന്നെ കുടുക്കിയതെന്ന് തങ്കച്ചന്‍ പറഞ്ഞിരുന്നു. മുള്ളംകൊല്ലിയില്‍ നടന്ന കോണ്‍ഗ്രസിന്റെ പഞ്ചായത്ത് വികസന സമിതി യോഗത്തിനിടെ നടന്ന ചില സംഭവങ്ങളാണ് പ്രശ്നങ്ങള്‍ക്ക് കാരണമായത്. ഡിസിസി സെക്രട്ടറി വീട്ടില്‍ കിടത്തിയുറക്കില്ലെന്ന് ഭീഷണിമുഴക്കിയിരുന്നുവെന്നും പറഞ്ഞു. രണ്ടാം വാര്‍ഡിലെ പഞ്ചായത്ത് മെമ്പര്‍, പെരിക്കല്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ മീഡിയ, മുള്ളംകൊല്ലിയിലെ മുന്‍ മണ്ഡലം പ്രസിഡന്റ്, മണ്ഡലം ട്രഷറര്‍ ഡിസിസി അദ്ധ്യക്ഷന്‍ എന്‍ ഡി അപ്പച്ചന്‍ എന്നിവര്‍ക്കെതിരേയാണ് തങ്കച്ചന്‍ ആരോപണം ഉന്നയിച്ചത്.

സ്‌ഫോടക വസ്തു കേസിനെ കുറിച്ച് കൂടുതല്‍ ഒന്നും അറിയില്ലെന്നും ജോസ് നെല്ലേടം പറഞ്ഞിരുന്നു. ജനപ്രതിനിധി എന്ന നിലയില്‍ ലഭിച്ച സന്ദേശം പൊലീസ് കൈമാറുക മാത്രമാണ് ചെയ്തതെന്നും നിജസ്ഥിതി കണ്ടെത്തേണ്ടിയിരുന്നത് പൊലീസാണെന്നുമായിരുന്നു ഇതില്‍ ജോസ് നെല്ലേടം പ്രതികരിച്ചത്. സംഭവം പോലീസിന് സംഭവിച്ച പിഴവാണെന്ന് കെപിസിസി അദ്ധ്യക്ഷന്‍ സണ്ണിജോസഫും പറഞ്ഞു.

 

Back to top button
error: