കശ്മീരിലെ തിരിച്ചറിയാത്ത കുഴിമാടങ്ങളില്‍ 90 ശതമാനവും ഭീകരരുടേത്

വടക്കന്‍ കശ്മീരിലെ തിരിച്ചറിയാന്‍ കഴിയാത്ത 4056 കുഴിമാടങ്ങളില്‍ തൊണ്ണൂറ് ശതമാനവും ഭീകരരുടേതാണെന്ന് പഠന റിപ്പോര്‍ട്ട്. സേവ് യൂത്ത് സേവ് ഫ്യൂച്ചര്‍ ഫൗണ്ടേഷന്‍ എന്ന കശ്മീര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എന്‍ജിഒ നടത്തിയ അണ്‍റാവലിങ് ദ ട്രൂത്ത്: എ ക്രിട്ടിക്കല്‍ സ്റ്റഡി ഒഫ് അണ്‍മാര്‍ക്ക്ഡ് ആന്‍ഡ് അണ്‍ഐഡന്റിഫൈഡ് ഗ്രേവ്സ് ഇന്‍ കശ്മീര്‍ വാലി പഠനത്തിലാണ് വ്യക്തമാക്കുന്നത്. വജാഹദ് ഫാറൂഖ് ഭട്ട്, സാഹിദ് സുല്‍ത്താന്‍, ഇര്‍ഷാദ് അഹമ്മദ് ഭട്ട്, അനിഖ നാസിര്‍, മുദ്ദാസിര്‍ അഹമ്മദ് ദര്‍, ഷാബിര്‍ അഹമ്മദ് എന്നിവര്‍ നയിച്ച ഗവേഷകര്‍ 373ഓളം ശ്മശാനങ്ങളില്‍ നേരിട്ട് നടത്തിയ അന്വേഷണങ്ങളാണ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനം. അതിര്‍ത്തി ജില്ലകളായ വടക്കന്‍ കശ്മീരിലുള്ള ബാരാമുള്ള, കുപ്പ്വാര, ബന്ദിപോര എന്നിവിടങ്ങളിലും സെന്‍ട്രല്‍ കശ്മീരിലെ ഗന്ദേര്‍ബാലിലുമാണ് ഇവര്‍ പഠനം നടത്തിയത്.
ജനങ്ങള്‍ ഫണ്ട് ചെയ്യുന്ന ഈ സംഘടന അവരുടെ ഉദ്യമം ആരംഭിച്ചത് 2018ലാണ്. 2024ല്‍ ഗ്രൗണ്ട് വര്‍ക്കുകള്‍ പൂര്‍ത്തിയാക്കി. ഇതിന് ശേഷം വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് വിതരണം ചെയ്യാനായി ഇതിന്റെ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുകയാണ് അവര്‍ ചെയ്തത്. കശ്മീര്‍ താഴ്വരയില്‍ സംഘര്‍ഷം സൃഷ്ടിക്കാന്‍ അതിര്‍ത്തി കടന്നെത്തുന്ന അനാവശ്യ വ്യാഖ്യാനങ്ങളെ എതിര്‍ക്കാന്‍ കഴിയുന്ന കൃത്യമായ തെളിവുകളാണ് പഠനത്തിലുള്ളതെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയവരിലൊരാളായ വാജാഹത്ത് ഫാറൂഖ് പറയുന്നു. ജിപിഎസ് ടാഗിങ്, ഫോട്ടോഗ്രാഫിക്ക് ഡോക്യുമെന്റേഷന്‍, നേരിട്ടുള്ള വെളിപ്പെടുത്തലുകള്‍, ഔദ്യോഗിക രേഖകളുടെ പരിശോധന എന്നീ രീതികളിലൂടെയാണ് കൃത്യമായി റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് ഗവേഷകര്‍ പറയുന്നു.
4056 കുഴിമാടങ്ങളുടെ വിവരങ്ങളാണ് ഗവേഷക സംഘം ശേഖരിച്ചിരിക്കുന്നത്. ചില താത്പര്യങ്ങള്‍ മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന സംഘങ്ങള്‍ ഉയര്‍ത്തിയ അവകാശവാദങ്ങളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമാണ് പുറത്ത് വന്നിരിക്കുന്ന പഠന റിപ്പോര്‍ട്ട്. രാജ്യത്ത് കടന്നുകയറാന്‍ ശ്രമിക്കുന്നതിനിടയില്‍ കൊല്ലപ്പെട്ട വിദേശ ഭീകരരുടെ കുഴിമാടങ്ങളാണ് ഇതില്‍ 2493 എണ്ണവും, അതായത് ഏകദേശം 61.5 ശതമാനം. ഇത്തരം വ്യക്തികളെ തിരിച്ചറിയാന്‍ കൂടുതല്‍ തെളിവുകളൊന്നും ശേഷിക്കാറില്ല, അവരുമായി ബന്ധപ്പെട്ട സംഘടനകള്‍ ഏതാണെന്ന് വ്യക്തമാകാതെ പോകുന്നതിന് കാരണവുമിതാണ്. ഇത് ചൂണ്ടിക്കാട്ടിയാണ് പാകിസ്താന്‍ പലപ്പോഴും അവരുടെ ഇടപെടല്‍ നിഷേധിക്കുന്നതും.
ഗവേഷകര്‍ പരിശോധിച്ചതില്‍ 1208 കുഴിമാടങ്ങള്‍, ഏകദേശം 29.8 ശതമാനം കശ്മീരില്‍ നിന്നുള്ള പ്രാദേശിക ഭീകരരുടേതാണ്. ഇവര്‍ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടവരാണ്. ഇവരുടെ കുടുംബങ്ങള്‍ തന്നെ വെളിപ്പെടുത്തിയതോ അല്ലെങ്കില്‍ കമ്മ്യൂണിറ്റി ടെസ്റ്റിമോണിയലുകളിലൂടെയോ ആണ് ഇക്കാര്യങ്ങള്‍ ബോധ്യപ്പെട്ടത്. ഇതില്‍ സാധാരണക്കാരായ ആളുകളുടെ ഒമ്പത് കുഴിമാടങ്ങളും ഉള്‍പ്പെട്ടിട്ടുണ്ട്. ഇത് മുഴുവന്‍ കുഴിമാടങ്ങളുടെ 0.2 ശതമാനമാണ്. പല ആരോപണങ്ങളും അടിസ്ഥാന രഹിതമാണെന്ന് വ്യക്തമാക്കുന്നതാണ് പുതിയ പഠന റിപ്പോര്‍ട്ട്.
1947ലെ കശ്മീര്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ട ഗോത്രവിഭാഗത്തിലെ കടന്നുകയറ്റക്കാരുടെ എഴുപത് കുഴിമാടങ്ങളും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്. കൂടാതെ ഇതില്‍ ഉള്‍പ്പെടുന്ന 276ഓളം കുഴിമാടങ്ങളില്‍ ഫോറന്‍സിക്ക് അന്വേഷണം നടത്തണമെന്നും ഡിഎന്‍എ പരിശോധന അടക്കമുള്ള ആധുനിക രീതികളിലൂടെ ഇവരെ തിരിച്ചറിയമെന്നും ഭട്ട് ആവശ്യപ്പെടുന്നുണ്ട്. പഠനത്തിന്റെ ഭാഗമായി ഗവേഷകര്‍ സമീപിച്ച ആളുകളും അവര്‍ നല്‍കിയ വിവരങ്ങളും റിപ്പോര്‍ട്ടിനെ സ്വാധീനിച്ചിട്ടുണ്ട്. ഓഖാഫ് പള്ളി കമ്മിറ്റിയിലെ അംഗങ്ങളും പുരോഹിതന്മാരും, കുഴിമാടങ്ങള്‍ കുഴിക്കുന്നത് വര്‍ഷങ്ങളായി തുടരുന്നവര്‍, കാണാതായ ആളുകളുടെയും പ്രാദേശിക ഭീകരരുടെയും കുടുംബങ്ങള്‍, ദീര്‍ഘകാലമായി പ്രദേശത്ത് താമസിക്കുന്ന അവിടുത്തെ ശവസംസ്‌കാര രീതികളെ കുറിച്ച് കൃത്യമായ വിവരങ്ങള്‍ കൈമാറാന്‍ കഴിയുന്നവര്‍, ജയില്‍മോചിതരായ അല്ലെങ്കില്‍ കീഴടങ്ങിയ മുന്‍കാല ഭീകരര്‍ എന്നിവരില്‍ നിന്നെല്ലാമാണ് ഗവേഷകര്‍ വിവരങ്ങള്‍ ശേഖരിച്ചത്.
അന്താരാഷ്ട്ര തലത്തിലുള്ള ചില സംഘടനകളടക്കം ഈ കുഴിമാടങ്ങള്‍ പ്രദേശവാസികളുടേതാണെന്നും രാജ്യം സ്പോണ്‍സര്‍ ചെയ്ത ക്രൂരതയുടെ തെളിവുകളാണെന്നും അവകാശവാദമുയര്‍ത്തുന്നുണ്ട്. ഇതെല്ലാം തള്ളിക്കളയാന്‍ സാധിക്കുന്ന കൃത്യമായ തെളിവുകളടക്കമാണ് റിപ്പോര്‍ട്ടിലുള്ളതെന്ന് ഗവേഷക സംഘം പറയുന്നു. 1990നും 2000നുമിടയിലാണ് ഇവിടെ കുഴിച്ചുമൂടല്‍ നടന്നിരിക്കുന്നത്. അതായത് അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള സോവിയറ്റ് പിന്‍മാറ്റത്തിന് പിന്നാലെ വിദേശ ഭീകരരുടെ കടന്നുകയറ്റമുണ്ടായ സമയം.
1989 അഫ്ഗാനില്‍ നിന്നും സോവിയറ്റ് പിന്‍മാറ്റം ഉണ്ടായപ്പോള്‍ ആ സാഹചര്യം ഇന്ത്യയ്ക്കെതിരെ പ്രയോഗിക്കാനാണ് പാകിസ്താന്‍ ശ്രമിച്ചതെന്ന് ഗവേഷകര്‍ പറയുന്നു. ഇതിന് ചുക്കാന്‍ പിടിച്ചത് പാക് ഐഎസ്ഐയാണ്. ഈ സമയത്താണ് ഹിസ്ബുള്‍ മുജാഹ്ദ്ദീന്‍, ലഷ്‌കര്‍ ഇ തയ്ബ, ജെയ്ഷ് ഇ മുഹമ്മദ് എന്നീ സംഘടനകള്‍ കൂടുതല്‍ ശക്തിപ്രാപിച്ചത്. ഈ പഠനത്തിലൂടെ സ്വന്തം പൗരന്മാരോടുള്ള പാകിസ്താന്റെ മനുഷ്യരഹിതമായ സമീപനവും തുറന്നുകാട്ടപ്പെടുകയാണെന്ന് ഗവേഷക സംഘം ചൂണ്ടിക്കാട്ടുന്നു.






