Breaking NewsCrimeLead NewsNEWS

കോളജ് അധ്യാപികയുടെ മരണം അജ്ഞാത വാഹനം ഇടിച്ചല്ല, സ്‌കൂട്ടറിനു പിന്നാലെ മറ്റു വാഹനങ്ങളില്ല; അപകടം ഓണാഘോഷത്തിനായി പോകുമ്പോള്‍

പാലക്കാട്: ഓണാഘോഷത്തിനായി കോളജിലേക്കു പോകുമ്പോള്‍ സ്‌കൂട്ടര്‍ അപകടത്തില്‍ കോളജ് അധ്യാപിക ഡോ.എന്‍.എ.ആന്‍സി (36) മരിച്ചത് അജ്ഞാത വാഹനം ഇടിച്ചല്ലെന്നു പൊലീസ്. സ്‌കൂട്ടര്‍ നിയന്ത്രണം തെറ്റി ഡിവൈഡറിലും സുരക്ഷാകവചമായി സ്ഥാപിച്ചിട്ടുള്ള ഇരുമ്പു കമ്പികളിലും ഇടിച്ചുകയറി സര്‍വീസ് റോഡിലേക്കു തെറിച്ചുവീണെന്നുമാണ് പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയതെന്നു പൊലീസ് പറഞ്ഞു. സ്‌കൂട്ടറില്‍ പോവുകയായിരുന്ന ആന്‍സിയെ അജ്ഞാതവാഹനം ഇടിച്ചുവീഴ്ത്തിയെന്നായിരുന്നു ആദ്യവിവരം.

ബന്ധുക്കളുടെ നിര്‍ദേശപ്രകാരം മറ്റിടങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയാണെന്നും ഇതു പൂര്‍ത്തിയാകുമ്പോഴേ അപകടകാരണം സംബന്ധിച്ചു വ്യക്തത വരികയുള്ളുവെന്നും വാളയാര്‍ ഇന്‍സ്‌പെക്ടര്‍ എന്‍.എസ്.രാജീവ് അറിയിച്ചു. കോയമ്പത്തൂരിലെ സ്വകാര്യ കോളജിലെ കൊമേഴ്‌സ് വിഭാഗം അസിസ്റ്റന്റ് പ്രഫസറായ ആന്‍സി സഞ്ചരിച്ച സ്‌കൂട്ടര്‍ ഇന്നലെ രാവിലെ 10.50നു കഞ്ചിക്കോട് റെയില്‍വേ സ്റ്റേഷന്‍ ജംക്ഷനു സമീപമാണ് അപകടത്തില്‍പ്പെട്ടത്.

Signature-ad

സ്‌കൂട്ടറില്‍ പോവുകയായിരുന്ന ആന്‍സിയെ വാഹനം ഇടിച്ചുവീഴ്ത്തിയെന്നായിരുന്നു ആദ്യനിഗമനം. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ സ്‌കൂട്ടറിനു പിന്നാലെ മറ്റു വാഹനങ്ങള്‍ ഉണ്ടായിരുന്നില്ലെന്നു വ്യക്തമായി. സ്‌കൂട്ടര്‍ നിയന്ത്രണം തെറ്റി ഡിവൈഡറിലും ഇരുമ്പു കമ്പികളിലും ഇടിച്ചുകയറിയെന്നാണ് പൊലീസ് പരിശോധനയില്‍ കണ്ടെത്തിയത്. റോഡിലേക്കു തെറിച്ചുവീണ ഇവരുടെ വലതുകൈ വേര്‍പെട്ട നിലയിലായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

പാലക്കാട് സ്റ്റേഡിയം റോഡ് മാങ്കാവ് വീട്ടില്‍ ആന്റണി നീലങ്കാവിന്റെയും പരേതയായ ബേബിയുടെയും മകളാണ്. കൊച്ചിയില്‍ സ്വകാര്യ കമ്പനി ജീവനക്കാരനായ, പാലക്കാട് ചക്കാന്തറ കൈക്കുത്തുപറമ്പ് ആലുക്കാപറമ്പില്‍ വിപിന്റെ ഭാര്യയാണ്. ഓസ്റ്റിന്‍, ആല്‍സ്റ്റണ്‍ എന്നിവരാണു മക്കള്‍. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹം ഇന്നു ബന്ധുക്കള്‍ക്കു വിട്ടുനല്‍കും. സംസ്‌കാരം ഇന്ന് 4.30നു ചക്കാന്തറ സെന്റ് റാഫേല്‍സ് കത്തീഡ്രല്‍ സെമിത്തേരിയില്‍.

Back to top button
error: