Breaking NewsIndiaLead News

തന്ത്രങ്ങള്‍ ഇന്ത്യയില്‍ വേണ്ടത്ര ഫലിക്കുന്നില്ല; നികുതി ഭീഷണികള്‍ക്കിടെ ട്രംപ് നിരവധി തവണ വിളിച്ചു; പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണ്‍ കോളുകള്‍ എടുത്തില്ലെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: നികുതി ഭീഷണികള്‍ക്കിടെ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വിളിച്ച നാല് ഫോണ്‍ കോളുകള്‍ക്ക് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി നല്‍കിയില്ലെന്ന് റിപ്പോര്‍ട്ട്. ജര്‍മ്മന്‍ പത്രം ഫ്രാങ്ക്ഫര്‍ട്ടര്‍ ആല്‍ഗമൈനെ സെയ്തൂങ് (എഫ്എസെഡ്) ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

വ്യാപാര സംഘര്‍ഷങ്ങളില്‍ ട്രംപിന്റെ തന്ത്രങ്ങളായ പരാതികള്‍, ഭീഷണികള്‍, സമ്മര്‍ദ്ദം എന്നിവ മറ്റ് പല രാജ്യങ്ങളിലേതും പോലെ ഇന്ത്യയുടെ കാര്യത്തില്‍ ഫലിക്കുന്നില്ലെന്ന് ഇന്ത്യ-യുഎസ് താരിഫ് തര്‍ക്കം വിശകലനം ചെയ്തുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ കോളുകള്‍ വിളിച്ചതായി പറയപ്പെടുന്ന തിയതികള്‍ ഏതെന്ന് പത്രം വ്യക്തമാക്കിയിട്ടില്ല.

Signature-ad

അതേസമയം റിപ്പോര്‍ട്ടിനെക്കുറിച്ച് ഇന്ത്യ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. മോദിയുടെ ഇപ്പോഴത്തെ സമീപനം നിരാശയും തന്ത്രപരമായ ജാഗ്രതയും ഒരുപോലെ പ്രതിഫലിപ്പിക്കുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 50 ശതമാനം താരിഫ് ട്രംപ് ഭരണകൂടം ഇന്ത്യക്ക് മേല്‍ ചുമത്തിയ സമയത്താണ് പ്രധാനമന്ത്രി മോദിയുമായി സംസാരിക്കാന്‍ പ്രസിഡന്റ് ട്രംപ് ശ്രമിച്ചതെന്നാണ് കരുതുന്നത്.

യുഎസും വിയറ്റ്നാമും തമ്മിലുള്ള വ്യാപാര ഉടമ്പടി, പ്രതിനിധി സംഘങ്ങള്‍ ഏറെ പണിപ്പെട്ട് തയ്യാറാക്കിയതായിരുന്നു. എന്നാല്‍ ജനറല്‍ സെക്രട്ടറി ടോ ലാമുമായുള്ള ഒരൊറ്റ ഫോണ്‍ കോളിലൂടെ ട്രംപ് അത് പുനപരിശോധിച്ചിരുന്നു. അതേ കെണിയില്‍ വീഴാന്‍ മോദി ആഗ്രഹിക്കുന്നില്ലെന്ന് ജര്‍മ്മന്‍ പത്രം ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യയിലെ ട്രംപിന്റെ നിര്‍മ്മാണ പദ്ധതികളും വിവാദങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ടെന്ന് പത്രം ചൂണ്ടിക്കാട്ടി. ഡല്‍ഹിക്ക് സമീപം, ട്രംപിന്റെ കുടുംബ കമ്പനി അദ്ദേഹത്തിന്റെ പേരില്‍ ആഡംബര ടവറുകള്‍ നിര്‍മ്മിച്ചു. പന്ത്രണ്ട് ദശലക്ഷം യൂറോ വരെ വിലമതിക്കുന്ന 300 അപ്പാര്‍ട്ട്‌മെന്റുകള്‍ മെയ് പകുതിയോടെ ഒരൊറ്റ ദിവസം കൊണ്ട് വിറ്റുപോയതായി എഫ്എസെഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം, ചൈനയുമായുള്ള ഇന്ത്യയുടെ ബന്ധത്തില്‍ അയവു വന്നതായും പത്രം ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ വര്‍ഷം ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പെങ്ങിനെ കണ്ടുമുട്ടിയതിന് ശേഷം തനിക്ക് അദ്ദേഹത്തോട് ബഹുമാനം തോന്നിയെന്ന് മോദി പറഞ്ഞതായി പത്രം എടുത്തുകാട്ടുന്നു.

പ്രസിഡന്റ് ട്രംപിന്റെ അഭ്യര്‍ത്ഥന പ്രകാരം, ജൂലൈ 17-ന് മോദിയുമായി ഫോണില്‍ സംസാരിച്ചതായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം നേരത്തേ അറിയിച്ചിരുന്നു. സംഭാഷണം ഏകദേശം 35 മിനിറ്റ് നീണ്ടുനിന്നു. ഏപ്രില്‍ 22-ന് പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തില്‍ ട്രംപ് അനുശോചനം രേഖപ്പെടുത്തിയെന്നും ഭീകരവാദത്തിനെതിരെ പിന്തുണ അറിയിച്ചെന്നും മന്ത്രാലയംപറഞ്ഞു.

Back to top button
error: