Breaking NewsLead NewsLIFENewsthen Specialpolitics

‘എന്റെ വാക്കുകള്‍ കാതുകളില്‍ എത്തിയിരുന്നെങ്കില്‍ അദ്ദേഹം മരണത്തെ തോല്‍പ്പിക്കുമായിരുന്നു’; ഗാന്ധിയുടെയും ഇന്ത്യയുടെയും മഹാദേവ്; അതുല്യനായ ദേശസ്‌നേഹി

1942 ആഗസ്ത് 15.
ആഗാഖാന്‍ ജയില്‍.

ജയിലില്‍ ഗാന്ധിജിയുടെ തിരുമ്മു കട്ടിലില്‍, നീണ്ട്-സുമുഖനായ ഒരാള്‍ മരണത്തോട് മല്ലിടുകയാണ്. സരോജിനി നായിഡുവും സുശീലാ നയ്യരും തൊട്ടടുത്തുണ്ട്. ബാപ്പുവിനെ വിളിക്കാനായി ആരോ ഓടി. ബാപ്പു എത്തുമ്പോഴേക്കും അയാളുടെ ശ്വാസോച്ഛ്വാസം നേര്‍ത്ത് വന്നിരുന്നു. ഗാന്ധിജി അയാളുടെ കയ്യില്‍ പിടിച്ച്, തലയിലൂടെ കൈകള്‍ പതുക്കെ ചലിപ്പിച്ചുകൊണ്ടിരുന്നു.

Signature-ad

‘ഉഠോ മഹാദേവ്, ഉഠോ” (എഴുന്നേല്‍ക്കൂ മഹാദേവ്, എഴുന്നേല്‍ക്കൂ). മഹാദേവ് ഭായിയുടെ കണ്ണുകളിലേക്ക് ഉറ്റുനോക്കിക്കൊണ്ട് ബാപ്പു പ്രതീക്ഷയോടെ വിളിച്ചു. ബാപ്പുവിന്റെ ഏത് ആജ്ഞകളെയും ശിരസ്സാവഹിച്ചിരുന്ന മഹാദേവ് ജീവിതത്തിലാദ്യമായി അനുസരണക്കേട് കാട്ടി. ബാപ്പുവിന്റെ ആജ്ഞയെ ധിക്കരിച്ചുകൊണ്ട് അദ്ദേഹം അന്ത്യനിദ്രയിലേക്ക് കടന്നിരുന്നു.

പിന്നീടൊരിക്കല്‍ സൂശീല നയ്യരുടെ ചോദ്യത്തിനുള്ള ഉത്തരമായി ഗാന്ധിജി പറഞ്ഞിരുന്നു: ”മഹാദേവ് ജീവിതകാലത്തിലൊരിക്കലും എന്റെ ആജ്ഞയെ അനുസരിക്കാതിരുന്നിട്ടില്ല. എന്റെ വാക്കുകള്‍ അദ്ദേഹത്തിന്റെ കാതുകളില്‍ എത്തിയിരുന്നുവെങ്കില്‍ മരണത്തെപ്പോലും തോല്‍പ്പിച്ചുകൊണ്ട് അദ്ദേഹം എഴുന്നേറ്റ് നില്‍ക്കുമായിരുന്നുവെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു.” (അഗ്‌നികുണ്ഠ് മാ ഉഗേലു ഗുലാബ്, മഹാദേവ് ദേസായിയുടെ ജീവചരിത്രം, നാരായണ്‍ ദേസായി)

രാജ്യം സ്വാതന്ത്ര്യത്തിന്റെ 79-ാം വാര്‍ഷികം ആഘോഷിക്കുന്ന ഈ ദിനം മഹാദേവ് ദേസായിയുടെ എണ്‍പത്തിമൂന്നാം ചരമ വാര്‍ഷികം കൂടിയാണ്. ഗാന്ധിജിയുടെ കൂടെ 25 വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കി ആഗാഖാന്‍ പാലസ് ജയിലില്‍ വെച്ച് മഹാദേവ് ദേസായി ജീവിതത്തില്‍ നിന്ന് എന്നെന്നേക്കുമായി വിടപറയുമ്പോള്‍ അദ്ദേഹത്തിന് അമ്പത് വയസ്സ് മാത്രമേ ആയിരുന്നുള്ളൂ.

മഹാദേവ് ദേസായിയുടെ മരണത്തിന്ശേഷം അര നൂറ്റാണ്ട് കഴിഞ്ഞാണ് അദ്ദേഹത്തിന്റെ മകന്‍ നാരായണ്‍ ദേസായിയുമായി ഞാന്‍ പരിചയപ്പെടുന്നത്. പിന്നീടുള്ള ഏതാണ്ട് രണ്ട് പതിറ്റാണ്ടുകാലം പല രീതിയില്‍ മോഹനും മഹാദേവും തമ്മിലുള്ള അതുല്യ സ്നേഹബന്ധത്തെക്കുറിച്ച് നാരായണ്‍ ദേസായിയുമായുള്ള സംഭാഷണങ്ങളില്‍ നിന്നും മഹാദേവ് ഭായിയുടെ ഡയറിക്കുറിപ്പുകളില്‍ നിന്നും അടുത്തറിയാന്‍ കഴിഞ്ഞു.

ഗാന്ധിജിയെക്കുറിച്ച് നാരായണ്‍ ദേസായി എഴുതിയ നാല് വാല്യങ്ങളുള്ള അതിബൃഹത്തായ ജീവചരിത്രം, ഗുജറാത്തിയില്‍ നിന്ന് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുന്നതിനും മുന്നെ, മഹാദേവ് ഭായിയുടെ 26 വാള്യങ്ങള്‍ വരുന്ന ഡയറിക്കുറിപ്പുകളിലൂടെ കടന്നുപോകാന്‍ സാധിച്ചിരുന്നു. ഇനിയും പ്രസിദ്ധീകരിച്ചിട്ടില്ലാത്ത നാല് വാല്യങ്ങളുടെ കയ്യെഴുത്ത് പ്രതികളിലൂടെയും. മഹാദേവ് ദേസായിയുടെ ഡയറികള്‍ ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിന്റെ അവസാന പാദത്തിന്റെ നേര്‍സാക്ഷ്യങ്ങളാണ്. ആ ഡയറിക്കുറിപ്പുകള്‍ യഥാര്‍ത്ഥത്തില്‍ ഗാന്ധിജിയുടെ ഡയറിക്കുറിപ്പുകളായിരുന്നു

ഗാന്ധിയുടെ നിഴലില്‍ കഴിഞ്ഞില്ലായിരുന്നെങ്കില്‍ മഹാദേവ് ദേസായി ആരായിട്ടാകും അറിയപ്പെടുക എന്ന് പലപ്പോഴും ആലോചിച്ചിരുന്നു. മഹാദേവ് ദേസായിയുടെ പാണ്ഡിത്യത്തിന്റെ ആഴം അറിയണമെങ്കില്‍ അദ്ദേഹം ബെല്‍ഗാം ജയിലില്‍ വെച്ച് തയ്യാറാക്കിയ ‘The Gospel of Selfless Action or Geetha According to Gandhi’ എന്ന ഒരൊറ്റ പുസ്തകം തന്നെ ധാരാളം. ഗാന്ധിയുടെ അനാസക്തിയോഗത്തിന്റെ ഇംഗ്ലീഷ് പരിഭാഷയാണ് ഈ പുസ്തകമെങ്കില്‍ക്കൂടിയും പുസ്തകത്തില്‍ മഹാദേവിന്റേതായ കുറിപ്പുകളും അതിദീര്‍ഘമായ മുഖവുരയും അദ്ദേഹത്തിന്റെ പാണ്ഡിത്യത്തെ വെളിപ്പെടുത്തുന്നതാണ്!

ഇംഗ്ലീഷ് ഭാഷയിലുള്ള മഹാദേവ് ദേസായിയുടെ പാണ്ഡിത്യത്തെക്കുറിച്ച് ബ്രിട്ടീഷ് ന്യായാധിപന്മാര്‍പോലും ആശ്ചര്യപ്പെട്ടിരുന്നതായി പറയപ്പെടുന്നു. ഗാന്ധിജിയുടെ ആത്മകഥ ഇംഗ്ലീഷിലും നെഹ്രുവിന്റെ ജീവചരിത്രം, ശരത്ചന്ദ്ര ചാറ്റര്‍ജിയുടെ കഥകള്‍, രവീന്ദ്രനാഥിന്റെ ഗീതകങ്ങള്‍ എന്നിവ ഗുജറാത്തിയിലേക്കും പരിഭാഷപ്പെടുത്തിയത് മഹാദേവ് ആയിരുന്നു.

ലേഖകന്‍, പത്രാധിപര്‍, നിയമോപദേഷ്ടാവ്, ഗ്രന്ഥകാരന്‍, സ്വാതന്ത്ര്യ സമര സേനാനി എന്നീ നിലകളിലുള്ള മഹാദേവിന്റെ മുഴുവന്‍ പ്രവര്‍ത്തനങ്ങളും ഗാന്ധിയുടെ നിഴലില്‍ മാത്രമായിരുന്നു. ദേശീയ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ദൈനംദിന വാര്‍ത്തകള്‍ വായിക്കുകയും പത്രക്കുറിപ്പുകളും വിശദീകരണങ്ങളും തയ്യാറാക്കി ബാപ്പുവിന് കൈമാറുകയും ചെയ്യുമ്പോള്‍ ഒന്ന് വായിച്ചുനോക്കുക പോലും ചെയ്യാതെ അടിയില്‍ ‘മോ.ക. ഗാന്ധി’ എന്ന് ഗുജറാത്തിയില്‍ ഒപ്പിടുന്ന ഗാന്ധിക്ക് തനിക്കും മഹാദേവിനും ഇടയിലുള്ള രസതന്ത്രത്തെക്കുറിച്ച് വ്യക്തമായ ബോദ്ധ്യമുണ്ടായിരുന്നു.

ദേശീയ പ്രക്ഷോഭ ഭടന്മാര്‍ക്ക് വേണ്ടി കോടതികളില്‍ അപ്പീല്‍ തയ്യാറാക്കല്‍, വൈസ്രോയിക്കുള്ള ഗാന്ധിയുടേതായ കത്തുകള്‍, ഹരിജനിലേക്കുള്ള ലേഖനങ്ങള്‍, സത്യാഗ്രഹ സമരങ്ങളെക്കുറിച്ചുള്ള ഗ്രന്ഥങ്ങള്‍ തുടങ്ങി എഴുത്ത്, വായന, സംവാദം എന്നീ ബൗദ്ധികപ്രവര്‍ത്തനങ്ങളോടൊപ്പം തന്നെ നൂല്‍നൂല്‍പ്പ്, ചെരുപ്പ് തുന്നല്‍, ഭക്ഷണം പാചകം ചെയ്യല്‍, സ്വാതന്ത്ര്യപ്രക്ഷോഭങ്ങളില്‍ പങ്കെടുത്ത് ജയില്‍വാസമനുഷ്ഠിക്കല്‍ തുടങ്ങിയ രചനാത്മക പ്രവര്‍ത്തനങ്ങളിലും ഗാന്ധിയോടൊപ്പം ചെലവഴിച്ച കാല്‍നൂറ്റാണ്ട് കാലം അദ്ദേഹം സജീവമായിരുന്നു.

ആഖാഘാന്‍ ജയിലിലേക്ക് പോകും മുമ്പ് ഇനിയുള്ള പ്രക്ഷോഭം ‘short & Swift’ ആയിരിക്കുമെന്ന് ഗാന്ധിജി സൂചന നല്‍കിയിരുന്നു. ഗാന്ധിജിയുടെ ഈ തീരുമാനം കടുത്ത ഉപവാസത്തിലേക്കായിരിക്കും ചെന്നെത്തുക എന്ന് മഹാദേവ് അടക്കം പലരും സന്ദേഹിച്ചിരുന്നു. അത്തരമൊരു നീക്കത്തില്‍ നിന്ന് ബാപ്പുവിനെ പിന്തിരിപ്പിക്കുവാന്‍ ജയിലില്‍ പലരും ശ്രമിച്ചിരുന്നു. ഉപവാസത്തെക്കുറിച്ചുള്ള ഗാന്ധിജിയുടെ ആലോചന മഹാദേവ് ഭായിയെ വല്ലാതെ ആകുലനാക്കിയിരുന്നു. എന്നാല്‍ തന്റെ മരണത്തിലൂടെ അതിന് പരിഹാരം കാണാന്‍ അദ്ദേഹത്തിന് സാധിച്ചു.

ഇതേക്കുറിച്ച് സരോജിനി നായിഡു പിന്നീടൊരിക്കല്‍ പറഞ്ഞു: ”ആരെങ്കിലും എപ്പോഴെങ്കിലും മറ്റുള്ളവര്‍ക്കായ് ജീവന്‍ നല്‍കിയിട്ടുണ്ടെങ്കില്‍ അത് മഹാദേവ് ആയിരുന്നു. മനുഷ്യന്‍ മറ്റുള്ളവര്‍ക്കായ് പ്രാണന്‍ അര്‍പ്പിക്കുന്നതിനേക്കാള്‍ വലുതായി ഒരാള്‍ മറ്റൊരാള്‍ക്ക് എന്തുസേവനമാണ് ചെയ്യാന്‍ കഴിയുക?”

മഹാദേവ് ദേസായിയുടെ എണ്‍പത്തിമൂന്നാം ചരമവാര്‍ഷികത്തില്‍ ആ അതുല്യ ദേശസ്നേഹിയെ ആദരപൂര്‍വ്വം സ്മരിക്കുന്നു.

 

(ആഗ്‌സ്ത് 15 മഹാദേവ് ദേസായി ചരമദിനം)

Back to top button
error: