Breaking NewsIndiaLead NewsLIFELife StyleNEWSNewsthen SpecialWorld

വിസ കിട്ടാന്‍ മാര്‍ഗമില്ല; അമേരിക്കയില്‍ ഒന്നരലക്ഷം വിദേശ വിദ്യാര്‍ഥികള്‍ കുറയും; ഏഴു ബില്യണ്‍ ഡോളറിന്റെ നഷ്ടം; ഏറ്റവും കുറവ് ഇന്ത്യയില്‍നിന്ന്; ചൈനയ്ക്കും തിരിച്ചടി; മറ്റു മാര്‍ഗങ്ങള്‍ നോക്കി വിദ്യാര്‍ഥികള്‍; ന്യൂസിലന്‍ഡിലും ഓസ്‌ട്രേലിയയിലും ഇളവുകള്‍

ന്യൂയോര്‍ക്ക്: വിസ നിയന്ത്രണങ്ങളിലെ അനിശ്ചിതത്വത്തെത്തുടര്‍ന്ന് ഈ വര്‍ഷം യുഎസിലേക്ക് ഒന്നരലക്ഷം രാജ്യാന്തര വിദ്യാര്‍ഥികളുടെ കുറവുണ്ടാകുമെന്നും ഏഴു ബില്യണ്‍ ഡോളറിന്റെ നഷ്ടമുണ്ടാകുമെന്നും റിപ്പോര്‍ട്ട്. ഇതിനു പുറമേ, തൊഴില്‍ വിപണിയിലേക്ക് 60,000 പേരുടെ കുറവുണ്ടാകുമെന്നും രാജ്യാന്തര വിദ്യാഭ്യാസ വിചക്ഷണരുടെ കൂട്ടായ്മയായ എന്‍എഎഫ്എസ്എ ചൂണ്ടിക്കാട്ടുന്നു.

സ്റ്റുഡന്റ് ആന്‍ഡ് എക്‌സ്‌ചേഞ്ച് വിസിറ്റേഴ്‌സ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം (എസ്ഇവിഐസ്) കണക്കുകളെ ആസ്പദമാക്കി ഇക്കുറി 40 ശതമാനംവരെ ഇന്റര്‍നാഷണല്‍ വിദ്യാര്‍ഥികളുടെ കുറവ് അമേരിക്കന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലുണ്ടാകും. രാജ്യാന്തര വിസയില്‍ ട്രംപ് ഭരണകൂടം കൊണ്ടുവന്ന കര്‍ശന നിയന്ത്രണങ്ങളും യാത്രാ നിയന്ത്രണങ്ങളുമാണ് പ്രതിസന്ധിക്കിടയാക്കുന്നത്. ഇന്ത്യ, ചൈന, നൈജീരിയ, ജപ്പാന്‍ എന്നിവിടങ്ങളില്‍നിന്ന് അമേരിക്കന്‍ വിസയ്ക്കുവേണ്ടി കോണ്‍സുലേറ്റുകളില്‍ വളരെക്കുറച്ച് അപ്പോയിന്റ്‌മെന്റുകളാണുണ്ടായത്. അമേരിക്കയിലേക്ക് ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ എത്തുന്നത് ഇന്ത്യ, ചൈന എന്നിവിടങ്ങളില്‍നിന്നാണ്. നൈജീരിയ ഈ കണക്കില്‍ ഏഴാം സ്ഥാനത്തും ജപ്പാന്‍ 13-ാം സ്ഥാനത്തുമാണ്.

Signature-ad

2023-24 അക്കാദമിക് വര്‍ഷങ്ങളില്‍ ഇന്ത്യയില്‍നിന്ന് യുഎസിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് 3,31,602 വിദ്യാര്‍ഥികളാണ് എത്തിയത്. അമേരിക്കയില്‍ ആകെയുള്ള 11,26,690 വിദ്യാര്‍ഥികളുടെ 29.4 ശതമാനത്തോളം വരും ഇത്. കഴിഞ്ഞ ഫെബ്രുവരി മുതല്‍ മേയ് വരെയുള്ള കണക്കനുസരിച്ച് 10,496 വിദ്യാര്‍ഥികള്‍ക്കുമാത്രമാണ് എഫ്1 വിസ ലഭിച്ചത്. കഴിഞ്ഞവര്‍ഷം ഇതേ സമയം 14,068 എഫ്1 വിസകളാണ് നല്‍കിയത്. കഴിഞ്ഞ വര്‍ഷം ഇതേ സമയം ലഭിച്ച എഫ് 1 വിസയെ അപേഷിച്ച് 25.4 ശതമാനത്തിന്റെ കുറവും ഇക്കുറിയുണ്ടായി.

അമേരിക്കയിലെ പഠനമെന്നത് കടുത്ത പ്രതിസന്ധിയിലേക്കു നീങ്ങുന്നതിന്റെ സൂചനകളാണ് ലഭിക്കുന്നതെന്നു യൂണിവേഴ്‌സിറ്റി ലീപ്പ് എജ്യുക്കേഷണല്‍ കണ്‍സള്‍ട്ടന്‍സി സ്ഥാപക സാക്ഷി മിത്തല്‍ പറഞ്ഞു. നിരവധി വിദ്യാര്‍ഥികളാണ് വിസ കാത്തുകിടക്കുന്നത്. യൂണിവേഴ്‌സിറ്റികളൊന്നും അവരുടെ ഓഫറുകള്‍ മാറ്റിവച്ചിട്ടില്ല. അവര്‍ ഇത്തരമൊരു സാഹചര്യമുണ്ടാകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിട്ടില്ലെന്നും സാക്ഷി പറഞ്ഞു.

27 മേയ് മുതല്‍ 18 ജൂണ്‍വരെ വിസ അഭിമുഖങ്ങള്‍ നിര്‍ത്തിവച്ചിരിക്കുകയാണെന്നു എന്‍എഎഫ്എസ്എ ചൂണ്ടിക്കാട്ടുന്നു. ഇത് യൂണിവേഴ്‌സിറ്റികളിലേക്കുള്ള പ്രവേശനത്തോത് കുറച്ചിട്ടുണ്ട്. ഈ വര്‍ഷത്തിന്‍െ ആദ്യ നാലുമാസം എഫ് 1 വിസകള്‍ നല്‍കുന്നതു 12 ശതമാനം കുറഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ചു മേയ് വരെ 22 ശതമാനം കുറവു എഫ് 1 വിസകളാണ് നല്‍കിയിട്ടുള്ളത്.

19 രാജ്യങ്ങളെ ലക്ഷ്യമിട്ടാണ് നിയന്ത്രണങ്ങള്‍ കൊണ്ടുവന്നത്. ജൂണ്‍ നാലിലെ എക്‌സിക്യുട്ടീവ് ഉത്തരവ് അനുസരിച്ചു 36 രാജ്യങ്ങളെക്കൂടി ഉള്‍പ്പെടുത്തി. 3 ബില്യണ്‍ വാര്‍ഷിക വരുമാനവും 25,000 തൊഴിലുമാണ് നഷ്ടമായത്. എന്നാല്‍, യുകെ, ജര്‍മനി, ഫ്രാന്‍സ്, ദുബായ് എന്നിവിടങ്ങളിലേക്കു വിദ്യാര്‍ഥികള്‍ കൂടുതലായി പോയിത്തുടങ്ങി. ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ് എന്നിവ വിദ്യാര്‍ഥികളെ ആകര്‍ഷിക്കാന്‍ പദ്ധതികള്‍ പുറത്തിറക്കി. വിദ്യാര്‍ഥികള്‍ അമേരിക്കയെ വിട്ട് മറ്റിടങ്ങള്‍ അന്വേഷിക്കാന്‍ തുടങ്ങിയെന്നും സാക്ഷി പറയുന്നു.

കലിഫോര്‍ണിയയിലാണ് ഏറ്റവും കൂടുതല്‍ വിദേശ വിദ്യാര്‍ഥികള്‍ എത്തിയിരുന്നത്. ഇവരുടെ കുറവിലൂടെ ഒരു ബില്യണ്‍ ഡോളറിന്റെ വരുമാനം നഷ്ടമാകും. ന്യൂയോര്‍ക്കിന് വിദ്യാര്‍ഥികളില്‍നിന്നുള്ള 980 മില്യണ്‍ ഡോളറിന്റെ വരുമാന നഷ്ടവും ടെക്‌സാസിന് 388 മില്യണ്‍ ഡോളറിന്റെ നഷ്ടവുമുണ്ടാകും. എന്നാല്‍, എല്ലാം മഞ്ഞുമലയുടെ തുമ്പു മാത്രമാണെന്ന് എന്‍എഎഫ്എസ്എ എക്‌സിക്യുട്ടീവ് ഡയറക്ടറും സിഇഒയുമായ ഫാന്റ ഓ ചൂണ്ടിക്കാട്ടുന്നു. indian-students-among-worst-hit-as-us-may-see-international-enrolment-dip-30-this-fall-amid-visa-crisis

Back to top button
error: