Breaking NewsIndiaLead NewsNEWSNewsthen SpecialWorld

യുദ്ധത്തിനുശേഷം ആദ്യമായി പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ട് ഇറാന്‍ പരമോന്നത നേതാവ്; അതൊത്തൊള്ള ഖമേനി മുഹറം-അശൂറ ചടങ്ങുകളില്‍ പങ്കെടുത്തെന്ന് ദേശീയ മാധ്യമം; ജൂണ്‍ 11 നുശേഷം പുറത്തിറങ്ങിയത് ആദ്യമായി; കനത്ത കാവല്‍ ഏര്‍പ്പെടുത്തിയെന്നും റിപ്പോര്‍ട്ട്

ടെഹ്‌റാന്‍: ഇസ്രയേലുമായുള്ള 12 ദിവസത്തെ യുദ്ധത്തിനിടെ ഒളിവില്‍ പോയ ഇറാന്‍ പരമോന്നത നേതാവ് അയൊത്തൊള്ള ഖമേനി ആദ്യമായി പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടു. മുഹറം-അശൂറ ചടങ്ങുകളോട് അനുബന്ധിച്ചാണു കനത്ത സുരക്ഷയില്‍ ഖമേനിയുടെ പ്രത്യക്ഷപ്പെടല്‍. ആളുകളെ അഭിസംബോധന ചെയ്യുന്നതിന്റെ വീഡിയോ ദേശീയ ടെലിവിഷനാണു പുറത്തുവിട്ടത്. ഷിയ മുസ്ലിംകളെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട ദിവസമാണ് അശൂറ. കറുത്ത വസ്ത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ട 86 കാരനുവേണ്ടി ജനങ്ങള്‍ ആര്‍ത്തുവിളിക്കുന്നതും വീഡിയോയില്‍ കാണാം. ‘ഞങ്ങളുടെ ഞരമ്പിലെ ചോര, ഞങ്ങളുടെ നേതാവിനുവേണ്ടി’ എന്നായിരുന്നു വിശ്വാസികളുടെ മന്ത്രോച്ഛാരണമെന്നും ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു.

സെന്‍ട്രല്‍ ടെഹ്‌റാനിലെ ഇമാം ഖമേനി മോസ്‌കില്‍നിന്നുള്ള ദൃശ്യങ്ങളാണ് ഇവയെന്നാണു ദേശീയ ടെലിവിഷന്‍ പറയുന്നത്. 1989 മുതല്‍ ഇറാനെ നിയന്ത്രിക്കുന്ന ഖമേനി, അടുത്തിടെ പ്രധാനപ്പെട്ട ചടങ്ങുകളില്‍ എത്താതിരുന്നതു വലിയ വാര്‍ത്തയായിരുന്നു. മുന്‍കൂട്ടി റെക്കോഡ് ചെയ്ത വീഡിയോകളാണ് പുറത്തുവന്നത്. ജൂണ്‍ 13ന് ഇസ്രയേല്‍ ആക്രമണം ആരംഭിക്കുന്നതിനു രണ്ടു ദിവസം മുമ്പാണ് അദ്ദേഹം അവസാനമായി പൊതുവേദിയിലെത്തിയത്. ഇതു പാര്‍ലമെന്റ് നേതാക്കളെ അഭസംബോധന ചെയ്യുന്നതിനുവേണ്ടിയായിരുന്നു. ഒരു ദശാബ്ദം നീണ്ട ശീതസമരത്തിനൊടുവിലാണ് ഇസ്രയേല്‍ ഇറാനില്‍ ബോംബാക്രമണം ആരംഭിച്ചത്. 900 പേരെങ്കിലും ഇറാനില്‍ കൊല്ലപ്പെട്ടെന്നാണു വിവരം. തിരിച്ചുള്ള ആക്രമണത്തില്‍ 28 പേരും ഇസ്രയേലില്‍ കൊല്ലപ്പെട്ടു.

Signature-ad

കഴിഞ്ഞയാഴ്ച, ഇറാനിയന്‍ മിലിട്ടറി കമാന്‍ഡര്‍മാര്‍ അടക്കം 60 പേരുടെ സംസ്‌കാരച്ചടങ്ങുകളില്‍ ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്തപ്പോഴാണ് ഖമേനി വിട്ടുനിന്നത്. യുദ്ധങ്ങളില്‍ കൊല്ലപ്പെട്ട സൈനികരുടെയും ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ കമാന്‍ഡര്‍മാരുടെയും സംസ്‌കാര ചടങ്ങുകളില്‍ അടുത്തകാലംവരെ പങ്കെടുത്തപ്പോഴായിരുന്നു ഖമേനിയുടെ അസാന്നിധ്യം.

യുദ്ധം ആരംഭിച്ചതിനു പിന്നാലെ ഇറാനിലെ ഏറ്റവും ആഴത്തിലുള്ള സുരക്ഷിത ബങ്കറിലേക്കു മാറിയ ഖമേനി, വെടിനിര്‍ത്തലിനു ശേഷമാണ് ടിവിയില്‍ പ്രത്യക്ഷപ്പെട്ടത്. മൂന്നു പ്രീ-റെക്കോഡഡ് വീഡിയോകളാണ് പുറത്തുവന്നത്. അദ്ദേഹത്തിന്റെ പൊതുവേദിയില്‍ പ്രത്യക്ഷപ്പെടുന്നതിന്റെ ചിത്രങ്ങളും ലഭ്യമല്ല. ഇസ്രയേലിന്റെ ഭാഗത്തുനിന്ന് വധഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് അദ്ദേഹം പൊതുവേദിയില്‍ പ്രത്യക്ഷപ്പെടാത്തതെന്നും വിദഗ്ധര്‍ പറഞ്ഞു.

ചടങ്ങുകള്‍ റിപ്പോര്‍ട്ട് ചെയ്ത ഇറാനിയന്‍ ടെലിവിഷന്‍ ചാനലുകളിലേക്കും ഖമേനി എവിടെയെന്നു ചൂണ്ടിക്കാട്ടി നിരവധി അന്വേഷണങ്ങള്‍ എത്തിയെന്നാണു ന്യൂയോര്‍ട്ട് ടൈംസ് റിപ്പോര്‍ട്ട് ചെയ്തത്. ഖമേനിയുടെ ആര്‍കൈവ്‌സ് ഓഫീസിലേക്കും നിരവധിപ്പേര്‍ ഈ ആവശ്യവുമായി സന്ദേശങ്ങള്‍ അയച്ചെങ്കിലും സ്ഥാപനത്തിന്റെ മേധാവി മെഹ്ദി ഫസേലി വ്യക്തമായ മറുപടി നല്‍കിയിരുന്നില്ല. ഖമേനിയെ സംരക്ഷിക്കാന്‍ ചുമതലപ്പെട്ടവര്‍ ആ ജോലി വൃത്തിയായി ചെയ്യുന്നെന്നു മാത്രമേ പറയാനുള്ളൂ എന്നും ദൈവത്തിന്റെ ആഗ്രഹപ്രകാരമാണ് ഇപ്പോള്‍ ഇറാന്‍ വിജയം ആഘോഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇറാന്‍ അമേരിക്കന്‍ എയര്‍ബേസുകളിലേക്ക് മിസൈല്‍ അയയ്ക്കുമ്പോഴോ ഇസ്രായേലുമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുമ്പോഴോ ഇറാനിയന്‍ സായുധ സൈന്യത്തിന്റെ കമാന്‍ഡര്‍-ഇന്‍ ചീഫായ ഖമേനിയുടെ അനുമതി വാങ്ങിയിരുന്നില്ല. യുഎസ് പ്രസിഡന്റ് ട്രംപുമായുള്ള ചര്‍ച്ചകള്‍ ഖത്തര്‍ അമീറിന്റെ മുന്‍കൈയിലാണു നടന്നത്. മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍പോലും ഖമേനിയുമായി അവസാനം സംസാരിച്ചത് എന്നാണെന്നതില്‍ വ്യക്തത വരുത്തിയിട്ടില്ല. ഇസ്ലാമിക് റവല്യൂഷനറി ഗാര്‍ഡിന്റെ കമാന്‍ഡറും മുതിര്‍ന്ന സൈനിക ഉപദേഷ്ടാവുമായ ജനറല്‍ യഹ്യ സഫ്ദാവിയുടെ മകനും രാഷ്ട്രീയ നിരീക്ഷകനുമായ ഹാംസെ സഫാവി പറയുന്നത് ഇസ്രയേലിന്റെ വധ ഭീഷണി ഇപ്പോഴും നിലവിലുണ്ടെന്നാണ്.

പ്രധാനന്ത്രി പെസെഷ്‌കിയാനു ഭരണത്തില്‍ നേരിയ മേല്‍ക്കൈ ലഭിച്ചിട്ടുണ്ടെന്നു കരുതുന്നവരുമുണ്ട്. അമേരിക്കയുമായി നിലവില്‍ ചര്‍ച്ചകള്‍ നയിക്കുന്നത് അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ്. ന്യൂക്ലിയര്‍ കേന്ദ്രങ്ങളില്‍ അമേരിക്ക ബോംബിട്ടതിനു പിന്നാലെ അദ്ദേഹം ഈ സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. നിലവില്‍ ജുഡീഷ്യറിയുടെ തലപ്പത്തടക്കം പെസെഷ്‌കിയാന്റെ അടുപ്പക്കാരുണ്ട്. ബുധനാഴ്ച നടന്ന കാബിനറ്റ് മീറ്റിംഗിനുശേഷം പെസെഷ്‌കിയാന്റെ വാക്കുകളിലും ചില മാറ്റങ്ങള്‍ പ്രകടമാണ്. ‘കൂടുതല്‍ തുറന്നതും പടിഞ്ഞാറന്‍ രാജ്യങ്ങളുമായി മികച്ച ബന്ധവുമുള്ള സര്‍ക്കാരിനെ നയിക്കുമെന്നാണ് ഞാന്‍ ഒരു വര്‍ഷം മുമ്പ് അധികാരമേല്‍ക്കുമ്പോള്‍ പറഞ്ഞത്. അതിനുള്ള സമയമാണ് ഇതെന്നാണു കരുതുന്നത്. യുദ്ധവും ജനങ്ങളുടെ ഐക്യവും നമ്മുടെ കാഴ്ചപ്പാടുകളും ഉദ്യോഗസ്ഥരുടെ മനോഭാവവും മാറ്റാനുള്ള അവസരമൊരുക്കുന്നു. മാറ്റത്തിനുള്ള സുവര്‍ണാവസരമാണിത്’- പെസെഷ്‌കിയാന്‍ പറഞ്ഞു.

അദ്ദേഹത്തിന്റെ വിമര്‍ശകരും രംഗത്തുണ്ട്. പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയും ചേര്‍ന്നു വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത് അദ്ഭുതപ്പെടുത്തിയെന്നും സയീദ് ജലീലി പറയുന്നു. ഇവര്‍ക്കു പാര്‍ലമെന്റിലും നിര്‍ണായക പങ്കാളിത്തമുണ്ട്. എന്നാല്‍, ഇതിനെതിരേ പ്രസിഡന്റ ചീഫ് ഓഫ് കമ്യൂണിക്കേഷന്‍ ഉദ്യോഗസ്ഥനായ അലി അഹ്‌മദിനിയ ജലീലിക്കെതിരേ പരസ്യമായി സോഷ്യല്‍ മീഡിയയില്‍ രംഗത്തുവന്നു. ‘ഞങ്ങള്‍ കഴിഞ്ഞ 12 ദിവസവും ഇസ്രായേലുമായി രാവും പകലും യുദ്ധം ചെയ്യണമെന്നു കരുതിയവരല്ല. ഇപ്പോള്‍ നിങ്ങളെപ്പോലുള്ളവരെ നേരിടേണ്ടിയും വരുന്നു. സ്വന്തം പേനകള്‍ ഉപയോഗിച്ച് എതിരാളികളുടെ പൂര്‍ത്തിയാക്കുന്ന തിരക്കിലാണ് അവര്‍’ എന്നായിരുന്നു പോസ്റ്റ്.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: