
പോക്സോ കേസിനെ തുടർന്ന് പത്തനംതിട്ട അടൂരിലെ ഒരു സ്വകാര്യ അനാഥാലയത്തിൽ നിന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റി (സിഡബ്ല്യൂസി) കുട്ടികളെ മാറ്റി. 24 കുട്ടികളെയാണ് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചത്. അന്തേവാസിയായ ഒരു പെൺകുട്ടി പ്രായപൂർത്തിയാകും മുൻപ് ഗർഭിണിയായി എന്ന പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം നടക്കുന്നതിനിടെയാണ് ഈ നടപടി.
അനാഥാലയ നടത്തിപ്പുകാരിയുടെ മകൻ ഇവിടെ അന്തേവാസിയായ പെൺകുട്ടിയെ കഴിഞ്ഞ ഒക്ടോബറിൽ വിവാഹം കഴിച്ചു. കഴിഞ്ഞ മാസം രണ്ടാം തീയതി കുട്ടി പ്രസവിക്കുകയും ചെയ്തു. പെൺകുട്ടി ഗർഭിണിയായത് പ്രായപൂർത്തിയാകും മുൻപാണെന്നും, ഇത് മറച്ചുവെക്കാൻ സ്ഥാപന നടത്തിപ്പുകാരി വളരെ വേഗം വിവാഹം നടത്തിയതാണെന്നും പരാതി ഉയർന്നു. രേഖാമൂലം ലഭിച്ച ഈ പരാതി സിഡബ്ല്യൂസി പൊലീസിന് കൈമാറുകയായിരുന്നു.

പ്രസവം കൈകാര്യം ചെയ്ത ഡോക്ടറുടെ മൊഴി ഉൾപ്പെടെ രേഖപ്പെടുത്തിയ അടൂർ പൊലീസ് പോക്സോ കേസെടുത്തു. എന്നാൽ ഇതുവരെ ആരെയും പ്രതിചേർത്തിട്ടില്ല. സ്ഥാപനത്തിനെതിരെ ഗുരുതരമായ പരാതിയും കേസും വന്നതോടെയാണ് അന്തേവാസികളായ കുട്ടികളെ ഏറ്റെടുത്ത് സുരക്ഷിതമായി മാറ്റാൻ സിഡബ്ല്യൂസി തീരുമാനിച്ചത്.
ജില്ലയിൽ തന്നെയുള്ള നാല് സ്ഥാപനങ്ങളിലേക്കാണ് കുട്ടികളെ മാറ്റിപ്പാർപ്പിച്ചത്. ഇവരുടെ തുടർ വിദ്യാഭ്യാസം സിഡബ്ല്യൂസി ഉറപ്പാക്കും. കേന്ദ്രത്തിലുണ്ടായിരുന്ന വയോജനങ്ങളുടെ കാര്യത്തിൽ സാമൂഹ്യ നീതി വകുപ്പ് പിന്നീട് തീരുമാനമെടുക്കും. അറസ്റ്റ് ഉൾപ്പെടെയുള്ള നടപടിയിലേക്ക് പൊലീസ് നീങ്ങിയാൽ സ്ഥാപനത്തിന്റെ അംഗീകാരം റദ്ദാക്കാനാണ് സാധ്യത. അതേസമയം, അംഗീകാരം റദ്ദാക്കാനുള്ള സാധ്യത മുന്നിൽ കണ്ട് സ്ഥാപനം പ്രവർത്തനം നിർത്തുന്നതായി കാണിച്ച് നടത്തിപ്പുകാരി സിഡബ്ല്യൂസിക്ക് കത്ത് നൽകിയെന്നാണ് വിവരം.