Breaking NewsIndiaLead NewsNEWSNewsthen SpecialWorld

പഹല്‍ഗാമിന്റെ ഉപഗ്രഹ ചിത്രങ്ങള്‍ അമേരിക്കന്‍ സ്‌പേസ് കമ്പനിയില്‍നിന്ന് ചിലര്‍ വാങ്ങിക്കൂട്ടി; മാക്‌സാര്‍ ടെക്‌നോളജീസ് നല്‍കുന്നത് മിഴിവാര്‍ന്ന ചിത്രങ്ങള്‍; വില ലക്ഷങ്ങള്‍; പാകിസ്താന്‍ കമ്പനി പാര്‍ട്ണര്‍ ആയതിനു പിന്നാലെ വില്‍പന കൂടി; ഉടമ ഉബൈദുള്ള സയിദിന് പാക് പ്രതിരോധ രംഗവുമായി അടുത്ത ബന്ധം

നിരവധി ഫ്രീക്വന്‍സി റേഞ്ചിലുള്ള ചിത്രങ്ങളുടെ വാങ്ങല്‍ ഫെബ്രുവരിയില്‍ ഉയര്‍ന്ന നിലയിലെത്തി. 12, 15, 18, 21, 22 തീയതികളിലാണ് ഏറ്റവുമധികം വാങ്ങിയത്. പഹല്‍ഗാം ആക്രമണത്തിനു പത്തു ദിവസം മുമ്പ് ഏപ്രില്‍ 12നും പാക് കമ്പനി ചിത്രം വാങ്ങി. ഇതിനുശേഷം 24നും 29നും സാറ്റലൈറ്റ് ഇമേജിനുള്ള അപേക്ഷ ലഭിച്ചിട്ടുണ്ടെങ്കിലും ഇതുവരെ പണമടച്ച് വാങ്ങിയിട്ടില്ല

ന്യൂഡല്‍ഹി: ലോകത്ത് ഏറ്റവും മികച്ച ഉപഗ്രഹ ചിത്രങ്ങള്‍ നല്‍കുന്ന സ്‌പേസ് കമ്പനിയില്‍നിന്ന് ആക്രമണത്തിനു രണ്ടുമാസം മുമ്പ് ചിലര്‍ പഹല്‍ഗാമിന്റെ ഉപഗ്രഹ ചിത്രങ്ങള്‍ വാങ്ങിക്കൂട്ടിയെന്നു കണ്ടെത്തല്‍. അമേരിക്കന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മാക്‌സാര്‍ ടെക്‌നോളജീസ് എന്ന കമ്പനിയില്‍നിന്ന് ഫെബ്രുവരി രണ്ടിനും 22നും ഇടയില്‍ 12 ഓര്‍ഡറുകളാണു ലഭിച്ചത്. ഇത് സാധാരണയുള്ളതിന്റെ ഇരട്ടി എണ്ണമാണെന്നും ചൂണ്ടിക്കാട്ടുന്നു.

പാകിസ്താന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കു ബിസിനസ് സിസ്റ്റംസ് ഇന്റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡ് (ബിഎസ്‌ഐ) എന്ന കമ്പനിയുമായുള്ള പങ്കാളിത്തത്തിനു ശേഷം മാക്‌സാറില്‍നിന്ന് 2024 ജൂണ്‍ മുതല്‍ വന്‍തോതില്‍ പഹല്‍ഗാമിന്റെ ചിത്രങ്ങളുടെ വില്‍പന നടന്നിട്ടുണ്ട്. ഇതേ കമ്പനിക്കെതിരേ അമേരിക്കയിലടക്കം നിരവധി കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് എന്നതാണ് മറ്റൊരു വസ്തുത.

Signature-ad

എന്നാല്‍, പാക് കമ്പനിയാണു സാറ്റലൈറ്റ് ചിത്രങ്ങള്‍ വാങ്ങിയതിനു തെളിവു കുറവാണെങ്കിലും കമ്പനിയുടെ സ്ഥാപകനായ ഉബൈദുള്ള സയിദിന്റെ ‘ട്രാക്ക് റെക്കോഡ്’ തള്ളിക്കളായാന്‍ കഴിയില്ലെന്നു പ്രതിരോധ രംഗത്തെ വിദഗ്ധരും ശാസ്ത്രജ്ഞരും പറയുന്നു. പാകിസ്താനി ആറ്റോമിക് കമ്മീഷനു (പഎഇസി) വേണ്ടി അമേരിക്കയില്‍നിന്ന് ഉയര്‍ന്ന പ്രവര്‍ത്തനക്ഷമതയുള്ള കമ്പ്യൂട്ടറുകളുടെ കള്ളക്കടത്തു നടത്തിയതിന് സയിദ് എന്ന പാകിസ്താനി-അമേരിക്കന്‍ ബിസിനസുകാരന്‍ ഒരുവര്‍ഷം ജയില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ട്. പിഎഇസിയാണു പാകിസ്താനുവേണ്ടി ആണവായുധം അടക്കമുള്ള ആയുധങ്ങള്‍ നിര്‍മിക്കുന്നതും പരീക്ഷിക്കുന്നതുമൊക്കെ. ഖര ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുന്ന ബാലിസ്റ്റിക് മിസൈലും ഇവര്‍ നിര്‍മിച്ചിട്ടുണ്ട്.

പ്രത്യേകിച്ചു പരിശോധനകളൊന്നുമില്ലാതെ പാകിസ്താനി കമ്പനിയെ മാക്‌സാര്‍ പാര്‍ട്ട്ണര്‍ ആക്കിയത് സംശയിക്കേണ്ടതാണെന്നും ഇത്തരം കമ്പനികളോടു ഇന്ത്യയുടെ തന്ത്രപ്രധാന മേഖലകളുടെ സാറ്റലൈറ്റ് ഇമേജുകള്‍ പാകിസ്താനി കമ്പനികള്‍ക്കു നല്‍കുന്നതിനെതിരേ സമ്മര്‍ദം ചെലുത്തേണ്ടതാണെന്നും ചൂണ്ടിക്കാട്ടുന്നു. പഹല്‍ഗാമിന്റെ ഉപഗ്രഹ ചിത്രങ്ങളില്‍ പുല്‍വാമ, അനന്ത്‌നാഗ്, പൂഞ്ച്, രജൗരി, ബരാമുള്ള എന്നീ മേഖലകളും ഉള്‍പ്പെടുന്നു. ഇത് സൈനികമായി ഏറെ പ്രധാന്യമുള്ള സ്ഥലമാണ്. ഓരോ സാറ്റലൈറ്റ് ഇമേജിന്റെയും വില മൂന്നുലക്ഷമാണ്. ചിത്രങ്ങളുടെ വ്യക്തത വര്‍ധിക്കുന്നതിന് അനുസരിച്ചു വിലയും കൂടും.

ഒരു രാജ്യത്തിന്റെ ഇന്റലിജന്‍സ് സംവിധാനത്തിന്റെ നട്ടെല്ലെന്നു പറയുന്നത് സാറ്റലൈറ്റ് ചിത്രങ്ങളാണ്. ഈ ചിത്രങ്ങള്‍ ഉപയോഗിച്ച് ഏപ്രില്‍ 22നു നടന്ന ആക്രമണത്തിനു പദ്ധതിയിട്ടിട്ടുണ്ടോ എന്നതു കണ്ടെത്തേണ്ടതാണ്. ഇന്ത്യ മാക്‌സാറിനോട് അന്വേഷണം നടത്താന്‍ ആവശ്യപ്പെടണമെന്ന് ഒരു ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞനും പറയുന്നു. സാധാരണ ഗതിയില്‍ ഉയര്‍ന്ന റെസല്യൂഷനുള്ള (മിഴിവ്) ചിത്രങ്ങള്‍ സൈനിക നീക്കങ്ങള്‍ മനസിലാക്കാനും ആയുധങ്ങളുടെ വിന്യാസം തിരിച്ചറിയാനും നിര്‍മിതികള്‍, അനധികൃത അതിര്‍ത്തി കടക്കല്‍, കള്ളക്കടത്ത് എന്നിവ കണ്ടെത്താനുമാണ് ഉപയോഗിക്കാറ്.

സ്വകാര്യ കമ്പനികളില്‍നിന്നുള്ള ഇത്തരം ചിത്രങ്ങള്‍ രാജ്യങ്ങളിലെ സായുധ സൈന്യങ്ങള്‍ക്കും മറ്റും ഉപകാരപ്പെടുമെങ്കിലും തീവ്രവാദികളിലും എത്തിച്ചേരാന്‍ സാധ്യതയുണ്ടെന്ന് ഇന്ത്യന്‍ സ്‌പേസ് അസോസിയേഷന്‍ ഡയറക്ടര്‍ ജനറല്‍ റിട്ട. ലഫ്. ജന. എ.കെ. ഭട്ട് പറയുന്നു.

ഓര്‍ഡറുകള്‍

ഏറ്റവും മികച്ച പിക്‌സല്‍ റെസല്യൂഷന്‍ ചിത്രങ്ങള്‍ നല്‍കുന്നതില്‍ മുമ്പിലാണു മാക്‌സാര്‍ ടെക്‌നോളജീസ് എന്ന സ്വകാര്യ കമ്പനി. നിലവില്‍ 30 മുതല്‍ 15 സെന്റീമീറ്റര്‍വരെ പിക്‌സല്‍ റേറ്റുള്ള ചിത്രങ്ങള്‍ ഇവര്‍ നല്‍കും. പിക്‌സല്‍ റേറ്റ് കുറയുന്നതിന് അനുസരിച്ച് ചിത്രങ്ങളുടെ മിഴിവും കൂടും. പ്രതിരോധ മന്ത്രാലയം, ഐഎസ്ആര്‍ഒ എന്നിങ്ങനെ ഇന്ത്യയില്‍നിന്ന് നിരവധി സ്ഥാപനങ്ങളും സംവിധാനങ്ങളും മാക്‌സാറിന്റെ സേവനം ഉപയോഗിക്കുന്നുണ്ട്. ഇന്ത്യയില്‍നിന്ന് കുറഞ്ഞത് 11 സ്‌പേസ് ടെക് കമ്പനികള്‍ക്കു മാക്‌സാറുമായി കരാറുണ്ട്. നിലത്തു നടക്കുന്ന ഒരാളുടെ മുഖം തിരിച്ചറിയാന്‍ കഴിയുന്ന വിധത്തില്‍ ചിത്രങ്ങളെടുക്കാനുള്ള സംവിധാനം മാക്‌സാറിനുണ്ട്.

നിരവധി ഫ്രീക്വന്‍സി റേഞ്ചിലുള്ള ചിത്രങ്ങളുടെ വാങ്ങല്‍ ഫെബ്രുവരിയില്‍ ഉയര്‍ന്ന നിലയിലെത്തി. 12, 15, 18, 21, 22 തീയതികളിലാണ് ഏറ്റവുമധികം വാങ്ങിയത്. പഹല്‍ഗാം ആക്രമണത്തിനു പത്തു ദിവസം മുമ്പ് ഏപ്രില്‍ 12നും പാക് കമ്പനി ചിത്രം വാങ്ങി. ഇതിനുശേഷം 24നും 29നും സാറ്റലൈറ്റ് ഇമേജിനുള്ള അപേക്ഷ ലഭിച്ചിട്ടുണ്ടെങ്കിലും ഇതുവരെ പണമടച്ച് വാങ്ങിയിട്ടില്ല.

ഏതെങ്കിലും ഒരാള്‍ മാക്‌സാര്‍ കമ്പനിയുമായി കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ടെങ്കില്‍ മറ്റൊരാള്‍ നല്‍കുന്ന ഓര്‍ഡറുകള്‍ ഏതൊക്കെയെന്നു മനസിലാക്കാന്‍ കഴിയും. അല്ലെങ്കില്‍ ഏതെങ്കിലും സര്‍ക്കാരുകളുമായി രഹസ്യമായി നടത്തുന്ന ഇടപാട് ആയിരിക്കണം. നിലവില്‍ ഏതെങ്കിലും രാജ്യത്തിന്റെ 10 സെ.മീയില്‍ താഴെയുള്ള ഉപഗ്രഹ ചിത്രങ്ങള്‍ എടുക്കുന്നതിനു പ്രത്യേകം അനുമതി ആവശ്യമാണ്. എന്നാല്‍, 30 സെമീ പിക്‌സല്‍ ഉള്ള ചിത്രങ്ങളാണെങ്കിലും കാര്യം നടത്താന്‍ കഴിയും.

മാക്‌സാറിന്റെ പങ്കാളികളില്‍ പലരും അവരുടെ ഉപഭോക്താക്കള്‍ കൂടിയാണ്. ചിത്രങ്ങള്‍ മറിച്ചുവില്‍ക്കാനും ഇവര്‍ക്കു കഴിയും. ബിഎസ്‌ഐയ്ക്കു നേരത്തേതന്നെ ഒരു ക്രിമിനല്‍ പശ്ചാത്തലമുണ്ട്. ചിക്കാഗോ ആസ്ഥമാക്കി സ്ഥാപിച്ച കമ്പനിയുടെ ഉടമ ഒബൈദുള്ള സയിദിനെ രേഖകളില്ലാതെ സാമഗ്രികള്‍ കടത്തിയതിന് 2022ല്‍ കുറ്റക്കാരനെന്നു കണ്ടെത്തിയിരുന്നു. വാണിജ്യ വകുപ്പിന്റെ ലൈസന്‍സ് നേടാതെയായിരുന്നു കടത്ത്. ഒരുവര്‍ഷം തടവുശിക്ഷ ലഭിച്ച ഇയാള്‍ക്കു 247,000 ഡോളര്‍ പിഴയും ചുമത്തി.

യൂണിവേഴ്‌സിറ്റികള്‍ക്കും സ്വന്തം സ്ഥാപനങ്ങള്‍ക്കുവേണ്ടിയാണെന്നു പറഞ്ഞ് ഉയര്‍ന്ന പ്രവര്‍ത്തനക്ഷമതയുള്ള കമ്പ്യൂട്ടറുകളാണ് കടത്തിയത്. എന്നാല്‍ ഇത് പിഎഇസിക്കു വേണ്ടിയായിരുന്നു. ഇത്രയൊക്കയായിട്ടും മാക്‌സാറിന്റെ പോര്‍ട്ടലില്‍ ബിഎസ്‌ഐയുമായി ബന്ധപ്പെടാനുള്ള ആളായിട്ട് ‘ഇരിക്കു’ന്നതും സയീദ് ആണ്. കറാച്ചിയില്‍ ആസ്ഥാനമുള്ള ബിഎസ്‌ഐയ്ക്കു ലാഹോര്‍, ഇസ്ലാമാബാദ്, ഫൈസലാബാദ് എന്നിവിടങ്ങളില്‍ ബ്രാഞ്ചുണ്ട്. ഹൈ പെര്‍ഫോമന്‍സ് കമ്പ്യൂട്ടിംഗ്, ഡാറ്റ മൈനിംഗ്, ജിയോഗ്രഫിക്കല്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ് (ജിഐഎസ്), കമാന്‍ഡ് കണ്‍ട്രോള്‍ സിസ്റ്റംസ് എന്നിവയിലാണ് കമ്പനിയുടെ പ്രവര്‍ത്തനമെന്നും പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: