Breaking NewsIndiaLead NewsNEWS

ഇന്ത്യയെ ലക്ഷ്യമിട്ട് എത്തിയത് 400 ഡ്രോണുകള്‍; 36 ഇടങ്ങളില്‍ ആക്രമണം; എല്ലാം തകര്‍ത്തു; ഷെല്‍ ആക്രമണത്തില്‍ രണ്ട് വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടു; ഇന്ത്യയുടെ പ്രതിരോധ ശക്തി പരീക്ഷിക്കാനെന്ന് സൈന്യം; കൂടുതല്‍ തുര്‍ക്കിയുടെ ഡ്രോണുകള്‍

ന്യൂഡല്‍ഹി: മേയ് 8ന് രാത്രിയും 9ന് പുലര്‍ച്ചെയും പാക്കിസ്ഥാന്‍ സൈന്യം ഇന്ത്യയെ ലക്ഷ്യമിട്ട് ആക്രമണങ്ങള്‍ നടത്തിയെന്ന് സ്ഥിരീകരിച്ച് ഇന്ത്യ. പാക്കിസ്ഥാന്‍ സൈന്യം പടിഞ്ഞാറന്‍ അതിര്‍ത്തിയിലുടനീളം ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ച് പലതവണ ആക്രമണം നടത്തിയതായി വിദേശ കാര്യ മന്ത്രാലയം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. നിയന്ത്രണ രേഖയിലും ആക്രമണമുണ്ടായി. 36 ഇടങ്ങളില്‍ 300 മുതല്‍ 400 വരെ ഡ്രോണുകളുപയോഗിച്ച് പാക്കിസ്ഥാന്‍ ആക്രമണ ശ്രമം നടത്തി. ഇന്ത്യന്‍ സൈന്യം കൈനറ്റിക്, നോണ്‍ കൈനറ്റിക് മാധ്യമങ്ങളിലൂടെ ഈ ഡ്രോണുകളില്‍ ഭൂരിഭാഗവും തകര്‍ത്തു. ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനത്തിന്റെ ശക്തി പരീക്ഷിച്ചറിയാനും ഇന്റലിജന്‍സ് വിവരങ്ങള്‍ ചോര്‍ത്താനും ലക്ഷ്യമിട്ടാണ് ആക്രമണമെന്നാണ് കരുതുന്നതെന്ന് വിദേശകാര്യ മന്ത്രാലയം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ആക്രമണത്തിന് തുര്‍ക്കി നിര്‍മിത ഡ്രോണുകളും ഉപയോഗിച്ചു. ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനം പാക്കിസ്ഥാന്‍ ഡ്രോണുകളെ തകര്‍ത്തു. നിയന്ത്രണരേഖയിലും പാക്കിസ്ഥാന്‍ ആക്രമണം നടത്തി. ഭട്ടിന്‍ഡ സൈനിക കേന്ദ്രവും ലക്ഷ്യമിട്ടു. ഇന്ത്യയുടെ തിരിച്ചടിയില്‍ പാക്കിസ്ഥാന്‍ സൈന്യത്തിനും നാശനഷ്ടമുണ്ടായെന്നും വിദേശകാര്യ മന്ത്രാലയം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. പാക്കിസ്ഥാന്റെ ആക്രമണത്തില്‍ രണ്ടു വിദ്യാര്‍ഥികള്‍ മരിച്ചു. ജമ്മു കശ്മീരിലെ പൂഞ്ചിലുള്ള ക്രൈസ്റ്റ് സ്‌കൂളിലിനു സമീപം പാക്കിസ്ഥാന്‍ നടത്തിയ ഷെല്‍ ആക്രമണത്തിലാണ് വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടത്. സ്‌കൂള്‍ അടച്ചിട്ടിരുന്നതിനാലാണ് വലിയ അപകടം ഉണ്ടാകാതിരുന്നത്.

Signature-ad

‘300-400 ഡ്രോണുകള്‍ ഉപയോഗിച്ചാണ് ഇന്നലെ രാത്രി പാക്കിസ്ഥാന്റെ ഭാഗത്തുനിന്ന് ആക്രമണശ്രമം ഉണ്ടായത്. ഇന്ത്യയുടെ വ്യോമാതിര്‍ത്തി ലംഘിക്കുകയും പടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ 36 കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടുമായിരുന്നു ആക്രമണ ശ്രമം. ആക്രമണത്തിന് തുര്‍ക്കി നിര്‍മിത ഡ്രോണുകളും ഉപയോഗിച്ചു. ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനം ഡ്രോണുകള്‍ തകര്‍ത്തു. നിയന്ത്രണരേഖയിലും പാക്കിസ്ഥാന്‍ ആക്രമണം നടത്തി. ഭട്ടിന്‍ഡ സൈനിക കേന്ദ്രവും ലക്ഷ്യമിട്ടു. ഇന്ത്യയുടെ തിരിച്ചടിയില്‍ പാക്കിസ്ഥാന്‍ സൈന്യത്തിനും നാശനഷ്ടമുണ്ടായി.’- വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിക്കൊപ്പം കേണല്‍ സോഫിയ ഖുറേഷിയും വിങ് കമാന്‍ഡര്‍ വ്യോമിക സിങ്ങും കാര്യങ്ങള്‍ വിശദീകരിച്ചു.

ഇന്ത്യ പാക്ക് സംഘര്‍ഷം രൂക്ഷമായ പശ്ചാത്തലത്തില്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ ബ്രിട്ടിഷ് വിദേശകാര്യ മന്ത്രി ഡേവിഡ് ലാമിയുമായി ഫോണില്‍ സംഭാഷണം നടത്തി. ഭീകരതയോടു സന്ധിയില്ലെന്ന് ജയശങ്കര്‍ വ്യക്തമാക്കുകയും ചെയ്തു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍കോ റൂബിയോ, ഇറ്റാലിയന്‍ ഡപ്യൂട്ടി പ്രധാനമന്ത്രി അന്റോണിയോ തജാനി, യൂറോപ്യന്‍ യൂണിയന്‍ ഹൈ റെപ്രസെന്റേറ്റീവ് ഫോര്‍ ഫോറിന്‍ അഫയേഴ്‌സ് ആന്‍ഡ് സെക്യൂരിറ്റി പോളിസി കാജ കല്ലാസ് എന്നിവരുമായും ജയശങ്കര്‍ ടെലിഫോണ്‍ സംഭാഷണം നടത്തി. അടിയന്തരമായി സംഘര്‍ഷം ലഘൂകരിക്കണമെന്ന് റൂബിയോ അറിയിച്ചതായി യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റ് വക്താവ് താമി ബ്രൂസ് അറിയിച്ചു. സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് യൂറോപ്യന്‍ യൂണിയന്‍ അറിയിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: