CrimeNEWS

നമ്പര്‍ ബ്ലോക്ക് ചെയ്തത് പകയായി; കൊല്ലുമെന്ന് പലതവണ ഭീഷണി; നീതുവിന്റെ ജീവനെടുത്തത്…

കോട്ടയം: കറുകച്ചാല്‍ വെട്ടിക്കാവുങ്കല്‍ പൂവന്‍പാറപ്പടി റോഡില്‍ യുവതിയെ കാറിടിപ്പിച്ചു കൊലപ്പെടുത്തിയ സംഭവം കൃത്യമായ ആസൂത്രണത്തോടെയാണു പ്രതികള്‍ നടപ്പാക്കിയതെന്നു പൊലീസ്. കൂത്രപ്പള്ളി പുതുപ്പറമ്പില്‍ നീതു ആര്‍.നായര്‍ (35) കൊല്ലപ്പെട്ട കേസില്‍ കാഞ്ഞിരപ്പള്ളി സ്വദേശികളായ മേലേറ്റുതകിടി അമ്പഴത്തിനാല്‍ അന്‍ഷാദ് കബീര്‍ (37), ചാവിടിയില്‍ ഉജാസ് അബ്ദുല്‍ സലാം (35) എന്നിവരാണു പ്രതികള്‍. ഇരുവരും ഓട്ടോ ഡ്രൈവര്‍മാരാണ്. എന്നാല്‍, ഇരുവരും കാറുമായി കാത്തുകിടന്നതു പ്രദേശവാസി കണ്ടതും കാറിന്റെ പിന്നിലെ നമ്പര്‍ ക്യാമറയില്‍ പതിഞ്ഞതും പ്രതികള്‍ കുടുങ്ങാന്‍ കാരണമായി.

സുഹൃത്തായിരുന്ന അന്‍ഷാദുമായി പിണങ്ങിയതോടെ നീതു ഇയാളെ ഒഴിവാക്കാന്‍ ശ്രമിച്ചിരുന്നു. 3 മാസം മുന്‍പു നീതുവിന്റെ വാടകവീട്ടിലെത്തി അന്‍ഷാദ് ബഹളമുണ്ടാക്കിയിരുന്നു. നീതുവിനെ കൊലപ്പെടുത്തുമെന്നു പലതവണ ഭീഷണിയും മുഴക്കിയിരുന്നു. തുടര്‍ന്നു നീതു കാഞ്ഞിരപ്പള്ളി പൊലീസില്‍ പരാതിയും നല്‍കി. സ്റ്റേഷനില്‍ നടത്തിയ ചര്‍ച്ചയില്‍ ഇനി പ്രശ്‌നം ഉണ്ടാക്കില്ലെന്ന് അന്‍ഷാദ് ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍ പിന്നീടും പല തവണ അന്‍ഷാദ് കറുകച്ചാലില്‍ എത്തിയിരുന്നു. ശല്യം രൂക്ഷമായതോടെ നീതുവിന്റെ അച്ഛന്‍ രാധാകൃഷ്ണന്‍ നായര്‍ സ്‌കൂട്ടറിലാണു നീതുവിനെ കറുകച്ചാല്‍ ബസ് സ്റ്റാന്‍ഡില്‍ കൊണ്ടുവിട്ടിരുന്നത്.

Signature-ad

നീതു വീട്ടില്‍നിന്നു പുറത്തിറങ്ങുന്ന സമയം മനസ്സിലാക്കിയ അന്‍ഷാദ് കൊലപ്പെടുത്താന്‍ തന്നെയാണു വാടകയ്ക്ക് എടുത്ത കാറുമായി എത്തിയതെന്നും പൊലീസ് പറയുന്നു. സഹായി ഉജാസിന് സംഭവങ്ങളെക്കുറിച്ച് അറിവുണ്ടായിരുന്നെന്നും പൊലീസ് പറയുന്നു. അന്‍ഷാദിന്റെ സുഹൃത്തും അയല്‍വാസിയുമാണു ഉജാസ്. പ്രധാന പ്രതി അന്‍ഷാദിനെ കാഞ്ഞിരപ്പള്ളി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതി രണ്ടില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഉജാസിനെ ഇന്നു കോടതിയില്‍ ഹാജരാക്കും.

നീതുവിന്റെ ശരീരത്തില്‍ ഗുരുതര പരുക്കുകള്‍അമിതവേഗത്തില്‍ കാറോടിച്ചാണ് നീതുവിനെ ഇടിച്ചത്. ഇടിച്ചശേഷം കാര്‍ ബ്രേക്ക് ചെയ്യാതെ മുന്നോട്ടെടുത്തു. മരിച്ച നീതുവിന്റെ ശരീരത്തില്‍ സാരമായ പരുക്കുകള്‍ ഉണ്ടായിരുന്നു. പിന്നില്‍നിന്നുള്ള ഇടിയേറ്റ്, അരയ്ക്കു താഴോട്ടുള്ള ഭാഗത്ത് 10 ഒടിവുണ്ട്. എല്ലുകള്‍ പൊട്ടിയനിലയിലായിരുന്നു. ഇടത്തേ കയ്യും ഒടിഞ്ഞു. സുഷുമ്‌നാനാഡി തലയോടിനോടു ചേരുന്ന ഭാഗത്തുനിന്നു വിട്ടുപോയെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്.

16 വര്‍ഷം മുന്‍പാണു നീതുവും കാഞ്ഞിരപ്പള്ളി സ്വദേശിയുമായി വിവാഹം നടന്നത്. 7 വര്‍ഷം മുന്‍പ് ഇവര്‍ പിരിയാന്‍ തീരുമാനിച്ചു. വിവാഹമോചനക്കേസ് നടന്നുവരികയാണ്. പിന്നീടു മക്കളോടൊപ്പം നീതു സ്വന്തം വീടായ കൂത്രപ്പള്ളിയിലെത്തി. നീതുവിന്റെ ഭര്‍ത്താവിന്റെ സുഹൃത്തായിരുന്നു അന്‍ഷാദ്. നീതുവും അന്‍ഷാദും തമ്മില്‍ പിന്നീടു സൗഹൃദത്തിലായി. അന്‍ഷാദ് നീതുവിനു വലിയ തോതില്‍ പണം നല്‍കിയതായും കണ്ടെത്തിയിട്ടുണ്ട്. ഒരു വര്‍ഷം മുന്‍പ് ഇരുവരും പിണങ്ങുകയും അന്‍ഷാദിനെ നീതു ഒഴിവാക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. അന്‍ഷാദിന്റെ നമ്പറുകള്‍ നീതു ബ്ലോക്ക് ചെയ്തിരുന്നു. ഇതോടെ ഉണ്ടായ പകയാണു കൊലപാതകത്തിനു കാരണമെന്നു പൊലീസ് പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: