Breaking NewsIndiaLead NewsNEWS

പാകിസ്താന്റെ JF-17, F-16 യുദ്ധ വിമാനങ്ങള്‍ വെടിവച്ചിട്ട് ഇന്ത്യ; അതിര്‍ത്തിയില്‍ എട്ട് പാക് മിസൈലുകളും തകര്‍ത്തു; ജമ്മു വിമാനത്താവളം ലക്ഷ്യമിട്ട് ഡ്രോണ്‍ ആക്രമണങ്ങള്‍; സമ്പൂര്‍ണമായി വൈദ്യുതി വിഛേദിച്ചു; ബ്ലാക്ക് ഔട്ടില്‍ കശ്മീര്‍

ശ്രീനഗര്‍: ഇന്ത്യന്‍ സൈനിക കേന്ദ്രങ്ങളെയും വിമാനത്താവളങ്ങളെയും ഉള്‍പ്പെടെ ലക്ഷ്യമിട്ട് പാകിസ്താന്‍ നടത്തിയ മിസൈല്‍ ആക്രമണത്തിന് കനത്ത മറുപടിയുമായി ഇന്ത്യ. എട്ട് പാക് മിസൈലുകളെ തകര്‍ത്തതിന് പിന്നാലെ യുദ്ധവിമാനങ്ങളെ വെടിവെച്ചിട്ടു. ഒരു എഫ്-16, രണ്ട് ജെ.എഫ്-17 യുദ്ധവിമാനങ്ങളെ ഇന്ത്യന്‍ സൈന്യം തകര്‍ത്തതായാണ് പുറത്തുവരുന്ന വിവരം. അതിര്‍ത്തിയില്‍ പലയിടത്തും വെടിവെപ്പ് തുടരുകയാണ്.

ജമ്മുവിലെ വിവിധ മേഖലകള്‍ ലക്ഷ്യമിട്ടെത്തിയ മിസൈലുകളെ ഇന്ത്യയുടെ എസ്-400 വ്യോമപ്രതിരോധ സംവിധാനം തടയുകയായിരുന്നു. ജമ്മു വിമാനത്താവളം ലക്ഷ്യമിട്ടും ഡ്രോണ്‍ ആക്രമണമുണ്ടായി. ജമ്മുവിലും പഞ്ചാബിലെ വിവിധയിടങ്ങളിലും സമ്പൂര്‍ണമായി വൈദ്യുതി വിച്ഛേദിച്ചിരിക്കുകയാണ്. രാജസ്ഥാനിലെ ജയ്‌സാല്‍മീറിലും ഡ്രോണ്‍ ആക്രമണനീക്കമുണ്ടായി. വ്യാപകമായി സ്‌ഫോടന ശബ്ദങ്ങള്‍ കേള്‍ക്കുന്നതായി നാട്ടുകാരും പറഞ്ഞു. ജമ്മുകശ്മീരിലെ സാംബയില്‍ കനത്ത വെടിവയ്പ് തുടരുകയാണ്. ആര്‍എസ് പുര, അര്‍ണിയ, അഖ്‌നൂര്‍ എന്നിവിടങ്ങളിലും പാക്ക് വെടിവെയ്പ്പുണ്ടെന്നാണ് റിപ്പോര്‍ട്ട്.

Signature-ad

ജമ്മുവില്‍ പാക്കിസ്ഥാന്‍ കില്ലര്‍ ഡ്രോണുകള്‍ പ്രയോഗിച്ചെന്നാണ് വിവരം. ലോയിറ്ററിങ് മ്യൂണിഷന്‍ ആണ് പാക്കിസ്ഥാന്‍ പ്രയോഗിച്ചത്. ആക്രമിക്കേണ്ട സ്ഥലം തിരിച്ചറിഞ്ഞശേഷം ലൊക്കേഷന്‍ ലോക്ക് ചെയ്യുന്ന തരം ഡ്രോണുകളാണിവ. അതുവരെ നിരീക്ഷണ പറക്കല്‍ നടത്തും. റഡാറുകളുടെ കണ്ണ് വെട്ടിക്കാനുള്ള ശേഷിയുള്ള ഡ്രോണുകള്‍ക്ക് 30 മിനിറ്റ് മുതല്‍ രണ്ട് മണിക്കൂര്‍ വരെയാണ് പരിധി. സഞ്ചരിക്കുന്നതോ അല്ലാത്തതോ ആയ ലക്ഷ്യങ്ങള്‍ തകര്‍ക്കാന്‍ ഇവയ്ക്ക് സാധിക്കും.

ജമ്മു സര്‍വകലാശാലയ്ക്ക് സമീപം 2 ഡ്രോണുകള്‍ വെടിവച്ചിട്ടിട്ടുണ്ട്. ജമ്മുവില്‍ തുടര്‍ച്ചയായി അപായ സൈറനുകള്‍ മുഴങ്ങുന്നുണ്ട്. പാക്ക് ആക്രമണങ്ങളെ ഇന്ത്യയുടെ പ്രതിരോധ സംവിധാനങ്ങള്‍ നേരിടുന്നുണ്ട്. എട്ട് മിസൈലുകള്‍ തകര്‍ത്തു. മുന്‍കരുതലായി ജമ്മുവില്‍ വെളിച്ചം അണച്ചു. രാജസ്ഥാനിലും പഞ്ചാബിലെ ഗുരുദാസ്പൂരിലും ലൈറ്റുകള്‍ അണച്ചു. പഞ്ചാബിലെ പഠാന്‍കോട്ടിലും ബ്ലാക്ഔട്ട് പ്രഖ്യാപിച്ചു.

 

Back to top button
error: