Breaking NewsIndiaLead NewsNEWSNewsthen SpecialWorld

താവളങ്ങള്‍ കണ്ടെത്തിയത് ഇന്റലിജന്‍സ്; മുഹൂര്‍ത്തം നോക്കി ആക്രമിച്ചത് ‘സൂയിസൈഡ് ഡ്രോണുകള്‍’; നിരീക്ഷണത്തിന് ഉപഗ്രഹങ്ങള്‍; പാക് സൈന്യത്തിന്റെയും റഡാറുകളുടെയും നീക്കങ്ങള്‍ ട്രാക്ക് ചെയ്തത് നിര്‍മിത ബുദ്ധി; അപ്രതീക്ഷിത സമയം നിശ്ചയിച്ചു; ഓപ്പറേഷന്‍ സിന്ദൂര്‍ തെളിയിക്കുന്നത് ഇന്ത്യയുടെ സാങ്കേതിക തികവ്

ഇന്ത്യയുടെ സുരക്ഷാ സേനയ്ക്ക് ഇതിനകംതന്നെ ലക്ഷ്യങ്ങളുടെ പട്ടികയുണ്ടായിരുന്നു. മനുഷ്യന്റെ ബുദ്ധിക്കൊപ്പം ഉപഗ്രഹങ്ങളുടെയും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെയും സഹായത്തോടെ ഈ ലക്ഷ്യങ്ങള്‍ നിരീക്ഷിച്ചിരുന്നു. ലഭിക്കുന്ന ഇന്‍പുട്ടുകളുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തനങ്ങളും രേഖപ്പെടുത്തി. അതേസമയം, ഡ്രോണുകള്‍, മിസൈലുകള്‍ തുടങ്ങിയ പ്ലാറ്റ് ഫോമുകളും ഒരുക്കി.

ന്യൂഡല്‍ഹി: പഹല്‍ഗാമിലെ ആക്രമണത്തിന്റെ പതിനാറാം നാള്‍ ഇന്ത്യ നടത്തിയ ആക്രമണത്തിന്റെ ഞെട്ടലിലാണ് പാകിസ്താന്‍. ഓപ്പറേഷന്‍ സിന്ദൂര്‍ പാകിസ്താന്‍ സൈന്യത്തിന്റെ സര്‍വ പ്രതിരോധങ്ങളെയും നിര്‍വീര്യമാക്കിയാണ് സാധ്യമാക്കിയത്. ഇന്ത്യയുടെ തിരിച്ചടി പ്രതീക്ഷിച്ചിരുന്നതിനാല്‍ വന്‍ മുന്‍കരുതലുകളാണ് പാകിസ്താന്‍ സ്വീകരിച്ചത്. പാക് അധീന കശ്മീരിലെ മദ്രസകള്‍ അടക്കം ഒഴിപ്പിച്ചാണ് സൈനിക നടപടികളെ ഏകോപിപ്പിച്ചത്. ഇന്ത്യ ആക്രമിക്കുമെന്ന് ഉറപ്പായിട്ടും എങ്ങനെയാണു പാകിസ്താനു പിഴച്ചത്? അല്ലെങ്കില്‍ ഇന്ത്യയുടെ ബുദ്ധിപൂര്‍വമായ നീക്കം എങ്ങനെയാണ് ആ രാജ്യത്തിന്റെ സൈന്യത്തെ നിഷ്പ്രഭമാക്കിയത്? അതിനു പിന്നില്‍ മൂന്നു സേനാ വിഭാഗത്തിന്റെയും സൂഷ്മമായ ആസൂത്രണമുണ്ട്. സാങ്കേതിക വിദ്യയുടെയും സാറ്റലൈറ്റിന്റെയും നിരീക്ഷണമുണ്ട്. ‘സൂയിസൈഡ് ഡ്രോണുകളുടെ’ മുഹൂര്‍ത്തം നോക്കിയുള്ള ആക്രമണവുമുണ്ട്.

കൃത്യമായ പ്ലാനിങ്ങോടെയായിരുന്നു ഇന്ത്യന്‍ കരസേനയും നാവികസേനയും വ്യോമസേനയും ഒരുമിച്ച് ഓപറേഷന്‍ സിന്ദൂര്‍ നടപ്പാക്കിയത്. വര്‍ഷങ്ങള്‍ക്കു ശേഷം ആദ്യമായാണ് മൂന്നു സേനാവിഭാഗങ്ങളും ഒന്നിച്ച് ഇത്തരത്തിലുള്ള സൈനിക നടപടി സ്വീകരിക്കുന്നത്. എങ്ങനെയാണ് മൂന്നു സൈനിക വിഭാഗങ്ങളും ഈ ആക്രമണത്തിനു വേണ്ടി ഒന്നിച്ചത്? പാക്കിസ്താന് തിരിച്ചടിക്കാന്‍ പോലുമാകാത്ത വിധം 25 മിനിറ്റിലെ ആക്രമണം എങ്ങനെയാണ് ഇന്ത്യ നടപ്പാക്കിയത്?

Signature-ad

യുദ്ധ വിദഗ്ധന്‍ മേജര്‍ അജയ് ബന്‍സാല്‍തന്നെ ഇതിന് ഉത്തരം നല്‍കും. ‘ശത്രു രാജ്യത്ത് ഓപ്പറേഷന്‍ നടത്താന്‍ വന്‍തോതില്‍ ആസൂത്രണം നടത്തേണ്ടതുണ്ട്. ‘ഓപ്പറേഷന്‍ സിന്ദൂറി’ല്‍ ഒരു ലക്ഷ്യം തിരിച്ചറിയല്‍, വെടിക്കോപ്പുകളുടെ ഗതാഗത രീതി, ഓപ്പറേഷന്റെ സമയം എന്നിവ നിര്‍ണായകമാണ്. ആദ്യം ഇടപെടേണ്ടത് എങ്ങനെയെന്നു തീരുമാനിക്കണം. ഏതു തരത്തിലുള്ള വെടിക്കോപ്പുകള്‍ ഏതു പ്ലാറ്റ്‌ഫോമിലാണ് ഉപയോഗിക്കേണ്ടത് എന്നിവ തീരുമാനിക്കണം. അതു വിമാനമോ, മിസൈലോ, ഡ്രോണോ ആകട്ടെ. ഒപ്പം ഇടപെടലിന്റെ സമയവും നിശ്ചയിക്കണം’.

‘ആസൂത്രണമാണ് ഇതില്‍ ഏറ്റവും നിര്‍ണായകം. ഇന്ത്യയുടെ സുരക്ഷാ സേനയ്ക്ക് ഇതിനകംതന്നെ ലക്ഷ്യങ്ങളുടെ പട്ടികയുണ്ടായിരുന്നു. മനുഷ്യന്റെ ബുദ്ധിക്കൊപ്പം ഉപഗ്രഹങ്ങളുടെയും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെയും സഹായത്തോടെ ഈ ലക്ഷ്യങ്ങള്‍ നിരീക്ഷിച്ചിരുന്നു. ലഭിക്കുന്ന ഇന്‍പുട്ടുകളുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തനങ്ങളും രേഖപ്പെടുത്തി. അതേസമയം, ഡ്രോണുകള്‍, മിസൈലുകള്‍ തുടങ്ങിയ പ്ലാറ്റ് ഫോമുകളും ഒരുക്കി. പാകിസ്താന്‍ സേനയുടെ നീക്കങ്ങളും നമ്മുടെ സെന്‍സറുകള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരുന്നു. അവരുടെ റഡാറുകളുടെയും വ്യോമസേനയുടെയും സൈന്യത്തിന്റെയും നീക്കങ്ങള്‍ എന്നിവ ട്രാക്ക് ചെയ്തു’.

അപ്രതീക്ഷിതമായി ഓപ്പറേഷന്‍ നടത്താന്‍ ഇത്തരം വിലയിരുത്തലുകള്‍ അത്യാവശ്യമാണ്. വിവരങ്ങള്‍ വിശകലനം ചെയ്തശേഷം പാക് സൈന്യം ഏറ്റവും കുറഞ്ഞ ആക്രമണം പ്രതീക്ഷിക്കുന്ന സമയത്ത് ഓപ്പറേഷന്‍ നടത്താന കഴിയണം. ഓപ്പറേഷന്‍ സിന്ദൂര്‍ നടപ്പാക്കാന്‍ ഇത്രയും വൈകിയതും അതുകൊണ്ടാണ്. രണ്ടാഴ്ച സമയത്തെ മുന്നൊരുക്കമാണു വേണ്ടിവന്നത്. പുല്‍വാമ ഭീകരാക്രമണത്തിന് പ്രതികാരം ചെയ്യാനുള്ള ബാലകോട്ട് ഓപ്പറേഷന്‍ 12 ദിവസത്തിന് ശേഷമാണ് നടത്തിയത്. 2019 നുശേഷം ഇന്ത്യ വന്‍ സാങ്കേതിക കുതിച്ചുചാട്ടവും നടത്തിയിട്ടുണ്ട്. ഇന്ത്യന്‍ സൈന്യം ഉപയോഗിച്ച സ്‌കാല്‍പ് ക്രൂയിസ് മിസൈലുകളും ഹാമര്‍ ബോബുകള്‍ പോലുള്ള ലക്ഷ്യം മുന്‍കൂട്ടി നിശ്ചയിക്കാവുന്ന സ്‌ഫോടക സംവിധാനങ്ങളും ഉപയോഗിച്ചു.

അര്‍ധരാത്രിക്കു പിന്നാലെ ഭീകര സംഘടനകളായ ജയ്ഷ്-ഇ-മുഹമ്മദ്, ലഷ്‌കര്‍-ഇ-തൊയ്ബ എന്നിവയുടെ ശക്തികേന്ദ്രങ്ങളായ ബഹാവല്‍പൂര്‍, മുറിദ്‌കെ എന്നിവയുള്‍പ്പെടെ പാകിസ്താനിലെ ഒമ്പത് സ്ഥലങ്ങളിലേക്ക് മിസൈലുകള്‍ വര്‍ഷിച്ചു. ഓപ്പറേഷന്‍ സിന്ദൂരിന്റെ ശ്രദ്ധേയമായ ഒരു വശം ‘ചാവേര്‍ ഡ്രോണുകള്‍’ എന്നും അറിയപ്പെടുന്ന അലഞ്ഞുതിരിയുന്ന യുദ്ധോപകരണങ്ങളുടെ വിന്യസമായിരുന്നു. ‘ഈ ചാവേര്‍ ഡ്രോണുകള്‍ ഒരു പ്രദേശത്തേക്ക് പോയശേഷം ലക്ഷ്യത്തിലെത്താന്‍ പ്രത്യേക സമയം കണ്ടെത്തുന്നതുവരെ അലഞ്ഞു തിരിയും. ഇതെല്ലാം ഉപഗ്രഹങ്ങള്‍വഴി നിരീക്ഷിച്ചുകൊണ്ടിരുന്നു. ഇതൊരു സാങ്കേതിക കുതിച്ചുചാട്ടംകൂടിയാണെന്നും അദ്ദേഹം പറഞ്ഞു.

പാകിസ്താനില്‍നിന്നു വിവരങ്ങള്‍ ചോര്‍ത്തിയെടുത്ത ‘മനുഷ്യ’ ഇന്റലിജന്‍സ് വിഭാഗത്തിന്റെ പ്രവര്‍ത്തനവും നിര്‍ണായകമായി. അവരുടെ ലക്ഷ്യങ്ങള്‍ ഏതൊക്കെയാകണമെന്ന് ഉറപ്പിച്ചതും ഇന്റലിജന്‍സ് വിവരത്തിലൂടെയാണ്. ‘നിങ്ങള്‍ക്ക് ഇലക്ട്രോണിക് ഇന്റലിജന്‍സിനെ കബളിപ്പിക്കാം, സെന്‍സറുകളെ കബളിപ്പിക്കാം, പക്ഷേ മനുഷ്യന്റെ ഇന്റലിജന്‍സിനെ കബളിപ്പിക്കാന്‍ കഴിയില്ല. അദ്ദേഹം പറഞ്ഞു. മനുഷ്യ ഇന്റലിജന്‍സ് വഴി ലക്ഷ്യങ്ങള്‍ കൂടുതല്‍ പരിശോധിച്ചു എന്നാതാണു ഞാന്‍ കേട്ടതെന്നും അദ്ദേഹം പറഞ്ഞു. എയര്‍ഫോഴ്‌സ് എയര്‍-ടു-സര്‍ഫസ് മിസൈലുകള്‍ തൊടുത്തപ്പോള്‍ ഇന്ത്യന്‍ സൈന്യം സര്‍ഫസ്-ടു-സര്‍ഫസ് മിസൈലുകളും തൊടുത്തു.

Back to top button
error: