Breaking NewsIndiaLead NewsNEWSSportsTRENDING

വിക്കറ്റിനു പിന്നിലെ ജാഗ്രത; കൊല്‍ക്കത്തയുമായുളള കളിക്കിടെ ഐപിഎല്ലിലെ അപൂര്‍വ റെക്കോഡ് ഇട്ട് ധോണി; പിന്നിലാക്കിയത് ദിനേഷ് കാര്‍ത്തിക്കിനെയും സാഹയെയും

കൊല്‍ക്കത്ത: വിക്കറ്റിനു പിന്നിലെ നിതാന്ത ജാഗ്രത. ബാറ്റ്‌സ്മാന്റെ കാലൊന്നിടറയിലാല്‍ നിമിഷാര്‍ധത്തിനുള്ളില്‍ കൈകള്‍ പ്രവര്‍ത്തിക്കും. എത്ര റീപ്ലേകള്‍ നടത്തിയാലും അണുവിട തെറ്റാത്ത ആ കണക്കുകൂട്ടലുകള്‍ക്കൊടുവില്‍ ബാറ്റ്‌സ്മാനു കളം വിടേണ്ടിവരും. ഈ പ്രായത്തിലും എം.എസ്. ധോണിയെന്ന വിക്കറ്റ് കീപ്പര്‍ വേറിട്ടുനിര്‍ത്തുന്നത് ഈ ‘പ്രിസിഷനാണ്’! കൃത്യത എന്നതിന്റെ മറുപേര്. വിക്കറ്റിനു പിന്നിലെ ജാഗ്രതയിലൂടെ റെക്കോഡ് സ്വന്തമാക്കിയിരിക്കുകയാണു ചെന്നൈയുടെ ക്യാപ്റ്റന്‍ കൂള്‍.

Signature-ad

ഈഡന്‍ ഗാര്‍ഡനില്‍ ചെന്നൈ- കൊല്‍ക്കത്ത മത്സരം. അജിന്‍ക്യ രഹാനെ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത കളിയില്‍ നൂര്‍ മുഹമ്മദ് എറിഞ്ഞ ഏഴാമത്തെ ഓവറില്‍ ആദ്യ ബോളിലാണു ധോണി നരെയ്‌നെ സ്റ്റംപ് ചെയ്തത്. സ്‌റ്റെപ്പ് ഔട്ട് ചെയ്തു സിക്‌സര്‍ പായിക്കാന്‍ മുതിര്‍ന്ന നരെയ്‌നെ സെക്കന്‍ഡുകള്‍ക്കുള്ളില്‍ ധോണി പറഞ്ഞുവിട്ടു. തൊട്ടു പിന്നാലെ രഘുവന്‍ഷിയുടെ ബാറ്റില്‍തട്ടിയെത്തിയ പന്ത് കൈക്കുള്ളിലൊതുക്കി വീണ്ടും ഞെട്ടിച്ചു. ഐപിഎല്ലില്‍ വിക്കറ്റിനു പിന്നില്‍ 200 പേരെ പുറത്താക്കുന്ന ആദ്യ കളിക്കാരനെന്ന റെക്കോഡും സ്വന്തമാക്കി.

153 ക്യാച്ചുകളും 47 സ്റ്റംപിംഗും ഇതില്‍ ഉള്‍പ്പെടും. ആകെ 204 ക്യാച്ചുകള്‍ ധോണി എടുത്തിട്ടുണ്ടെങ്കിലും നാലെണ്ണം ഫീല്‍ഡറെന്ന നിലയിലാണ്. 2008 ലും 2009ലും പാര്‍ഥിവ് പട്ടേലുമായി വിക്കറ്റ് കീപ്പിംഗ് ചുമതല പങ്കിട്ടപ്പോഴായിരുന്നു അത്. ഒരു ടീമിനുവേണ്ടി ഏറ്റവും കൂടുതല്‍ ‘പറഞ്ഞുവിടല്‍’ നടത്തുന്ന താരവും ധോണിയാണ്. ചെന്നൈയ്ക്കുവേണ്ടി മാത്രമാണ് 200 തികച്ചതെന്നതും കൗതുകമായി. ടി20 കരിയറില്‍ ആകെ 316 ‘ഔട്ടാ’ക്കലുകളാണു ധോണി നടത്തിയത്. 224 ക്യാച്ചുകളും 92 സ്റ്റംപിംഗും ഉള്‍പ്പെടും. ഇന്ത്യക്കുവേണ്ടി 91 ഡിസ്മിസലുകളും നടത്തി. ഇന്റര്‍നാഷണല്‍ ക്രിക്കറ്റില്‍ ഡി കോക്ക് മാത്രമാണ് തൊട്ടു മുന്നിലുള്ളത്.

ഐപിഎല്ലില്‍ ദിനേഷ് കാര്‍ത്തിക്- 137 ക്യാച്ചുകള്‍, 37 സ്റ്റപിംഗ്, വൃദ്ധിമാന്‍ സാഹ- 87 ക്യാച്ച്, 26 സ്റ്റംപിംഗ്, റിഷഭ് പന്ത്- 76 ക്യാച്ച്, 24 സ്റ്റംപിംഗ്, റോബില്‍ ഉത്തപ്പ- 58 ക്യാച്ച്, 32 സ്റ്റംപിംഗ് എന്നിവരാണു ധോണിക്കു പിന്നില്‍.

കൊല്‍ക്കത്തയുമായുള്ള മത്സരത്തില്‍ എട്ടു വിക്കറ്റിനു ചെന്നൈ വിജയിക്കുകയും ചെയ്തു. ഇതിലും ധോണിയുടെ മാസ്മരിക പ്രകടനത്തിനു പങ്കുണ്ട്.

Back to top button
error: