Breaking NewsIndiaLead NewsLIFENEWSNewsthen SpecialpoliticsWorld

സന്തുലിത നിലപാടിൽ ചൈന; പാകിസ്താന് രാഷ്ട്രീയ പിന്തുണ മാത്രം; മുമ്പും പ്രസ്താവനകളിൽ ഒതുക്കി: പാകിസ്താനിലെ നിക്ഷേപത്തിൽ കണ്ണ്: അമേരിക്കയുമായുള്ള വ്യാപാര യുദ്ധം പ്രതിസന്ധിയായി

ന്യൂഡല്‍ഹി: പഹല്‍ഗാം തീവ്രവാദി ആക്രമണത്തിനു പിന്നാലെ ഇന്ത്യയിലും പാകിസ്താനിലും യുദ്ധത്തിന്റെ സാധ്യതകള്‍ ആരാഞ്ഞുകൊണ്ടുള്ള ചര്‍ച്ചകള്‍ സജീവമാണ്. ഇന്ത്യ അതിര്‍ത്തികള്‍ അടച്ചതും വ്യോമപാതകള്‍ നിരോധിച്ചതും പാകിസ്താന്‍ പാക് അധീന കാശ്മീരിലുള്ള മദ്രസകള്‍ അടച്ചുപൂട്ടാന്‍ നിര്‍ദേശിച്ചതുമെല്ലാം പ്രശ്‌നത്തെ അതീവ ഗൗരവത്തോടെയാണ് ഇരു രാജ്യങ്ങളും കാണുന്നതെന്നു വ്യക്തമാക്കുന്നതാണ്.

എന്നാല്‍, നിഷ്പക്ഷ അന്വേഷണം വേണമെന്നു പ്രഖ്യാപിച്ചതിന് അപ്പുറം ഇന്ത്യ- പാക് യുദ്ധമുണ്ടായാല്‍ ചൈന എവിടെ നില്‍ക്കുമെന്നതും ചര്‍ച്ചയാണ്. ഇന്ത്യയെ സംബന്ധിച്ച് ചൈനയുടെ ഇടപെടല്‍ അധിക സമ്മര്‍ദമാണ്. യുദ്ധമുണ്ടായാല്‍ പാക് സൈന്യത്തിനൊപ്പം ചൈന നില്‍ക്കുമോ അതോ ചൈന-പാകിസ്താന്‍ സാമ്പത്തിക ഇടനാഴി, ബെല്‍റ്റ് ആന്‍ഡ് റോഡ് പദ്ധതിയുടെ ഭാഗമായുള്ള മറ്റു പദ്ധതികള്‍ എന്നിവയുടെ പേരില്‍ യുദ്ധത്തില്‍നിന്നു വിട്ടു നില്‍ക്കാന്‍ ഇസ്ലാമാബാദില്‍ സമ്മര്‍ദം ചെലുത്തുമോ എന്ന ചോദ്യങ്ങള്‍ സജീവമാണ്. പാകിസ്താന്റെ പരമാധികാരവും അതിര്‍ത്തികളും നിലനിര്‍ത്താന്‍ ഇടപെടുമെന്ന ചൈനയുടെ പ്രഖ്യാപനം ചെറിയ കോളിളക്കമല്ല ഇന്ത്യയിലുണ്ടാക്കിയത്.

ചൈന പാകിസ്താനെ സഹായിക്കുമോ?

Signature-ad

ചൈനയുടെ പ്രഖ്യാപനം നിരീക്ഷകരെയും നയതന്ത്ര വിദഗ്ധരെയും ചെറുതായല്ല ആശയക്കുഴപ്പത്തിലാക്കിയത്. പാകിസ്താന്‍ എല്ലാക്കാലത്തും ചൈനയുടെ ഉറ്റ സുഹൃത്തായിട്ടാണു നിലകൊണ്ടിട്ടുള്ളത്. ചൈനയെ സംബന്ധിച്ച് പാകിസ്താന്റെ ഭൂമിശാസ്ത്രപരമായ കിടപ്പുകൊണ്ടു നിര്‍ണായകവുമാണ്. ഗ്വാദറില്‍ ഒരു നേവല്‍ ബേസിനുള്ള സാധ്യത എപ്പോഴും ബീജിംഗിന്റെ മുന്നിലുണ്ട്. ഇന്ത്യന്‍ മഹാസമുദ്രത്തിലെ നീക്കങ്ങള്‍ പരിശോധിക്കാനും ന്യൂഡല്‍ഹി മുതല്‍ അമേരിക്കയെ വരെ നിരീക്ഷിക്കാനുള്ള മാര്‍ഗവും ഇതിലൂടെ ചൈനയ്ക്കു മുന്നില്‍ തെളിയും. ഭാവിയിലെ ഏറ്റുമുട്ടലുകള്‍ മുന്നില്‍കണ്ട് ഹിമാലയത്തില്‍ ചൈനീസ് സൈനിക വിന്യാസത്തിനുള്ള ധാരാളം സ്ഥലം വിട്ടുനല്‍കാന്‍ പാകിസ്താനു കഴിയും. ഇക്കാര്യങ്ങള്‍ പരിഗണിക്കുമ്പോള്‍ ഷീ ജിന്‍പിംഗിനെ സംബന്ധിച്ച് പാകിസ്താന്‍ ഒരു യഥാര്‍ഥ സുഹൃത്തുതന്നെയാണ്.

ഇന്ത്യ-ചൈന സാമ്പത്തിക പങ്കാളിത്തം

ഇക്കാര്യങ്ങള്‍ പരിഗണിച്ചാലും ചൈനയ്ക്ക് ഇന്ത്യയോട് ദേഷ്യമുണ്ടാകേണ്ട കാര്യമില്ല. ഇരുരാജ്യങ്ങള്‍ക്കും ഇടയില്‍ 127.7 ബില്യണ്‍ ഡോളറിന്റെ കച്ചവടമാണു നടക്കുന്നത്. ചൈനയ്ക്കുളള ലാഭം 99.2 ബില്യണ്‍ ഡോളറാണ്. അമേരിക്കയുമായുള്ള വ്യാപാര യുദ്ധം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ചൈനയെ സംബന്ധിച്ച് ഇന്ത്യയുമായുള്ള ബന്ധം നിര്‍ണായകവുമാണ്. കോവിഡിനുശേഷം ചൈനീസ് സാമ്പത്തികരംഗം പഴയപടിയായിട്ടില്ല. ഇപ്പോഴും 5 ശതമാനം ജിഡിപി വളര്‍ച്ചയാണു പ്രതീക്ഷിക്കുന്നത്. ഇതിനാപ്പമാണ് ട്രംപിന്റെ ഇടപെടലുകളും. യുദ്ധത്തിലെ ഇടപെടല്‍ കൊണ്ട് ഈ വ്യാപാരത്തിലുള്ള തടസങ്ങള്‍ ഉണ്ടാകുക മാത്രമല്ല, സാമ്പത്തികമായി ഒറ്റപ്പെടുന്നതിലൂടെ കൂടുതല്‍ പ്രശ്‌നത്തിലേക്കു പോകാനും സാധ്യതയുണ്ട്. ചൈനയില്‍ ഉത്പാദനം നടത്തിയിരുന്ന ആപ്പിള്‍ പോലുള്ള കമ്പനികള്‍ ഇപ്പോള്‍തന്നെ ഇന്ത്യയിലേക്കുള്ള പറിച്ചുനടല്‍ ആരംഭിച്ചിട്ടുമുണ്ട്.

ഗുണഭോക്താവ് എക്കാലത്തും പാകിസ്താന്‍

ജമ്മു-കശ്മീരിലെ ഭീകരവാദത്തിന്റെ പേരില്‍ പാകിസ്താനെ പിന്തുണയ്ക്കുന്നതുകൊണ്ട് ചൈനയ്ക്ക് ഒന്നും കിട്ടാനില്ല. ലേയിലെ ആക്ച്വല്‍ ലൈന്‍ ഓഫ് കണ്‍ട്രോളിലോ മറ്റ് അതിര്‍ത്തികളിലോ സമ്മര്‍ദം വര്‍ധിപ്പിക്കാനും കഴിയില്ല. ഇന്ത്യന്‍ സര്‍ക്കാരിന്റെ അധീനതയിലുള്ള സ്ഥലത്തു പാകിസ്താന്‍ പിന്തുണയോടെ നടത്തുന്ന ഭീകരവാദത്തിനു പിന്തുണ നല്‍കുന്നെന്ന ചീത്തപ്പേരും ലഭിക്കും. സൈനിക ഉപകരണങ്ങള്‍ കയറ്റുമതി ചെയ്യുന്നതിനപ്പുറം പാകിസ്താനുമായി വ്യാപാര ബന്ധവും ചൈനയ്ക്കു കുറവാണ്. ഫൈറ്ററുകളും മിസൈലുകള്‍ക്കുമൊപ്പം രഹസ്യാന്വേഷണ വിവരങ്ങള്‍ പങ്കിടല്‍, സംയുക്ത സൈനികാഭ്യാസം എന്നിവയുമുണ്ട്. എന്നാല്‍, ഇതിന്റെയൊക്കെ പ്രധാന ഗുണഭോക്താവും പാകിസ്താനാണ്. ചൈനയല്ല.

ചൈനയ്ക്ക് എന്തു ചെയ്യാന്‍ കഴിയും?

കൈപൊള്ളാതെ കലക്കവെള്ളത്തില്‍ മീന്‍പിടിക്കാനുള്ള എല്ലാ ശ്രമങ്ങളും ചൈന നടത്തുമെന്നാണു കരുതുന്നത്. ചില സാഹചര്യങ്ങളില്‍ ബീജിംഗിന് നിയന്ത്രിതമായ സഹായങ്ങള്‍ നല്‍കാന്‍ കഴിഞ്ഞേക്കും. ഏതെങ്കിലും പ്രദേശത്തേക്കു മാത്രമായി സംഘര്‍ഷം ഒതുങ്ങിയാല്‍ പഹല്‍ഗാം ആക്രമണത്തില്‍ നിഷ്പക്ഷ അന്വേഷണം എന്നിവയൊക്കെ ഇതില്‍പെടും. അപ്പോഴും സൈന്യത്തെ അയച്ചു സഹായിക്കാനുള്ള സാധ്യത വിരളമാണ്.

ഇന്ത്യ ആണവ കേന്ദ്രങ്ങള്‍ ആക്രമിച്ചാല്‍?

അത്തരമൊരു സാഹചര്യത്തില്‍ ചൈന ചിലപ്പോള്‍ നിയന്ത്രിതമായ തോതില്‍ സൈനിക സഹായം നല്‍കാന്‍ സാധ്യതയുണ്ട്. നിയന്ത്രണ രേഖയ്ക്കു സമീപം നീക്കങ്ങള്‍ നടത്താനാകും സഹായം. രാജ്യം മുഴുവന്‍ യുദ്ധത്തിലേക്കു നീങ്ങിയാല്‍ ചൈന-പാക് സാമ്പത്തി ഇടനാഴി, ഗ്വാദര്‍, ബെല്‍റ്റ് റോഡ് ഇന്‍ഷ്യേറ്റീവ് എന്നിവയെ തൊട്ടാല്‍ മാത്രമേ ചൈന കാര്യമായി ഇടപെടൂ. അതിന്റെ ഗൗരവം അറിയാവുന്ന ഇന്ത്യയെ സംബന്ധിച്ചിടത്തോളം അങ്ങനെയൊരു കാര്യത്തിലേക്കു കടക്കുമെന്നും കരുതാനാകില്ല.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: