ആചാരങ്ങൾക്കു തടസമുണ്ടാകില്ല, വെടിക്കെട്ട് നിയന്ത്രണ ഇളവ് അൽപം ബുദ്ധിമുട്ട്, നിലവിലെ ഇളവ് ജില്ലാ ഭരണകൂടത്തിനു പൂർണ ഉത്തരവാദിത്തം നൽകിക്കൊണ്ട്- സുരേഷ് ഗോപി

തൃശൂർ: തൃശൂർ പൂരവുമായി ബന്ധപ്പെട്ട ആചാര അനുഷ്ഠാനങ്ങളിലെ അവകാശങ്ങൾക്കൊന്നും യാതൊരു തടസമുണ്ടാകില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. സമൂഹത്തിന്റെ സ്വത്താണ് ഇത്തരം ആഘോഷങ്ങൾ. കൂടുതൽ പേർക്കു ഇത്തവണ വെടിക്കെട്ട് കാണാൻ സൗകര്യം ഒരുക്കാമായിരുന്നെങ്കിലും ഇപ്പോഴത്തെ സാഹചര്യങ്ങൾ അനകൂലമായില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.
കഴിഞ്ഞ മാസം ഗുജറാത്തിൽ പടക്ക നിർമാണശാലയിൽ വെടിക്കെട്ട് അപകടമുണ്ടായതോടെ കൂടുതൽ നിയന്ത്രണങ്ങൾ വേണ്ടിവന്നു. പൂരം കാണാൻ കൂടുതൽ പേരെ ഉൾപ്പെടുത്തുന്ന രീതിയിൽ സൗകര്യം ഒരുക്കുന്നതു സംബന്ധിച്ച് ജില്ലാ ഭരണകൂടത്തിനു നിർദേശം നൽകാനിരിക്കെയാണ് ഗുജറാത്ത് അപകടം. ഈ ഒരു സാഹചര്യത്തിൽ നിയന്ത്രണങ്ങൾക്ക് ഇളവുകൾ ബുദ്ധിമുട്ടാണ്. സർക്കാരും നിയമങ്ങളും ഭേദഗതികളും ജനങ്ങളുടെ സുരക്ഷയ്ക്കു വേണ്ടിയുള്ളതാണ്. അല്ലാതെ, വേറൊന്നും ഉദ്ദേശിച്ചല്ലെന്നും സുരേഷ് ഗോപി പറഞ്ഞു.

അതേസമയം ജില്ലാ ഭരണകൂടത്തിനു പൂർണ ഉത്തരവാദിത്തം നൽകികൊണ്ടാണ് നിലവിലെ ഇളവുകൾ വന്നിട്ടുള്ളത്. ഭക്തജനങ്ങളും ആസ്വാദകരും സഹകരിച്ച് നല്ല അച്ചടക്കത്തോടെ ഈ പൂരം കൊണ്ടുപോകാൻ സാധിച്ചാൽ, വരും കൊല്ലം കൂടുതൽ ഇളവുകൾ നേടാൻ സാധിക്കുമെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.