Breaking NewsIndiaLead NewsLIFENEWSTravelWorld

സഹായിക്കണം! പാക് വ്യോമപാത അടച്ചതോടെ വന്‍ നഷ്ടത്തില്‍ എയര്‍ ഇന്ത്യ; ഒരുവര്‍ഷം നിരോധനം നീണ്ടാല്‍ നഷ്ടം 600 ദശലക്ഷം ഡോളര്‍; സബ്‌സിഡി മോഡല്‍ സഹായത്തിനായി കേന്ദ്രത്തിനു കത്തയച്ചു; കഴിഞ്ഞ സാമ്പത്തിക വര്‍ഷവും കമ്പനി നഷ്ടത്തിലെന്ന് കണക്കുകള്‍

ന്യൂഡല്‍ഹി: പാകിസ്താനു മുകളിലൂടെയുള്ള വ്യോമപാത അടച്ചതിനെത്തുടര്‍ന്ന് പ്രതിസന്ധിയിലായ എയര്‍ ഇന്ത്യ സഹായം അഭ്യര്‍ഥിച്ചു സര്‍ക്കാരിനു കത്തയച്ചു. നിരോധനം ഒരുവര്‍ഷം നീളുകയാണെങ്കില്‍ 600 ശദലക്ഷം ഡോളറിന്റെ അധികച്ചെലവുണ്ടാകുമെന്നും കേന്ദ്രസര്‍ക്കാര്‍ നഷ്ടം നികത്താന്‍ സഹായിക്കണമെന്നും അഭ്യര്‍ഥിച്ചു കത്തയച്ചെന്നു റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

നിലവില്‍ പാകിസ്താനെ ഒഴിവാക്കി ദീര്‍ഘമേറിയ റൂട്ടുകളിലൂടെയാണു സര്‍വീസ് നടത്തുന്നത്. ഇതുണ്ടാക്കുന്ന ഇന്ധനച്ചെലവ് വന്‍ തോതില്‍ ഉയര്‍ന്നിട്ടുണ്ട്. ഇതിനു പിന്നാലെയാണ് നിരോധനം നീണ്ടാല്‍ സബ്‌സിഡി രീതിയില്‍ സഹായം നല്‍കണമെന്ന് അഭ്യര്‍ഥിച്ച് 27നു സിവില്‍ ഏവിയേഷന്‍ വിഭാഗത്തിനു കത്തയച്ചത്. കുറഞ്ഞത് 591 മില്യണ്‍ ഡോളറിന്റെ സാമ്പത്തിക നഷ്ടമുണ്ടാകുമെന്നാണു കണക്ക്.

Signature-ad

പാകിസ്താനു മുകളിലൂടെയുള്ള രാജ്യാന്തര സര്‍വീസുകള്‍ക്കു സബ്‌സിഡി നല്‍കുകയെന്നതാണു നല്ല മാര്‍ഗമെന്നും പ്രതിസന്ധിക്ക് അയവുണ്ടായാല്‍ ഇതു നിര്‍ത്തലാക്കാമെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു. കത്തിനെക്കുറിച്ച് എയര്‍ ഇന്ത്യയോ വ്യോമയാന മന്ത്രാലയമോ പ്രതികരിച്ചിട്ടില്ല.

പാക് വ്യോമപാത അടച്ചതിനു പിന്നാലെ നഷ്ടം എത്രയുണ്ടാകുമെന്നു കണക്കാക്കാന്‍ വിമാനക്കമ്പനികള്‍ക്ക് കേന്ദ്രം നിര്‍ദേശം നല്‍കിയിരുന്നു. നേരത്തേ ഇന്ത്യന്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന എയര്‍ ഇന്ത്യയെ മുന്‍ ഉടമയായ ടാറ്റതന്നെയാണ് ഏറ്റെടുത്തത്. ബോയിംഗ്, എയര്‍ബസ് എന്നിവയില്‍നിന്നുള്ള വിമാനങ്ങള്‍ക്കുള്ള കരാറില്‍ ഏര്‍പ്പെട്ടെങ്കിലും ലഭിക്കുന്നതിലുള്ള കാലതാമസത്തെതുടര്‍ന്ന് ഇപ്പോള്‍തന്നെ പ്രതിസന്ധിയിലാണ്. 2023-24 സാമ്പത്തികവര്‍ഷത്തില്‍ 520 മില്യണ്‍ നഷ്ടമുണ്ടായെന്നും കണക്കുകള്‍ പുറത്തുവന്നിരുന്നു.

നിലവില്‍ എയര്‍ ഇന്ത്യക്ക് 26.5 ശതമാന വിപണിവിഹിതമുണ്ട്. യൂറോപ്പ്, അമേരിക്ക, കാനഡ എന്നീ രാജ്യങ്ങളിലേക്കുള്ള പറക്കലിന് പാകിസ്താന്റെ ആകാശമാണ് ഉപയോഗിക്കുന്നത്. മറ്റൊരു കമ്പനിയായ ഇന്‍ഡിയോയെ അപേക്ഷിച്ച് ദീര്‍ഘദൂര റൂട്ടുകള്‍ കൈകാര്യം ചെയ്യുന്നത് എയര്‍ ഇന്ത്യയാണ്.

ഏപ്രിലില്‍ മാത്രം എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യയുടെ ബഡ്ജറ്റ് യൂണിറ്റായ എയര്‍ ഇന്ത്യ എക്‌സ്പ്രസ് എന്നിവ 1200 ഫ്‌ളൈറ്റുകളാണ് ന്യൂഡല്‍ഹിയില്‍നിന്ന് യൂറോപ്പ്, മിഡില്‍ഈസ്റ്റ്, നോര്‍ത്ത് അമേരിക്ക എന്നിവിടങ്ങളിലേക്കു നടത്തിയത്. ഈ സാഹചര്യങ്ങള്‍ പരിഗണിച്ച് കേന്ദ്രസര്‍ക്കാര്‍ കാര്യമായ ഇളവുകള്‍ നല്‍കുമെന്നാണു കരുതുന്നതെന്നു ഇക്കാര്യത്തില്‍ അറിവുള്ള മറ്റു വൃത്തങ്ങള്‍ പറയുന്നു. ചൈനയ്്ക്കു മുകളിലൂടെ പറക്കുന്നതടക്കമുള്ള കാര്യങ്ങള്‍ക്കായി ഇടപെടണമെന്നും എയര്‍ ഇന്ത്യ കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

പാതയടച്ചതോടെ ഒന്നിലധികം റൂട്ടുകളില്‍ മാറ്റം വരുത്താന്‍ നേരത്തേ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ലേ- ഹിന്ദുക്കുഷ് റൂട്ടിന്റെ സാധ്യതയടക്കം പരിശോധിച്ചിരുന്നു. ഏപ്രില്‍ 24 നാണു പാകിസ്താന്‍ ന്ത്യന്‍ വിമാനങ്ങള്‍ക്കുള്ള വ്യോമാതിര്‍ത്തി അടച്ചത്. ഇതിനുശേഷം ല്‍ഹിയില്‍ നിന്നുള്ള ഒരു വിമാനം ലേയുടെ വടക്കന്‍ ഭാഗത്തെത്തി ഹിന്ദു കുഷിന് മുകളിലൂടെ പറന്ന് കിര്‍ഗിസ്ഥാന്‍, താജിക്കിസ്ഥാന്‍ എന്നിവിടങ്ങളിലൂടെയാണ് ലക്ഷ്യസ്ഥാനത്തെത്തുന്നത്.

പുതിയ റൂട്ട്, നിരവധി വെല്ലുവിളികളും

ഇത്രയും ഉയര്‍ന്ന ഉയരത്തില്‍ വിമാനം പ്രവര്‍ത്തിപ്പിക്കുമ്പോള്‍ എയര്‍ലൈന്‍ ക്രൂവിന് അധിക പരിശീലനം ആവശ്യമായി വരും. ഭൂപ്രകൃതിയിലെ വ്യത്യാസം കാരണം വിമാനത്തില്‍ 22 മിനിറ്റില്‍ കൂടുതല്‍ ഓക്‌സിജന്‍ ഉണ്ടായിരിക്കണം. കൂടുതല്‍ സങ്കീര്‍ണ്ണമായ നടപടികള്‍ സ്വീകരിക്കാന്‍ എയര്‍ലൈനുകള്‍ നടപടികള്‍ സ്വീകരിക്കണം. പ്രത്യേക സുരക്ഷ ഉറപ്പാക്കേണ്ടതായി വരും.

10,000 അടി പറക്കാന്‍ മിക്ക വിമാനങ്ങള്‍ക്കും 1215 മിനിറ്റ് ഓക്‌സിജനാണ് വേണ്ടി വരാറുള്ളത്. ഹിന്ദുകുഷിന് മുകളിലൂടെ വിമാനങ്ങള്‍ക്ക് പറക്കാന്‍ കൂടുതല്‍ സമയം വേണ്ടതായി വരും. 2530 മിനിറ്റ് ഓക്‌സിജനാണ് വേണ്ടി വരിക. ചില പഴയ എയര്‍ ഇന്ത്യ 777 വിമാനങ്ങള്‍ക്ക് അധിക ടാങ്കുകള്‍ ഉണ്ട്. പക്ഷേ പാട്ടത്തിനെടുത്ത വിമാനങ്ങളില്‍ ഇതില്ല എന്ന് വ്യോമയാന രംഗത്തുള്ളവര്‍ പറയുന്നു.
അറബിക്കടലിന് മുകളിലൂടെ തെക്കോട്ടോ മധ്യേഷ്യയ്ക്ക് മുകളിലൂടെ വടക്കോട്ടോ ഒക്കെ മാറിയാണ് ചില എയര്‍ലൈനുകള്‍ ഇപ്പോള്‍ സഞ്ചരിക്കുന്നത്. വിയന്ന, കോപ്പന്‍ഹേഗന്‍ പോലുള്ള നഗരങ്ങളിലേക്കുള്ള വിമാനങ്ങള്‍ പറക്കുന്നതിനുള്ള സമയവും ചെലവും കൂടിയിട്ടുണ്ട്.

Back to top button
error: