Breaking NewsIndiaLead NewsNEWSSportsTRENDING

മുംബൈ മിന്നിച്ചു; തുടര്‍ച്ചയായ ആറാം വിജയം; രാജസ്ഥാനെ 100 റണ്‍സിനു തോല്‍പിച്ചു; ചെന്നൈയ്ക്കു പിന്നാലെ ടൂര്‍ണമെന്റിന് പുറത്ത്; നാലാം പന്തില്‍ ‘പൂജ്യ’നായി വൈഭവ്

ജയ്പുര്‍: കഴിഞ്ഞ മത്സരത്തിലെ മാജിക് ബാറ്റിംഗുമായി രാജസ്ഥാനെ വിജയത്തിലേക്കു നയിച്ച വൈഭവ് ഡക്കടിച്ചു മടങ്ങിതോടെ നാലാം പന്തില്‍തന്നെ രാജസ്ഥാന്റെ വിധി കുറിച്ചു. കഴിഞ്ഞ മത്സരത്തില്‍ ‘മാജിക്’ ബാറ്റിങ്ങുമായി ടീമിനെ വിജയത്തിലേക്കു നയിച്ച വൈഭവ് സൂര്യവംശി ‘സംപൂജ്യനായി’ മടങ്ങിയപ്പോള്‍ തന്നെ രാജസ്ഥാന്‍ തോല്‍വി ഭയന്നു. പിന്നാലെ ബാറ്റിങ്ങിനെത്തിയ ബാറ്റര്‍മാരെല്ലാം പവലിയനിലേക്ക് പോകാന്‍ ‘മത്സരിച്ചപ്പോള്‍’ രാജസ്ഥാന് ടൂര്‍ണമെന്റിന് പുറത്തേയ്ക്കുള്ള വഴിതെളിഞ്ഞു. മുംബൈ ഇന്ത്യന്‍സിനെതിരെ 100 റണ്‍സിനാണ് രാജസ്ഥാന്റെ തോല്‍വി. മുംബൈ ഉയര്‍ത്തിയ 218 വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന്‍ 16.1 ഓവറില്‍ 117 റണ്‍സിന് ഓള്‍ഔട്ടൗയി. ചെന്നൈ സൂപ്പര്‍ കിങ്‌സിനു ശേഷം ടൂര്‍ണമെന്റില്‍നിന്നു പുറത്താകുന്ന രണ്ടാമത്തെ ടീമാണ് രാജസ്ഥാന്‍. തുടര്‍ച്ചയായ ആറാം ജയത്തോടെ മുംബൈ പോയിന്റ് പട്ടികയില്‍ ഒന്നാമതായി.

മറുപടി ബാറ്റിങ്ങില്‍, പവര്‍പ്ലേയില്‍ തന്നെ രാജസ്ഥാന്റെ അഞ്ച് വിക്കറ്റുകള്‍ നഷ്ടമായിരുന്നു. 4.5 ഓവറില്‍ 47ന് 5 എന്ന ദയനീയ സ്ഥിതിയിലായിരുന്നു അവര്‍. 27 പന്തില്‍ 30 റണ്‍സെടുത്ത ജോഫ്ര ആര്‍ച്ചറാണ് രാജസ്ഥാന്‍ ടീമിലെ ടോപ് സ്‌കോറര്‍. വൈഭവ് സൂര്യവംശി (പൂജ്യം), യശ്വസി ജയ്സ്വാള്‍ (6 പന്തില്‍ 13), നിതീഷ് റാണ (11 പന്തില്‍ 9), റിയാന്‍ പരാഗ് (8 പന്തില്‍ 16), ധ്രുവ് ജുറേല്‍ (11 പന്തില്‍ 11)), ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍ (പൂജ്യം), മഹീഷ് തീക്ഷണ (9 പന്തില്‍ 2), കുമാര്‍ കാര്‍ത്തികേയ (4 പന്തില്‍ 2), ആകാശ് മധ്വാള്‍ (9 പന്തില്‍ 4*) എന്നിങ്ങനെയാണ് മറ്റു ബാറ്റര്‍മാരുടെ സ്‌കോറുകള്‍. അവസാന വിക്കറ്റില്‍ ആര്‍ച്ചര്‍ നടത്തിയ ചെറുത്തുനിര്‍പ്പാണ് രാജസ്ഥാന്‍ സ്‌കോര്‍ 100 കടത്തിയത്.

 മുംബൈ മിന്നി

Signature-ad

ബാറ്റെടുത്തവരെല്ലാം മിന്നിയപ്പോള്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ മുംബൈ ഇന്ത്യന്‍സിന് മികച്ച സ്‌കോര്‍. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈ, നിശ്ചിത 20 ഓവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തിലാണ് 217 റണ്‍സെടുത്തത്. സീസണിലെ തങ്ങളുടെ മൂന്നാം അര്‍ധസെഞ്ചറികളുമായി റയാന്‍ റിക്കിള്‍ട്ടനും (38 പന്തില്‍ 61) രോഹിത് ശര്‍മയും (36 പന്തില്‍ 53) ഓപ്പണിങ് ഗംഭീരമാക്കിയപ്പോള്‍ പിന്നാലെയെത്തിയ സൂര്യകുമാര്‍ യാദവും (23 പന്തില്‍ 48*), ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയും (23 പന്തില്‍ 48*) ‘ഫിനിഷിങ്ങും’ മികച്ചതാക്കി. ജയ്പുരില്‍ ഒരു ഐപിഎല്‍ ടീമിന്റെ ഏറ്റവും മികച്ച ടോട്ടലാണ് മുംബൈ കുറിച്ചത്. 2023ല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ആറു വിക്കറ്റ് നഷ്ടത്തില്‍ 217 റണ്‍സെടുത്തതാണ് ഇതിനു മുന്‍പത്തെ മികച്ച ടോട്ടല്‍.

ഇന്നിങ്‌സിന്റെ തുടക്കത്തില്‍ മെല്ലെ തുടങ്ങിയ മുംബൈ ഓപ്പണര്‍മാര്‍ നിലയുറപ്പിച്ചതോടെ കത്തിക്കയറി. പവര്‍പ്ലേയില്‍ 58 റണ്‍സാണ് മുംബൈ നേടിയത്. മൂന്നു സിക്‌സും ഏഴു ഫോറും അടങ്ങുന്നതായിരുന്നു റയാന്‍ റിക്കിള്‍ട്ടന്റെ ഇന്നിങ്‌സ്. ഒന്‍പതും ഫോറുകളാണ് രോഹിത്തിന്റെ ബാറ്റില്‍നിന്നു പിറന്നത്. ഇരുവരുടെയും സെഞ്ചറി കൂട്ടുകെട്ട് 12ാം ഓവറില്‍ രാജസ്ഥാന്‍ ക്യാപ്റ്റന്‍ റയാന്‍ പരാഗാണ് പൊളിച്ചത്. തൊട്ടടുത്ത ഓവറില്‍ തന്നെ റിക്കിള്‍ട്ടനെ മഹീഷ് തീക്ഷണയും മടക്കി. എന്നാല്‍ പിന്നാലെയെത്തിയ സൂര്യകുമാര്‍ യാദവും ഹാര്‍ദിക് പാണ്ഡ്യയും ‘അടി’ തുടര്‍ന്നതോടെ മുംബൈ മികച്ച സ്‌കോറിലേക്ക് കുതിക്കുകയായിരുന്നു. സൂര്യകുമാര്‍ 3 സിക്‌സും 4 ഫോറും അടിച്ചപ്പോള്‍ ഹാര്‍ദിക് ഒരു സിക്‌സും ആറു ഫോറും അടിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: