Breaking NewsLead NewsNEWSWorld

യുക്രൈന്‍ സമാധാന ചര്‍ച്ചകള്‍ക്കിടെ റഷ്യന്‍ സൈനിക ജനറല്‍ കാര്‍ബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടു; പിന്നില്‍ യുക്രൈനെന്നെ് റഷ്യ; 100 ദിവസത്തിനുളളില്‍ യുദ്ധം നിര്‍ത്തിക്കുമെന്ന ട്രംപിന്റെ ഉറപ്പുകള്‍ക്കും തിരിച്ചടിയാകും

മോസ്‌കോ: റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയ്ക്ക് സമീപമുണ്ടായ കാര്‍ ബോംബ് സ്ഫോടനത്തില്‍ മുതിര്‍ന്ന റഷ്യന്‍ സൈനിക ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു. യുക്രൈന്‍ സമാധാന ചര്‍ച്ചകള്‍ക്കായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അയച്ച പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് റഷ്യന്‍ പ്രസിഡന്റ് വ്ലാദ്മിര്‍ പുതിനുമായി കൂടിക്കാഴ്ച നടത്തുന്നതിന് തൊട്ടുമുമ്പാണ് സ്ഫോടനം.

മെയിന്‍ ഓപ്പറേഷന്‍സ് ഡയറക്ടറേറ്റിന്റെ ഡെപ്യൂട്ടി മേധാവിയായ ലെഫ്റ്റനന്റ് ജനറല്‍ യാരോസ്ലാവ് മോസ്‌കാലിക് ആണ് കൊല്ലപ്പെട്ട സൈനിക ഉദ്യോഗസ്ഥനെന്ന് റഷ്യന്‍ അധികൃതര്‍ അറിയിച്ചു. സ്ഫോടനം റഷ്യ-യുഎസ് സമാധാന ചര്‍ച്ചകളില്‍ കരിനിഴല്‍ വീഴ്ത്തിയേക്കും.

Signature-ad

യുഎസ് പ്രസിഡന്റായി തിരിച്ചെത്തുന്ന ആദ്യ 100 ദിവസത്തിനുള്ളില്‍ യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കുമെന്ന് ട്രംപ് സ്വയം നിശ്ചയിച്ച സമയപരിധി അടുത്തിരിക്കെയാണ് വെടിനിര്‍ത്തലിനെക്കുറിച്ചുള്ള അടിയന്തര ചര്‍ച്ചകള്‍ക്കായി വിറ്റ്കോഫ് റഷ്യന്‍ തലസ്ഥാനത്തെത്തിയത്. യുക്രൈനുമായുള്ള യുദ്ധം ആരംഭിച്ച ശേഷം റഷ്യയില്‍ കൊല്ലപ്പെടുന്ന പത്താമത്തെ സൈനിക ജനറലാണ് യാരോസ്ലാവ് മോസ്‌കാലിക്.

യുക്രൈന്റെ വിവിധപ്രദേശങ്ങളില്‍ ബുധനാഴ്ച രാത്രി റഷ്യ നടത്തിയ ആക്രമണത്തില്‍ ആറുകുട്ടികളുള്‍പ്പെടെ ഒന്‍പതുപേര്‍ മരിച്ചിരുന്നു. 63 പേര്‍ക്ക് പരിക്കേറ്റു. തലസ്ഥാനമായ കീവും സമീപപ്രദേശങ്ങളും ആക്രമണത്തിനിരയായി. പാര്‍പ്പിടകേന്ദ്രങ്ങള്‍ തകര്‍ന്നു. റഷ്യന്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ യുക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലെന്‍സ്‌കി തന്റെ ദക്ഷിണാഫ്രിക്കന്‍ സന്ദര്‍ശനം വെട്ടിച്ചുരുക്കി മടങ്ങിയിരുന്നു.

 

Back to top button
error: