Breaking NewsCultureKeralaLead NewsLIFENEWS

തൃശൂര്‍ പൂരം ഒരുക്കങ്ങളുമായി മുന്നോട്ട്; ന്യൂനതയില്ലാതെ നടത്തുമെന്ന് വനം മന്ത്രി; വെടിക്കെട്ടിനു പിന്നാലെ ആനയെഴുന്നള്ളിപ്പിലും ഉദാര സമീപനം; ബഹിഷ്‌കരണം തുടര്‍ന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി; പൂരപ്പന്തല്‍ കാല്‍നാട്ടലിന് മുന്‍നിരയിലില്ല; ചര്‍ച്ചകളില്‍നിന്ന് വിട്ടുനില്‍ക്കുന്നു

തൃശ്ശൂര്‍ പൂരം ന്യൂനതകളില്ലാതെ നടത്തുകയാണ് സര്‍ക്കാരിന്റെ ആഗ്രഹമെന്ന് വനം, വന്യജീവി വകുപ്പ് മന്ത്രി എ. കെ ശശീന്ദ്രന്‍ പറഞ്ഞു. തൃശ്ശൂര്‍ പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് കളക്ട്രേറ്റ് എക്സിക്യൂട്ടീവ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

ജനങ്ങള്‍ക്ക് യാതൊരുവിധ ബുദ്ധിമുട്ടുകളും ഇല്ലാതെ പൂരം കാണുവാന്‍ ഉള്ള സ്വകര്യമൊരുക്കുവാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ആന എഴുന്നെള്ളിപ്പുമായി ബന്ധപ്പെട്ട് ഈയടുത്തുണ്ടായ ദൗര്‍ഭാഗ്യകരമായ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ക്ക് ഭയാശങ്ക ഇല്ലാതെ പൂരം കാണുവാന്‍ സാഹചര്യമൊരുക്കേണ്ടതുണ്ട്. എല്ലാ കക്ഷികള്‍ക്കും സ്വീകാര്യമായ നിര്‍ദ്ദേശങ്ങള്‍ ക്രോഡീകരിച്ച് ആവശ്യമെങ്കില്‍ ഉത്തരവുകള്‍ പുറപ്പെടുവിക്കുമെന്നും മന്ത്രി പറഞ്ഞു.

Signature-ad

പൂരവുമായി ബന്ധപ്പെട്ട് ഏത് ഉത്തരവും ജില്ലാ കളക്ടറുടെ അറിവോടെയും സമ്മതത്തോടെയും വേണം പുറപ്പെടുവിക്കാനെന്നും മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. പൂരത്തിന്റെ സുരക്ഷ ഒരുക്കുവാന്‍ പൂരം കമ്മിറ്റിയും ആന ഉടമസ്ഥരും സഹകരിക്കണം. ദൈനദിനപ്രവര്‍ത്തനങ്ങള്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ നിരീക്ഷിക്കണം. എറണാകുളം റീജ്യണല്‍ സി.സി.എഫ് എല്ലാ ദിവസവും നടത്തിപ്പ് സംബന്ധിച്ച് റിപ്പോര്‍ട്ട് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് നല്‍കണം.

ആന എഴുന്നെള്ളിപ്പുമായി ബന്ധപ്പെട്ട് ഉദാരമായ സമീപനം വനം വകുപ്പിന്റെ ഭാഗത്ത് നിന്ന് വേണമെന്ന് ഓണ്‍ലൈനായി യോഗത്തില്‍ പങ്കെടുത്ത റവന്യു, ഭവനനിര്‍മാണ വകുപ്പ് മന്ത്രി അഡ്വ.കെ രാജന്‍ ആവശ്യപ്പെട്ടു. ചട്ടങ്ങളും നിയമങ്ങളും കാലാകാലങ്ങളില്‍ മാറിവരുന്നതുകൊണ്ട് ആനയുടമസ്ഥര്‍ ആനയെ വിട്ടുതരാന്‍ മടിക്കുന്ന സാഹചര്യമുണ്ട്. ആന പാപ്പാന്മാരുടെ വിവരങ്ങള്‍ പൊലീസിന് നല്‍കുന്നതില്‍ ആനയുടമകള്‍ക്ക് ബുദ്ധിമുട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ആന എഴുന്നെള്ളിപ്പിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ വനം വകുപ്പ് എറണാകുളം സെന്‍ട്രല്‍ റീജിയണ്‍ ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഇന്ദു വിജയന്‍ യോഗത്തില്‍ വിശദീകരിച്ചു. ഇത്തവണപൂരത്തിന് വനം വകുപ്പിന്റെ ആര്‍.ആര്‍.ടി ടീമും രംഗത്ത് ഉണ്ടാകുമെന്നും സി.സി.എഫ് അറിയിച്ചു. പൂരം ഭംഗിയായി നടത്തുവാന്‍ വേണ്ട തയ്യാറെടുപ്പുകള്‍ എടുത്തിട്ടുണ്ടെന്ന് ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ അറിയിച്ചു. പൂരവുമായി ബന്ധപ്പെട്ട ഏത് ആവശ്യങ്ങള്‍ക്കും ബന്ധപ്പെടേണ്ട ഉദ്യോഗസ്ഥന്‍ അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് ആയിരിക്കും. ഘടകപൂരങ്ങളുടെ മീറ്റിങ് വിളിച്ച് ചേര്‍ത്ത് സമയക്രമം പാലിക്കുവാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു.

ആനകളുടെ പരിശോധനാ സമയം നീട്ടുവാന്‍ പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങള്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. ജില്ലാ മോണിറ്ററിങ് കമ്മിറ്റി ചേര്‍ന്ന് ഇക്കാര്യത്തില്‍ തീരുമാനമെടുക്കണമെന്ന് മന്ത്രി നിര്‍ദ്ദേശം നല്‍കി. ആവശ്യമെങ്കില്‍ അധിക സ്‌ക്വാഡിനെ നിയോഗിക്കുന്നതിനുള്ള സാധ്യത പരിശോധിക്കും.

ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പ്രമോദ് ജി കൃഷ്ണന്‍, സിറ്റി പൊലീസ് കമ്മീഷണര്‍ ആര്‍ ഇളങ്കോ, ഡി.എഫ്.ഒ രവികുമാര്‍ മീണ, അഡിഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് ടി. മുരളി, സബ് കളക്ടര്‍ അഖില്‍ വി മേനോന്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, ദേവസ്വം ബോര്‍ഡ് പ്രതിനിധികള്‍, ആന ഉടമകളുടെ സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

അതേസമയം പൂരപ്പന്തല്‍ കാല്‍നാട്ടിനടക്കം പങ്കെടുത്തിട്ടും യോഗത്തില്‍നിന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി വിട്ടുനിന്നു. കേന്ദ്രമന്ത്രിയെ പൂര്‍ണമായും ഒഴിവാക്കുന്ന തരത്തിലാണു പൂരം ഒരുക്കങ്ങള്‍ മുന്നോട്ടു പോകുന്നത്. വെടിക്കെട്ടിന്റെ കാര്യത്തിലടക്കം പെസോയുടെ നിയമങ്ങളിലെ പഴുതുകള്‍ കണ്ടെത്തിയാണ് ഇക്കുറി ഒരുക്കങ്ങള്‍. ‘ദേവസ്വങ്ങളെ കേന്ദ്രമന്ത്രിക്കു മുന്നില്‍ ഇരുത്തിക്കൊടുത്തതാണെന്നും ബാക്കിയെല്ലാം രാഷ്ട്രീയക്കളിയാണെന്നു’ മായിരുന്നു ഇതു സംബന്ധിച്ച സുരേഷ് ഗോപിയുടെ മുന്‍ പ്രതികരണം. കഴിഞ്ഞ പൂരത്തില്‍ ആംബുലന്‍സില്‍ എത്തി വന്‍ വിവാദം സൃഷ്ടിച്ച സുരേഷ് ഗോപി ഇക്കുറി പൂരത്തിന്റെ മുന്നൊരുക്കങ്ങളില്‍ ഒന്നിലും ഇടപെട്ടിട്ടില്ല.

 

Back to top button
error: