Breaking NewsLead Newspolitics

എന്‍സിപിയിലെ പൊട്ടിത്തെറി ജില്ലാ ഘടകങ്ങളിലേക്കും; മുന്‍ എംഎല്‍എ പി.ആര്‍. ഫ്രാന്‍സിസിന്റെ മകള്‍ മോളി ഫ്രാന്‍സിസ് തൃശൂരില്‍ ജില്ല പ്രസിഡന്റ് സ്ഥാനം രാജിവച്ചു; 30ന് കോണ്‍ഗ്രസില്‍ അംഗത്വമെടുക്കും

 

തൃശൂര്‍: മുന്‍ ഡിസിസി പ്രസിഡന്റും മുന്‍ എംഎല്‍എയും കോണ്‍ഗ്രസിന്റെ പ്രമുഖ നേതാവുമായിരുന്ന പി.ആര്‍. ഫ്രാന്‍സിന്റെ മകള്‍ മോളി ഫ്രാന്‍സിസ് എന്‍സിപിയുടെ ജില്ലാ പ്രസിഡന്റ് സ്ഥാനം രാജിവെച്ച് കോണ്‍ഗ്രസില്‍. ഏപ്രില്‍ 30ന് ഡിസിസി നേതൃത്വ യോഗത്തില്‍ പാര്‍ട്ടി അംഗത്വം നല്‍കും.

Signature-ad

കഴിഞ്ഞ കാലങ്ങളില്‍ പല അഭിപ്രായ വ്യത്യാസങ്ങളുടെ പേരില്‍ പാര്‍ട്ടിയില്‍ നിന്ന് വിട്ട് പോയവരെ തിരിച്ചെത്തിക്കുന്നതിന്റെ ഭാഗമായാണ് പി.ആര്‍. ഫ്രാന്‍സിസിന്റെ ജന്മശതാബ്ദി വര്‍ഷത്തില്‍ അദ്ദേഹത്തിന്റെ മകളെ തിരിച്ചെത്തിക്കുന്നതെന്നു ഡിസിസി പ്രസിഡന്റ് അഡ്വ. ജോഫസ് ടാജറ്റ് പറഞ്ഞു.

ആരെയും ഒഴിവാക്കലല്ല, എല്ലാവരെയും ചേര്‍ത്തു നിര്‍ത്തലാണ് പാര്‍ട്ടി മുന്നോട്ടുവയ്ക്കുന്ന ആശയം. കേന്ദ്രത്തില്‍ ബിജെപി സര്‍ക്കാരിന്റെയും കേരളത്തില്‍ ഇടതുപക്ഷ സര്‍ക്കാരിന്റെയും ജനദ്രോഹ നടപടികളില്‍ പൊറുതിമുട്ടിയിരിക്കുന്ന ജനങ്ങള്‍ കോണ്‍ഗ്രസിന്റെ തിരിച്ചുവരവ് ആഗ്രഹിക്കുന്നു. അതിന് പാര്‍ട്ടിയിലേക്ക് വിട്ടുപോയവരെ തിരികെ കൊണ്ടുവരുക എന്നുള്ളതാണ് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ലക്ഷ്യമെന്നും പ്രസിഡന്റ് പറഞ്ഞു.

രാജിവച്ച പി.സി. ചാക്കോയ്ക്കു പകരം പുതിയ എന്‍സിപി സംസ്ഥാന പ്രസിഡന്റിനെ തീരുമാനിക്കുന്നതടക്കം പാര്‍ട്ടിയിലെ പ്രതിസന്ധിക്കിടെയാണു മോളിയുടെ രാജി. പി.സി. ചാക്കോ മുന്‍കൈയെടുത്താണു മോളിയെ എന്‍സിപിയിലെത്തിച്ചത്. ഇതിനെതിരേ പാര്‍ട്ടിക്കുള്ളിലും കടുത്ത പ്രതിഷേധം ഉയര്‍ന്നിരുന്നു. പാര്‍ട്ടിക്ക് അല്‍പമെങ്കിലും സ്വാധീനമുള്ള മേഖലയില്‍നിന്ന് പ്രമുഖ നേതാവിനെ നഷ്ടമാക്കുന്നതും സംസ്ഥാനത്തു പാര്‍ട്ടിയിലെ പടലപ്പിണക്കങ്ങളും ഭാവിയില്‍ രൂക്ഷമാകുമെന്നുമാണു വിലയിരുത്തല്‍.

പി.സി. ചാക്കോയ്ക്കു പകരം അധ്യക്ഷനാകാനുള്ള മത്സരത്തില്‍ മുന്നില്‍ തോമസ് കെ.തോമസ് എംഎല്‍എയാണ്. തോമസിന്റെ പേര് ഇവിടെ ഉയര്‍ന്നിട്ടുണ്ടെന്ന് മന്ത്രി എ.കെ.ശശീന്ദ്രന്‍ ദേശീയ അധ്യക്ഷന്‍ ശരദ്പവാറിനെ അറിയിച്ചു. എന്നാല്‍ തോമസിനെ ആക്കണമെന്നു നിര്‍ദേശിച്ചിട്ടില്ല. പിന്‍ഗാമിയെ സംബന്ധിച്ച് പി.സി.ചാക്കോയുടെ അഭിപ്രായം ശരദ്പവാര്‍ തേടിയാല്‍ അദ്ദേഹം തോമസിനെ അംഗീകരിക്കാനിടയില്ല. തീരുമാനം നീണ്ടേക്കാം.

രാജി സംബന്ധിച്ച് ഇതുവരെ ചാക്കോ പ്രതികരിച്ചിട്ടില്ല. ചാക്കോയുടെ വിശ്വസ്തനായ സംഘടനാ ജനറല്‍ സെക്രട്ടറി കെ.ആര്‍.രാജന്‍ രാജി സ്വീകരിക്കരുതെന്ന് ആവശ്യപ്പെട്ട് പവാറിന് കത്തയച്ചിരുന്നു. തന്നെ നീക്കണമെന്നാവശ്യപ്പെട്ട് ഒപ്പുശേഖരണം ആരംഭിച്ച ശശീന്ദ്രന്‍ വിഭാഗത്തെ നിരായുധമാക്കാനാണ് രാജി എന്ന പ്രചാരണം ചാക്കോ വിഭാഗം നടത്തുന്നുണ്ട്. ചാക്കോയ്‌ക്കെതിരെ നീക്കം തുടങ്ങിയെങ്കിലും രാജി ശശീന്ദ്രന്‍ വിഭാഗത്തിനും അപ്രതീക്ഷിതമാണ്.

മന്ത്രിസ്ഥാനം ലഭിക്കില്ലെന്ന് ഉറപ്പായതോടെ ചാക്കോയെ വിട്ട് എ.കെ. ശശീന്ദ്രനൊപ്പം ചേര്‍ന്ന തോമസ്, ആ വിഭാഗത്തിന്റെ പിന്തുണയോടെ പ്രസിഡന്റാകാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ്. സംസ്ഥാന ഭാരവാഹികളായ പി.എം.സുരേഷ് ബാബുവിന്റെയും കെ.ആര്‍.രാജന്റെയും പേര് അദ്ദേഹം മുന്നോട്ടു വച്ചേക്കാം. പാര്‍ട്ടി പിളര്‍ത്താനോ എല്‍ഡിഎഫ് വിടാനോ ഇല്ലെന്ന സൂചന ചാക്കോ ഒപ്പമുള്ളവര്‍ക്കു നല്‍കി. കോണ്‍ഗ്രസിലേക്ക് പവാര്‍ തിരിച്ചു പോകണമെന്ന വാദത്തോടു തന്നെ യോജിപ്പില്ലാത്ത ചാക്കോ ഇവിടെ യുഡിഎഫിന്റെ ഭാഗമാകും എന്നതു തെറ്റായ പ്രചാരണമാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി.

 

Back to top button
error: