Breaking NewsLead NewsLIFENewsthen SpecialSportsTRENDING

കുട്ടിക്രിക്കറ്റിലെ തമിഴക വീര്യം; സ്ഥിരതയുടെ പര്യായം: 20 ലക്ഷത്തില്‍നിന്ന് മൂന്നുവര്‍ഷം കൊണ്ട് എട്ടരക്കോടിയുടെ താരമൂല്യം; ഒറ്റയ്ക്കു വഴിവെട്ടി വന്നവന്‍; സായ് സുദര്‍ശന്‍

മൂന്നുവര്‍ഷം മുമ്പ് വെറും 20 ലക്ഷം രൂപയ്ക്കു ടീമിലെത്തുമ്പോള്‍ ‘ഗോഡ്ഫാദര്‍മാരായി’ ആരുമുണ്ടായിരുന്നില്ല. ഇന്ന് ഗുജറാത്ത് ടൈറ്റന്‍ എന്ന ടീമിന് ഏറ്റവുമധികം വിശ്വസിക്കാവുന്ന കളിക്കാന്‍. കോഹ്‌ളിയും ധോണിയും രോഹിത്തും സഞ്ജുവുമൊക്കെയുണ്ടായിട്ടും ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയതിന്റെ ഓറഞ്ച് ക്യാപ്പ് തലയില്‍. ക്രിക്കറ്റില്‍ ഒറ്റയ്ക്കു വഴിവെട്ടിവരുന്നന്‍. സായ് സുദര്‍ശന്‍ എന്ന 23 കാരന്‍ ഇന്ന് കുട്ടിക്രിക്കറ്റിലെ ഏറ്റവും സ്ഥിരതയുള്ള കളിക്കാരനാണ്.

എട്ടു മത്സരങ്ങളില്‍നിന്ന് അഞ്ച് അര്‍ധസെഞ്ചുറിയടക്കം ഐപിഎല്‍ 18-ാം സീസണ്‍ പാതി പിന്നിടുമ്പോള്‍ സായ് സുദര്‍ശനിലേക്കാണ് എല്ലാ ടീമുകളുടെയും നോട്ടം. പുറകില്‍ നിക്കോളാസ് പൂരന്‍ മുതല്‍ വിരാട് കോഹ്ലി വരെ ലോക ക്രിക്കറ്റിലെ വന്‍മരങ്ങള്‍ പലരുമുണ്ട്. സീസണില്‍ എട്ട് മത്സരങ്ങളില്‍ ആറ് ജയവുമായി പോയിന്റ് ടേബിളിന്റെ തലപ്പത്ത് നില്‍ക്കുന്ന ഗുജറാത്ത് ടൈറ്റന്‍സിന്റെ പടയോട്ടങ്ങളിലെ നെടുന്തൂണാണിപ്പോള്‍ ഈ തമിഴ്‌നാട്ടുകാരന്‍. 2022 ല്‍ വെറും 20 ലക്ഷം രൂപക്ക് ഗുജറാത്ത് തട്ടകത്തിലെത്തിച്ചതാണ് സുദര്‍ശനെ. ഇക്കുറി മെഗാ താരലേലത്തിന് മുമ്പ് ഗുജറാത്ത് നിലനിര്‍ത്തിയ അഞ്ച് താരങ്ങളില്‍ ഒരാള്‍ സുദര്‍ശനായിരുന്നു. അതും 8.5 കോടി മുടക്കി.

Signature-ad

ഐപിഎല്ലില്‍ സ്ഥിരതയെന്ന പദത്തിന്റെ പര്യായമാണു സുദര്‍ശന്‍. കൂറ്റനടിക്കാര്‍ക്കു മാത്രമല്ല, ക്ലാസിക് കളിക്കാരനും പിടിച്ചു നില്‍ക്കാമെന്നു തെളിയിച്ചവന്‍. ഒരറ്റത്തു വിക്കറ്റ് വീണാലും ഇവര്‍ ശാന്തരായിനിന്നു സ്‌കോര്‍ബോര്‍ഡ് ചലിപ്പിക്കും. തുടക്കത്തിലെ അടിച്ചുതകര്‍ക്കാതെ മെല്ലെത്തുടങ്ങി കത്തിക്കാളുന്ന തൃശൂര്‍ പൂരം വെടിക്കെട്ടാണ് സുദര്‍ശന്‍.

 

കഴിഞ്ഞദിവസം കൊല്‍ക്കത്തയ്‌ക്കെതിരായ മത്സരം സുദര്‍ശന്റെ ക്ലാസിക് കളികളിലൊന്നായിരുന്നു. ഗുജറാത്തിന്റെ ആദ്യ സിക്‌സര്‍ പോലും പവര്‍ പ്ലേയ്ക്കുശേഷമുള്ള ആദ്യ ബോളില്‍. ആറ് ഓവര്‍ കഴിഞ്ഞപ്പോള്‍ സ്‌കോര്‍ 45. എന്നാല്‍, 20 ഓവര്‍ കഴിഞ്ഞപ്പോള്‍ റണ്‍സ് 198. ഒരു സിക്സും ആറ് ഫോറും ഉള്‍പ്പെടെ 36 പന്തില്‍ 52 റണ്‍സാണ് സുദര്‍ശന്‍ അടിച്ചെടുത്തത്.

 

പവര്‍പ്ലേയില്‍ അധികം വിക്കറ്റ് കളയാതെ മൂന്നാം നമ്പറില്‍ ഇറങ്ങുന്ന ജോസ് ബട്‌ലര്‍ അടക്കമുള്ളവര്‍ക്ക് അധികം സമ്മര്‍ദം നല്‍കാതിരിക്കുക തുടങ്ങി ‘അടിസ്ഥാനത്തില്‍’ ഉൗന്നിയ കളിയാണു ഗുജറാത്ത് ടൂര്‍ണമെന്റില്‍ ഉടനീളം പുറത്തെടുത്തത്. അതിന്റെ ഗുണം ബട്‌ലറുടെ കളിയിലുണ്ട്. ഒരു കളിയില്‍ ഒഴികെ എല്ലാത്തിലും ബട്‌ലര്‍ മാജിക്ക് നാം കണ്ടു. സായ് സുദര്‍ശനടക്കമുള്ള ടീമിലെ നെടുതൂണുകള്‍ അതിശയിപ്പിക്കുന്ന സ്ട്രൈക്ക് റൈറ്റുള്ളവരൊന്നുമല്ല. എന്നാല്‍ കളിയുടെ ഫലങ്ങളില്‍ ഇവരുടെ ഇന്നിങ്സുകള്‍ നിര്‍ണായകമായി.

ഐ.പി.എല്‍ ഈ സീസണില്‍ 400 റണ്‍സ് പിന്നിട്ട ആദ്യ ബാറ്റര്‍ സുദര്‍ശനാണ്. 52.12 ആണ് താരത്തിന്റെ ബാറ്റിങ് ആവറേജ്. 152.19 ആണ് സ്ട്രൈക്ക് റൈറ്റ്. കരുതലോടെ കളിക്കുമ്പോഴും ഈ സ്ട്രൈക്ക് റൈറ്റ് അത്ര മോശമല്ലെന്ന് തന്നെ പറയേണ്ടി വരും. സുദര്‍ശന്‍ ഏത് ഫോര്‍മാറ്റിലും ഇന്ത്യന്‍ ജഴ്സിയണിയാന്‍ കെല്‍പുള്ള താരമാണെന്ന് അടുത്തിടെ രവി ശാസ്ത്രി പറഞ്ഞത് കൂടെ ഇതിനൊപ്പം ചേര്‍ത്ത് വായിക്കണം. വണ്‍സീസണ്‍ വണ്ടറുകള്‍ പലരും ഐ.പി.എല്ലിന്റെ ചരിത്രം കണ്ടിട്ടുണ്ടെങ്കിലും കണ്‍സിസ്റ്റന്റായി മൂന്നോ അതിലധികമോ സീസണുകളില്‍ ഒരു ടീമിന്റെ നെടും തൂണായി മാറിയ യുവതാരങ്ങള്‍ വിരളമാണ്.

2023 മുതലാണ് സുദര്‍ശന്‍ ക്രിക്കറ്റ് സര്‍ക്കിളുകളിലെ ചര്‍ച്ചകളില്‍ നിറഞ്ഞ് തുടങ്ങുന്നത്. ഗുജറാത്ത് ടൈറ്റന്‍സ് തുടര്‍ച്ചയായി രണ്ടാം സീസണിലും ഫൈനലിലേക്ക് മാര്‍ച്ച് ചെയ്യുമ്പോള്‍ 8 മത്സരങ്ങളില്‍ 362 റണ്‍സായിരുന്നു സുദര്‍ശന്റെ സംഭാവന. കലാശപ്പോരില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെതിരെ 47 പന്തില്‍ നേടിയ 97 റണ്‍സ് അവിസ്മരണീയമായൊരു ഇന്നിങ്സായിരുന്നു. അന്ന് ഗുജറാത്ത് പരാജയമേറ്റു വാങ്ങിയെങ്കിലും സായ് ആരാധകരുടേയും ക്രിക്കറ്റ് പണ്ഡിറ്റുകളുടേയും കയ്യടി നേടി. 2024 സീസണില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ ടോപ് സ്‌കോറര്‍ സുദര്‍ശനായിരുന്നു. 47.9 ബാറ്റിങ് ആവറേജില്‍ 527 റണ്‍സാണ് താരം അടിച്ചെടുത്തത്. രണ്ട് അര്‍ധ സെഞ്ച്വറികളും ഒരു സെഞ്ച്വറിയും അക്കൗണ്ടില്‍ ചേര്‍ത്തു.

 

 

2025 ലെത്തുമ്പോള്‍ ഗുജറാത്തിന്റെ നീലക്കുപ്പായത്തില്‍ അയാള്‍ തന്റെ ഫോം തുടരുന്നു. അടുത്തിടെ മുന്‍ ഇന്ത്യന്‍ ചീഫ് സെലക്ടര്‍ എം.എസ്.കെ പ്രസാദ് സുദര്‍ശന് മുന്നില്‍ ഇന്ത്യന്‍ ടീമിന്റെ വാതിലുകള്‍ തുറക്കുന്ന കാലം വിദൂരത്തല്ലെന്ന് പറഞ്ഞിരുന്നു. ‘ആഭ്യന്തര ക്രിക്കറ്റില്‍ ഇത്ര കണ്‍സിസ്റ്റന്റായി ബാറ്റ് വീശുന്നൊരു താരത്തെ ഞാന്‍ കണ്ടിട്ടില്ല. സമീപകാലത്തെ അയാളുടെ പ്രകടനങ്ങള്‍ നോക്കൂ. ദുലീപ് ട്രോഫിയില്‍ സെഞ്ച്വറി, രഞ്ജിയില്‍ ഡബിള്‍ സെഞ്ച്വറി. ആസ്ത്രേലിയക്കെതിരെ ഇന്ത്യ എ ടീമിനായി സെഞ്ച്വറി. റെഡ് ബോള്‍ ഫോര്‍മാറ്റില്‍ നിര്‍ബന്ധമായും പരിഗണിക്കേണ്ട താരമാണ് സുദര്‍ശന്‍.’- പ്രസാദ് പറഞ്ഞു.

2023 ല്‍ ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ ടീമില്‍ ഇടംപിടിച്ച സുദര്‍ശന്‍ അന്ന് തന്നെ തന്റെ വരവറിയിച്ചിട്ടുണ്ട്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ രണ്ട് അര്‍ധ സെഞ്ച്വറികളാണ് താരം തന്റെ പേരില്‍ എഴുതിച്ചേര്‍ത്തത്. 63.5 ആവറേജില്‍ 127 റണ്‍സ് തന്റെ പ്രഥമ സീരീസില്‍ തന്നെ താരം അക്കൗണ്ടില്‍ ചേര്‍ത്തു. അതിവിദൂര ഭാവിയില്‍ തന്നെ ക്രിക്കറ്റിന്റെ മുഴുവന്‍ ഫോര്‍മാറ്റുകളിലും ഇന്ത്യന്‍ ജഴ്‌സിയില്‍ സുദര്‍ശനെ കാണാന്‍ കഴിയുമെന്ന പ്രത്യാശയിലാണ് ആരാധകര്‍.

Back to top button
error: