
തൃശൂര്‍: എക്കാലത്തും ക്രിസ്തുവിന്റെ ഹൃദയത്തോടു ചേര്‍ന്നുനിന്നയാളായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പയെന്നു സിബിസിഐ പ്രസിഡന്റും തൃശൂര്‍ അതിരൂപത മെത്രാപ്പൊലീത്തയുമായ മാര്‍ ആന്‍ഡ്രൂസ് താഴത്ത്. പത്രോസിന്റ 266-ാം പിന്‍ഗാമിയായ അദ്ദേഹം ചരിത്രത്തിലെ ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പയെപ്പോലെ ജനകീയനായിരുന്നു. എല്ലാവര്‍ക്കും ഇഷ്ടപ്പെട്ട, എല്ലാവരുടെയും പാപ്പയായിരുന്നു അദ്ദേഹം. നന്‍മയ്ക്കും നീതിക്കും കാരുണ്യത്തിനുംവേണ്ടി ജ്വലിച്ച ഹൃദയമായിരുന്നു അദ്ദേഹത്തിന്റേത്.
അര്‍ജന്റീനയില്‍നിന്നുള്ള ആദ്യത്തെ പാപ്പയെന്ന നിലയില്‍ പാവപ്പെട്ടവന്റെ വേദന കണ്ടറിഞ്ഞ് അവര്‍ക്കൊപ്പം നിലകൊണ്ടു ലോകത്തെ മുഴുവന്‍ സ്‌നേഹംകൊണ്ടു കീഴടക്കാനായി. സഭയുടെ അടിസ്ഥാന പ്രമാണങ്ങളില്‍ അടിയുറച്ചുനിന്ന് പുരോഗമനപരമായ ചിന്തകളും നിലപാടുകളും കൈക്കൊണ്ടു. ലളിതമായ ജീവിതം നയിച്ചതിനൊപ്പം തന്റെ സംസ്‌കാരവും ലളിതമാക്കണമെന്നു മരണപത്രത്തില്‍ പറഞ്ഞിരുന്നു.

സത്യം സ്‌നേഹത്തോടുകൂടി തുറന്നുപറയാനും എല്ലാവര്‍ക്കുംവേണ്ടി ജീവിക്കാനും പാപ്പ സ്ഥാനം അദ്ദേഹം ഉപയോഗിച്ചു. സിബിസിഐ പ്രസിഡന്റ് എന്ന നിലയില്‍ മാര്‍പാപ്പയെ ഇന്ത്യയിലേക്കു ക്ഷണിച്ചിരുന്നു. ഈ വിവരം പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും സംസാരിച്ചിരുന്നു. അദ്ദേഹവും പാപ്പയെ ഇന്ത്യയിലേക്കു ക്ഷണിച്ചു. ഇന്ത്യയിലെത്താന്‍ ആഗ്രമുണ്ടായിട്ടും പാപ്പയ്ക്ക് സാധിക്കാതെപോയി. അദ്ദേഹത്തിന്റെ നല്ല മാതൃകകളും ആഹ്വാനങ്ങളും ലോകം ഒരിക്കലും മറക്കില്ല. അദ്ദേഹത്തിന്‍െ ദേഹവിയോഗത്തില്‍ ദു:ഖിതരായ എല്ലാവര്‍ക്കുംവേണ്ടി അനുശോചനം രേഖപ്പെടുത്തുന്നു. പാപ്പയ്ക്കു ദൈവം തന്റെ വലതുഭാഗത്തു നിത്യസമ്മാനം നല്‍കട്ടെയെന്നു പ്രാര്‍ഥിക്കുന്നു. ഭാരത കത്തോലിക്ക മെത്രാന്‍ സമിതിയുടെ പേരിലുള്ള അനുശോചനം രേഖപ്പെടുത്തുന്നെന്നും മാര്‍ ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞു.