Breaking NewsKeralaLead NewsNEWSNewsthen Specialpolitics

ഒരുവെടിക്ക് രണ്ടുപക്ഷി: യുഡിഎഫ് പ്രവേശനത്തിലൂടെ അന്‍വര്‍ ഉന്നമിടുന്നത് തവനൂരും പട്ടാമ്പിയും; എതിര്‍പ്പുമായി ഘടക കക്ഷികള്‍; ‘അന്‍വര്‍ ഇല്ലാതെ മത്സരിക്കുന്ന മുന്നണിയുടെ നടുവൊടിയു’മെന്ന് സോഷ്യല്‍ മീഡിയയില്‍ മുന്നറിയിപ്പ്

നിലമ്പൂര്‍: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പിന്തുണ പ്രഖ്യാപിക്കുന്നതിലൂടെ പി.വി. അന്‍വറിന്റെ ലക്ഷ്യം തവനൂരും പട്ടാമ്പിയും. നിലവില്‍ കോണ്‍ഗ്രസ് മത്സരിക്കുന്ന രണ്ടു മണ്ഡലങ്ങളില്‍ കണ്ണുവച്ചാണ് തൃണമൂല്‍ കോണ്‍ഗ്രസിനെ മുന്നണിയിലെടുക്കണമെന്ന ആവശ്യം അന്‍വര്‍ നിരന്തരം ഉന്നയിക്കുന്നത്. മാധ്യമങ്ങളോടുള്ള സമ്പര്‍ക്കം ഒഴിവാക്കിയെങ്കിലും ‘അന്‍വര്‍ ഇല്ലാതെ മത്സരിക്കുന്ന മുന്നണിയുടെ നടുവൊടിയും’ എന്ന തരത്തില്‍ അദ്ദേഹത്തിന്റെ കൂട്ടാളികള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രചാരണം നടത്തുന്നതും കോണ്‍ഗ്രസിനെ ഉന്നമിട്ടാണെന്നാണു വിലയിരുത്തുന്നത്. അടുത്തിടെ തൃണമൂലിലെത്തിയ സജി മഞ്ഞക്കടമ്പനാണ് ഈ പ്രചാരണത്തിനു ചുക്കാന്‍ പിടിക്കുന്നത്.

ദേശീയതലതത്തില്‍ കോണ്‍ഗ്രസിനെ രൂക്ഷമായി കടന്നാക്രമിക്കുന്ന തൃണമൂലിനെ കേരളത്തില്‍ മുന്നണിയിലെടുക്കുന്നതില്‍ ഘടക കക്ഷികള്‍ക്ക് എതിര്‍പ്പുണ്ട്. തൃണമൂലിന് കേരളത്തില്‍ ഒരിടത്തും കാര്യമായ വേരോട്ടമില്ല. അന്‍വര്‍ ചേര്‍ന്നതിനു ശേഷമാണ് അല്‍പമെങ്കിലും തൃണമൂലിന്റെ പേര് ഉയര്‍ന്നു കേട്ടത്. നിലമ്പൂരില്‍ അന്‍വറിന്റെ പിന്തുണ നിര്‍ണായകമാണെങ്കിലും ഉന്നയിക്കുന്ന ഉപാധികള്‍ക്കു കീഴടങ്ങാനാകില്ലെന്നും നിലവിലെ യുഡിഎഫ് സമവാക്യം പൊളിയുമെന്നുമാണു കണക്കാക്കുന്നത്.

Signature-ad

ദേശീയതലത്തില്‍, കോണ്‍ഗ്രസിനെ നിരന്തരം ആക്രമിക്കുന്ന തൃണമൂലിനെ മുന്നണിയുടെ എടുക്കുന്നതിനോട് നേതൃത്വത്തിന് താല്പര്യം ഇല്ല. യുഡിഎഫിന്റെ ഭാഗമല്ലാതെ തന്നെ കെ.കെ. രമയുടെ ആര്‍എംപി പ്രതിപക്ഷത്തോടെ സഹകരിച്ച് നില്‍ക്കുന്നത് ഉദാഹരണമായി നേതൃത്വം ഉയര്‍ത്തിക്കാട്ടുന്നുണ്ട്. എന്നാല്‍, ആര്‍എംപിക്കു കേരളത്തിലുടനീളമുള്ള ധര്‍മിക പിന്തുണ തൃണമൂലിനു ലഭിക്കാനിടയില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കെ.കെ. രമയ്ക്കു കിട്ടിയ വോട്ടുകളില്‍ ഇടതുപക്ഷ വോട്ടുകളുമുണ്ട്. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ മനയത്ത് ചന്ദ്രനെയാണു രമ വടകരയില്‍ ഏഴായിരത്തോളം വോട്ടുകള്‍ക്കു തോല്‍പിച്ചത്. എല്‍ജെഡിയുടെ ഭാഗമായ ചന്ദ്രനെ സ്ഥാനാര്‍ഥിയാക്കിയതിലുള്ള വിയോജിപ്പും അവിടെ പ്രകടമായിരുന്നു.

നിലമ്പൂരില്‍ നിരുപാധിക പിന്തുണ നല്‍കിയാല്‍ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ പിന്തുണ ലഭിക്കുമെന്നാണ് അന്‍വറിന്റെ കണക്കുകൂട്ടല്‍. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മല്‍സരിക്കുന്ന തവനൂര്‍ അല്ലെങ്കില്‍ പട്ടാമ്പി ആണ് അന്‍വറിന്റെ മനസില്‍. കോണ്‍ഗ്രസിന്റെ നിലപാട് അന്‍വറുമായുള്ള കൂടിക്കാഴ്ചയില്‍ എ.പി. അനില്‍കുമാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതില്‍ അന്‍വര്‍ നല്‍കാനിരിക്കുന്ന മറുപടിയില്‍ ഊന്നിയാകും ബുധനാഴ്ച കോണ്‍ഗ്രസ് നേതൃത്വം നടത്തുന്ന ചര്‍ച്ചകള്‍ നീങ്ങുക.

നിലമ്പൂരില്‍ പി.വി. അന്‍വറിന് പ്രസക്തി ഇല്ലെന്നു മുസ്ലിം ലീഗ് നേതാവ് പി.വി. അബ്ദുള്‍ വഹാബ് എംപി പറഞ്ഞത് യുഡിഎഫിനുള്ള സൂചനയാണ്. അന്‍വര്‍ അല്ല യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കേണ്ടതെന്നും വഹാബ് പറഞ്ഞു. അന്‍വര്‍ ഈ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കില്ല. ആരുടെയും ഭീഷണിക്കു വഴങ്ങരുത്. സ്ഥാനാര്‍ഥി ആരായാലും ലീഗ് പിന്തുണയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.

യുഡിഎഫിനും എല്‍ഡിഎഫിനും ഒപ്പം അന്‍വറിനും നിലമ്പൂര്‍ തെരഞ്ഞെടുപ്പ് നിര്‍ണായകമാണ്. യുഡിഎഫിന്റെ പരാജയം അന്‍വറിന്റെ രാഷ്ട്രീയ ജീവിതത്തിന്റെയും അവസാനമാണ്. മുന്‍ നെയ്യാറ്റിന്‍കര എംഎല്‍എ ആയിരുന്ന ആര്‍. സെല്‍വരാജ് സിപിഎമ്മിനോടു പരസ്യ യുദ്ധം പ്രഖ്യാപിച്ചതു മറക്കരുതെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. സെല്‍വരാജ് സിപിഎം വിട്ടതിനു പിന്നാലെ രാഷ്ട്രീയത്തില്‍ അപ്രസക്തനായി. അന്‍വറിനെ കാത്തിരിക്കുന്നതും സമാനമായ സ്ഥിതിയാണെന്നും സിപിഎമ്മിനോടു യുദ്ധം പ്രഖ്യാപിക്കുന്നവര്‍ക്കു പാര്‍ട്ടി തന്ത്രങ്ങളെ അതിജീവിക്കാനും ശേഷിയുണ്ടാകണം. അന്‍വറിനു സാമ്പത്തിക സ്രോതസുണ്ടെങ്കിലും അതു ഫലപ്രദമായി വിനിയോഗിക്കാനുള്ള അണികള്‍ തൃണമൂലിനില്ല. ഇതു കോണ്‍ഗ്രസിലൂടെ മറികടക്കാമെന്നാണു കരുതുന്നത്.

 

Back to top button
error: