Breaking NewsCrimeKeralaLead NewsNEWS

ഭര്‍ത്താവിനെ കൊന്നു, സുഹൃത്തിനെ വിളിച്ച് ഭാര്യ പല്ലവി; കര്‍ണാടക മുന്‍ ഡിജിപിയുടെ കൊലപാതകത്തിന് കാരണം കുടുംബ വഴക്കെന്നു വിവരം; പോലീസ് എത്തുമ്പോള്‍ രക്തത്തില്‍ കുളിച്ചു മൃതദേഹം

ബെംഗളൂരു: കര്‍ണാടക മുന്‍ ഡിജിപി ഓം പ്രകാശ് (68) ബെംഗളൂരുവിലെ വസതിയില്‍ കുത്തേറ്റു മരിച്ചതു സാമ്പത്തിക പ്രശ്‌നങ്ങളെ ചൊല്ലിയുള്ള കുടുംബ വഴക്കിനെ തുടര്‍ന്നെന്ന് പ്രാഥമിക നിഗമനം. വെകിട്ട് അഞ്ചിന് ഓം പ്രകാശിന്റെ ഭാര്യ പല്ലവി കുടുംബ സുഹൃത്തായ ഐപിഎസ് ഉദ്യോഗസ്ഥന്റെ ഭാര്യയെ വിഡിയോ കോളില്‍ വിളിച്ചു താന്‍ ഓംപ്രകാശിനെ കൊലപ്പെടുത്തിയെന്നു വെളിപ്പെടുത്തിയതോടെയാണു മരണ വിവരം പുറംലോകം അറിഞ്ഞത്. ഇവര്‍ പൊലീസിനെ വിളിച്ചു വിവരമറിയിച്ചതിനെ തുടര്‍ന്നുള്ള പരിശോധനയിലാണ് എച്ച്എസ്ആര്‍ ലേഔട്ടിലെ വീട്ടില്‍ രക്തത്തില്‍ കുളിച്ചു കിടക്കുന്ന നിലയില്‍ മൃതദേഹം കണ്ടെത്തിയത്.

ഓംപ്രകാശ് തന്നെ വിഷം നല്‍കി കൊല്ലാന്‍ ശ്രമിച്ചെന്ന് അഞ്ചു ദിവസം മുന്‍പ് മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥരുടെ ഭാര്യമാരുടെ വാട്‌സാപ് ഗ്രൂപ്പില്‍ പല്ലവി പറഞ്ഞിരുന്നു. ബാങ്കു വായ്പകളുമായി ബന്ധപ്പെട്ട് കുടുംബം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. ഇതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണു പൊലീസ് സംശയിക്കുന്നത്. അതേസമയം പല്ലവി നേരിട്ടാണോ കൊലപാതകം നടത്തിയതെന്ന കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമില്ല. ഇതില്‍ സ്ഥിരീകരണം ലഭിക്കാനായി പല്ലവിയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്.

Signature-ad

ബിഹാര്‍ ചംപാരണ്‍ സ്വദേശിയായ ഓംപ്രകാശ് കര്‍ണാടക കേഡര്‍ 1981 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ്. ജിയോളജിയില്‍ എംഎസ്സി ബിരുദധാരിയാണ് ഓം പ്രകാശ്. ബെളളാരി ഹാരപ്പനഹള്ളിയില്‍ എഎസ്പിയായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. തുടര്‍ന്ന് ശിവമൊഗ്ഗ, ഉത്തര കന്നഡ, ചിക്കമംഗളൂരു ജില്ലകളില്‍ എസ്പിയായി. അഗ്‌നിശമന സേന ഡിഐജി, സിഐഡി വിഭാഗം ഐജി, കുറ്റാന്വേഷണ വിഭാഗം എഡിജിപി തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചു. 1993ലെ ഭട്കല്‍ വര്‍ഗീയ ലഹള അടിച്ചമര്‍ത്തുന്നതില്‍ വലിയ പങ്കുവഹിച്ചു. 2015 ഫെബ്രുവരി 28ന് ഡിജിപിയായ അദ്ദേഹം 2017ല്‍ വിരമിച്ചു.

Back to top button
error: