CrimeNEWS

ജയിലിന് മുമ്പില്‍നിന്ന് വിലങ്ങൂരി രക്ഷപ്പെട്ടു; ക്ഷേത്രവളപ്പില്‍ ഒളിച്ച മോഷണക്കേസ് പ്രതി പിടിയില്‍

തിരുവനന്തപുരം: നെയ്യാറ്റിന്‍കര സബ്ജയിലില്‍ റിമാന്‍ഡ് ചെയ്യാന്‍കൊണ്ടുപോയവരില്‍ മോഷണക്കേസിലെ പ്രതി ജയിലിന് മുന്നില്‍വെച്ച് വിലങ്ങൂരി രക്ഷപ്പെട്ടു. പോലീസിനെ വെട്ടിച്ച് മുങ്ങിയ പ്രതിയെ മണിക്കൂറുകള്‍ക്ക് ശേഷം സമീപത്തെ ക്ഷേത്രവളപ്പില്‍നിന്ന് പിടികൂടി. വിഴിഞ്ഞം ടൗണ്‍ഷിപ്പിലെ ആളില്ലാത്ത വീട്ടില്‍നിന്ന് മോഷണം നടത്തിയ കേസില്‍ അറസ്റ്റിലായ റംസാന്‍കുളം വീട്ടുവിളാകം സ്വദേശി താജുദ്ദീന്‍( 24) ആണ് ജയിലിന് മുന്നില്‍നിന്ന് ശനിയാഴ്ച രാത്രി 8.15- ഓടെ ഓടി രക്ഷപ്പെട്ടത്. താജുദ്ദീനൊപ്പം മോഷണം നടത്തിയ അനുജന്‍ നജുമുദ്ദീന്‍, സുഹൃത്ത് ഹാഷിം എന്നിവര്‍ നെയ്യാറ്റിന്‍കര ജയിലില്‍ റിമാന്‍ഡിലാണ്.

കേസിലെ മൂന്നാം പ്രതിയ താജുദീനെ കഴിഞ്ഞദിവസം രാത്രിയോടെയാണ് വിഴിഞ്ഞം പോലീസ് അറസ്റ്റുചെയ്തത്. പോക്‌സോ കേസില്‍ പ്രതിയായ വൈശാഖിനെയും മോഷണക്കേസില്‍ പ്രതിയായ താജുദ്ദീനെയും ഒരുമിച്ചായിരുന്നു വിലങ്ങിട്ടിരുന്നത്. വിദേശത്തേക്ക് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ പ്രതിയായ തമിഴ്‌നാട് സ്വദേശി നിഷ(24) എന്ന യുവതിയെയും ഇവര്‍ക്കൊപ്പം റിമാന്‍ഡ് ചെയ്യുന്നതിനായി എത്തിച്ചിരുന്നു.

Signature-ad

പണം തട്ടിയകേസിലെ പ്രതി നിഷയെയും താജുദ്ദീനെയും വൈശാഖിനെയും ഒരുമിച്ചാണ് മജിസ്‌ട്രേറ്റിന്റെ വസതിയില്‍ റിമാന്‍ഡ് നടപടികള്‍ക്കായി എത്തിച്ചിരുന്നത്. എസ്.ഐ: ജോണ്‍ വിക്ടറിന്റെ നേത്യത്വത്തിലുളള പോലീസ് സംഘമാണ് ജീപ്പില്‍ റി്മാന്‍ഡിനായി കൊണ്ടുപോയത്.

മൂന്നുപ്രതികളെയും മജിസ്‌ട്രേറ്റിന്റെ വസതിയിലെത്തിച്ച് റിമാന്‍ഡ് നടപടികള്‍ പൂര്‍ത്തീകരിച്ചശേഷം ജീപ്പില്‍ കയറ്റി എസ്.ഐയും സംഘവും പ്രതികളുമായി നെയ്യാറ്റിന്‍കര സബ്ജയിലിന്റെ മുന്നിലെത്തി. തുടര്‍ന്ന് പ്രതികളെ പുറത്തിറക്കി ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടയില്‍ പോക്‌സോ കേസിലെ പ്രതിയായ വൈശാഖിന്റെ കൈയില്‍ പിടിച്ചശേഷം താജുദ്ദീന്‍ വിലങ്ങ് ഊരിയെടുത്ത് ജയിലിന് മുമ്പില്‍നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു.

വിലങ്ങൂരി പ്രതി ഓടിരക്ഷപ്പെടുന്നത് കണ്ട പോലീസ് സംഘം പുറകെ ഓടിയെങ്കിലും ആളെ കണ്ടെത്താനായില്ല. തുടര്‍ന്ന് നെയ്യാറ്റിന്‍കര പോലിസീനെയും വിഴിഞ്ഞം എസ്.എച്ച്.ഒ: ആര്‍. പ്രകാശിനെയും വിവരം അറിയിച്ചു. വിഴിഞ്ഞം സ്റ്റേഷനിലെ മുഴുവന്‍ പോലീസുകാരെയും വിളിച്ചുവരുത്തി പ്രതിക്കായി നെയ്യാറ്റിന്‍കര ജയിലിന് സമീപത്തും ബസ് സ്റ്റാന്‍ഡ് അടക്കമുള്ള സ്ഥലങ്ങളിലും രാത്രി വൈകിയും തിരച്ചില്‍ നടത്തി. ഇതിനിടെയാണ് പുലര്‍ച്ചെ ഒന്നരയോടെ ജയിലിന് സമീപത്തെ വീരചക്രം മഹാവിഷ്ണു ക്ഷേത്രവളപ്പില്‍നിന്ന് പ്രതിയെ പിടികൂടിയത്. വിലങ്ങൂരി രക്ഷപ്പെട്ട പ്രതി ക്ഷേത്രവളപ്പിനകത്ത് ഒളിച്ചിരിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

Back to top button
error: