കളി തോറ്റെങ്കിലും ആര്‍സിബി നായകന്‍ സച്ചിനെ മറികടന്ന് റെക്കോഡ് ഇട്ടു; അതിവേഗം 1000 റണ്‍സ് തികയ്ക്കുന്ന രണ്ടാമത്തെ ബാറ്റ്‌സ്മാന്‍; തട്ടകത്തിലെ നാണംകെട്ട തോല്‍വിക്ക് ബാറ്റിംഗ് നിരയെ വിമര്‍ശിച്ച് രജത് പാട്ടീദാര്‍

ബംഗളുരു: ഐപിഎല്‍ ചരിത്രത്തില്‍ റെക്കോഡുകള്‍ പഴങ്കഥയാകാന്‍ അധിക സമയമൊന്നുംവേണ്ട. ടി20 ക്രിക്കറ്റ് വന്നതിനുശേഷം ഇന്ത്യ കണ്ട പല അതികായന്മാരുടെയും റെക്കോഡുകള്‍ യുവത്വത്തിന്റെ പേരിലേക്കു തിരുത്തിക്കുറിക്കപ്പെട്ടു. ഇപ്പോള്‍ സച്ചിന്‍ തെണ്ടുല്‍ക്കറിന്റെ റെക്കോഡ് മറികടന്നിരിക്കുകയാണു ആര്‍സിബി ക്യാപ്റ്റന്‍ രജത് പാട്ടീദാര്‍.
ഐപിഎല്ലില്‍ 1000 റണ്‍സ് നേടുന്ന ഇന്ത്യയിലെ രണ്ടാമത്തെ വേഗമേറിയ രണ്ടാമത്തെ താരമായി മാറിയിരിക്കുകയാണു രജത്. 30 ഇന്നിംഗ്‌സ് കൊണ്ടാണ് രജത് ആയിരം തികച്ചതെങ്കില്‍ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ 31 മാച്ചുകളിലാണ് ഈ നേട്ടമുണ്ടാക്കിയത്. വെള്ളിയാഴ്ച പഞ്ചാബിനെതിരേ 18 ബോളില്‍ 23 റണ്‍സ് നേടിയതോടെയാണു സച്ചിന്റെ റെക്കോഡ് പഴങ്കഥയായത്.

150 സ്‌ട്രൈക്കിംഗ് റേറ്റും 35 ആവറേജ് റണ്‍സുമായാണു പാട്ടീദാര്‍ സച്ചിനെ മറികടന്നത്. സമ്മര്‍ദ സമയത്തും അദ്ദേത്തിന്റെ കളിയിലെ നിയന്ത്രണം നഷ്ടപ്പെടാറില്ല. ടി20യിലെ ഏറ്റവും സ്ഥിരതയുള്ള കളിക്കാരനായിട്ടാണ് അദ്ദേഹത്തെ വിലയിരുത്തുന്നതും. ഇതിനുമുമ്പ് മുംബൈയുടെ തിലക് വര്‍മ (33 മാച്ചുകള്‍) യും ചെനൈയുടെ റിതുരാജുമാണ് (31 മത്സരങ്ങള്‍) ആയിരം കടന്നത്.
പഞ്ചാബിനെതിരായ മത്സരം മഴമൂലം 14 ഓവറിലേക്കു ചുരുക്കിയിരുന്നു. ആര്‍സിബിയുടെ മുന്‍നിര വിക്കറ്റുകള്‍ പെട്ടെന്നു വീഴ്ത്താനായത് പഞ്ചാബിന്റെ വിജയം അനായാസമാക്കി. തുടര്‍ച്ചയായ മൂന്നാം മത്സരത്തിലാണ് ആര്‍സിബി സ്വന്തം തട്ടകത്തില്‍ തോല്‍ക്കുന്നത്. മറ്റ് വേദികളില്‍ ജയം തുടരുമ്പോഴാണിത്. മഴ വില്ലനായ മത്സരത്തില്‍ പഞ്ചാബ് കിങ്സിനോട് അഞ്ചു വിക്കറ്റിനാണു തോല്‍വി.
11 പന്ത് ബാക്കിയാക്കിയാണ് പഞ്ചാബ് ആര്‍സിബിയെ തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി 14 ഓവറില്‍ 9 വിക്കറ്റിന് 95 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ പഞ്ചാബ് 12.1 ഓവറില്‍ അഞ്ച് വിക്കറ്റിന് 98 റണ്‍സെടുത്തു. ആര്‍സിബിയുടെ തോല്‍വിക്ക് കാരണം ബാറ്റിങ് നിര പ്രതീക്ഷക്കൊത്ത് ഉയരാത്തതാണെന്നാണ് രജത് പാട്ടീധാര്‍ പറയുന്നത്. വിരാട് കോലി, ഫില്‍ സാള്‍ട്ട്, ലിയാം ലിവിങ്സ്റ്റണ്‍, രജത് പാട്ടീധാര്‍ എന്നിവര്‍ക്കൊന്നും പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ കഴിഞ്ഞില്ല.
ഏഴ് വിക്കറ്റിന് 42 റണ്‍സ് എന്ന നിലയിലേക്ക് ആര്‍സിബി തകര്‍ന്നിരുന്നു. 95 എന്ന ഭേദപ്പെട്ട സ്‌കോറിലേക്ക് ടീമിനെ എത്തിച്ചത് ടിം ഡേവിഡാണ്. 26 പന്തില്‍ അഞ്ച് ഫോറും മൂന്ന് സിക്സും ഉള്‍പ്പെടെ പുറത്താവാതെ 50 റണ്‍സാണ് ഡേവിഡ് നേടിയത്. ‘തുടക്കത്തിലേ പിച്ചില്‍ നല്ല പേസുണ്ടായിരുന്നു. ബാറ്റിങ് നിരയെന്ന നിലയില്‍ ഞങ്ങള്‍ക്ക് പ്രതീക്ഷിച്ച പ്രകടനം നടത്താനായില്ല. രണ്ട് വിക്കറ്റുകള്‍ വേഗത്തില്‍ത്തന്നെ നഷ്ടമായി. ചെറിയ ഇടവേളകളില്‍ തുടര്‍ച്ചയായി വിക്കറ്റുകള്‍ വീണു. ഇത് ഞങ്ങളെ സംബന്ധിച്ച് വലിയ പാഠമാണ്. സാഹചര്യം മനസിലാക്കി ദേവ്ദത്ത് പടിക്കലിനെ പുറത്തിരുത്തിയിട്ടും മികവ് കാട്ടാനായില്ല.
വിക്കറ്റ് അത്ര മോശമായിരുന്നില്ല. ഏറെ നേരം പിച്ച് മൂടിയിട്ടിരുന്നതിനാല്‍ ബൗളര്‍മാരെ അത് കാര്യമായി സഹായിച്ചു. പഞ്ചാബിന്റെ ബൗളര്‍മാരാണ് അഭിനന്ദനം അര്‍ഹിക്കുന്നത്. പിച്ച് എങ്ങനെയാണെന്നല്ല പിച്ചിന് അനുസരിച്ച് കളിച്ച് വിജയിക്കാനാവുന്ന ടോട്ടല്‍ നേടുകയെന്നതാണ് പ്രധാനപ്പെട്ട കാര്യം. ബാറ്റ്സ്മാന്‍മാര്‍ ഇതിനനുസരിച്ച് കളിച്ചില്ല. ബാറ്റിങ് നിരയെന്ന നിലയില്‍ ഞങ്ങളുടെ പിഴവ് തിരുത്തപ്പെടണം’ രജത് പറഞ്ഞു.
തുടക്കം മുതല്‍ കടന്നാക്രമിച്ച് കളിക്കാനാണ് ആര്‍സിബി ശ്രമിച്ചത്. എന്നാല്‍ ഒരുവശത്ത് വിക്കറ്റ് വീണപ്പോള്‍ ശ്രദ്ധയോടെ കളിക്കാന്‍ ആരും തയാറായില്ല. ഫില്‍ സാള്‍ട്ട് 4 റണ്‍സെടുത്ത് മടങ്ങിയപ്പോള്‍ വിരാട് കോലിക്ക് ഒരു റണ്‍സാണ് നേടാനായത്. രജത് പാട്ടീധാര്‍ 18 പന്തില്‍ 23 റണ്‍സാണ് അടിച്ചെടുത്തത്. ആറ് പന്തില്‍ നാല് റണ്‍സാണ് ലിവിങ്സ്റ്റണ്‍ നേടിയത്. ജിതേഷ് ശര്‍മ ഏഴ് പന്തില്‍ രണ്ട് റണ്‍സും നേടി. പിച്ചിനെ പഴിച്ച് ആര്‍സിബിയുടെ ബാറ്റ്സ്മാന്‍മാര്‍ക്ക് ന്യായീകരിക്കാനാവില്ല. അതിവേഗത്തില്‍ റണ്‍സ് ഉയര്‍ത്താന്‍ ടിം ഡേവിഡിനു കഴിഞ്ഞതാണു കാരണം. 26 പന്തിലാണ് അദ്ദേഹം ഫിഫ്റ്റി നേടി പുറത്താവാതെ നിന്നത്. ശ്രദ്ധയില്ലാതെ വിക്കറ്റുകള്‍ വലിച്ചെറിയുകയായിരുന്നു എന്നാണു വിമര്‍ശനം.