Breaking NewspoliticsSocial MediaTRENDING

ഇനി പാറപോലെ ഉറച്ചു നില്‍ക്കാനാകില്ല! പാര്‍ട്ടി പരിപാടികളില്‍ പെരുമാറ്റച്ചട്ടം കൊണ്ടുവരാന്‍ കോണ്‍ഗ്രസ്; നടപടി ഡിസിസി ഓഫീസ് ഉദ്ഘാടനം നാണക്കേടായതോടെ; മുന്‍നിരയില്‍ ആരൊക്കെയെന്ന് ഡിസിസി തീരുമാനിക്കും

തിരുവനന്തപുരം: കോണ്‍ഗ്രസ് പരിപാടികളില്‍ നേതാക്കളുടെ കസേരക്കളിയും ഉന്തുംതള്ളും അവസാനിപ്പിക്കാന്‍ മാര്‍ഗരേഖ വരുന്നു. കോഴിക്കോട് ഡിസിസി ഓഫീസ് ഉദ്ഘാടനച്ചടങ്ങില്‍ മുന്‍നിരയിലെത്താനുള്ള നേതാക്കളുടെ ഉന്തുംതള്ളും നാണക്കേടായ പശ്ചാത്തലത്തിലാണ് തീരുമാനം. കോഴിക്കോട്ട് കണ്ടത് അസുഖകരമായ കാഴ്ചകളാണെന്നും ആവര്‍ത്തിക്കാന്‍ പാടില്ലെന്നും മുരളീധരന്‍ പറഞ്ഞു.

‘പാറപോലെ ഉറച്ച് അബു’ എന്ന തലക്കെട്ടോടെയാണു സോഷ്യല്‍ മീഡിയയില്‍ ഡിസിസി ഓഫീസ് ഉദ്ഘാടനത്തിന്റെ വാര്‍ത്തകള്‍ ഷെയര്‍ ചെയ്തത്. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലായിരുന്നു ചടങ്ങില്‍ ഉദ്ഘാടകന്‍. നാടമുറിച്ച് ഉദ്ഘാടനം ചെയ്യേണ്ട സമയമായപ്പോള്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന് പോലും മുന്‍ നിരയില്‍ എത്താന്‍ കഴിഞ്ഞില്ല.

Signature-ad

നേരത്തെ തന്നെ സ്ഥാനം പിടിച്ച കെ.സി. അബു ഉള്‍പ്പെടെയുള്ള നേതാക്കള്‍ കടുകിട സ്ഥലം നല്‍കാതിരുന്നതോടെയാണ് ഉദ്ഘാടനം തിക്കിലും തിരക്കിലും കലാശിച്ചത്. പ്രതിപക്ഷ നേതാവിനെ മുന്‍ നിരയിലെത്തിക്കാന്‍ കല്‍പ്പറ്റ എംഎല്‍എ കൂടിയായ ടി. സിദ്ധിഖ് നടത്തുന്ന ശ്രമങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായി.

 

മുതിര്‍ന്ന നേതാക്കളുടെ അരികുപറ്റാന്‍ രണ്ടാംനിര നേതാക്കള്‍ കാണിക്കുന്ന തത്രപ്പാടുകളെ കടത്തിവെട്ടുന്നതായിരുന്നു കോഴിക്കോട് ഡിസിസി ഓഫീസ് ഉദ്ഘാടനത്തിലെ ഈ മത്സരം. പാര്‍ട്ടിയെ നയിക്കുന്നവരുടെ ഈ കലാകായിക അധ്വാനം ചെറിയ നാണക്കേട് അല്ല ഉണ്ടാക്കിയിട്ടുള്ളത്. കഴിഞ്ഞദിവസം ചേര്‍ന്ന കെപിസിസി നേതൃയോഗത്തില്‍ മുരളീധരന്‍ ഉള്‍പ്പെടെയുള്ളവര്‍ പെരുമാറ്റച്ചട്ടം വേണമെന്ന് ആവശ്യമുയര്‍ത്തി.

പെരുമാറ്റച്ചട്ടവും അച്ചടക്കവും ഉറപ്പാക്കാനുള്ള ചുമതല സേവാദളിന് നല്‍കും. പാര്‍ട്ടി വേദികളില്‍ കസേരക്കളി അവസാനിപ്പിക്കും. നോട്ടീസില്‍ പേരില്ലാത്തവര്‍ക്ക് സ്റ്റേജില്‍ ഇടമുണ്ടാകില്ല. സ്റ്റേജില്‍ ഇടമില്ലാത്ത പ്രധാന നേതാക്കള്‍ക്ക് സദസിലെ മുന്‍നിരയില്‍ സീറ്റ് ഉറപ്പാക്കും. നാടമുറിക്കല്‍ ഉള്‍പ്പെടെയുള്ള പരിപാടികള്‍ക്ക് മുന്‍നിരയില്‍ നില്‍ക്കേണ്ടവരുടെ പേരുകള്‍ ഡിസിസി തീരുമാനിക്കും.

സമരാഗ്‌നി സമാപനവേദിയില്‍ പാലോട് രവി ദേശീയഗാനം തെറ്റിച്ച് പാടിയതിന്റെ നാണക്കേട് ഇന്നും മാറിയിട്ടില്ല. ഇതിന്റെ പശ്ചാത്തലത്തില്‍ ദേശീയാഗാനാലാപനത്തിനും പെരുമാറ്റച്ചട്ടത്തില്‍ പ്രത്യേക നിര്‍ദേശമുണ്ട്. സംഭവമൊക്കെ കളറാണ്. ജംബോ കമ്മിറ്റിക്ക് പേരുകേട്ട പാര്‍ട്ടിയില്‍ ഇതൊക്കെ എങ്ങനെ നടപ്പാക്കുമെന്നു കണ്ടറിയണം.

Back to top button
error: