Breaking NewsBusinessIndiaLead NewsLIFENEWSNewsthen SpecialTRENDING

സെബിയുടെ നടപടിക്കു പിന്നാലെ ഓഹരി വിപണിയില്‍ കൂപ്പുകുത്തി ജെന്‍സോള്‍ എന്‍ജിനീയറിംഗ്: 1125ല്‍നിന്ന് 116 ലേക്ക് ഓഹരി വില ഇടിഞ്ഞു; പണം നഷ്ടപ്പെട്ടവരില്‍ ധോണി മുതല്‍ ദീപിക പദുകോണ്‍വരെ; കരകയറ്റം എളുപ്പമാകില്ല

 

ന്യൂഡല്‍ഹി: സെബിയുടെ നടപടിക്കു പിന്നാലെ ഓഹരി വിപണിയല്‍ ജെന്‍സോള്‍ എന്‍ജിനീയറിംഗ് തകര്‍ന്നടിഞ്ഞപ്പോള്‍ കാശുപോയവരില്‍ സെലിബ്രിറ്റികളും. മറ്റൊരു നോട്ടീസ് ലഭിക്കുന്നതുവരെ ഓഹരി വിപണിയില്‍ കമ്പനിയുടമകളായ ജഗ്ഗി സഹോദരങ്ങള്‍ക്കു വിലക്ക് ഏര്‍പ്പെടുത്തിയതാണ് കനത്ത തകര്‍ച്ചയ്ക്ക് ഇടയാക്കിയത്. വ്യക്തിപരമായ ആവശ്യങ്ങള്‍ക്കുവേണ്ടി കമ്പനിയുടെ പണം വകമാറ്റിയെന്നാണു കണ്ടെത്തല്‍.

Signature-ad

ലിസ്റ്റഡ് കമ്പനിയായ ജെന്‍സോള്‍ എന്‍ജിനിയറിംഗ് സ്വരൂപിച്ച നിക്ഷേപത്തില്‍ വലിയൊരു പങ്ക് വകമാറ്റി ചിലവഴിച്ചതായും ഇത് മറച്ചുവയ്ക്കാന്‍ വ്യാജ രേഖ ചമച്ചതായുമാണ് ഓഹരി വിപണി നിയന്ത്രകരായ സെബി കണ്ടെത്തിയിരിക്കുന്നത്. ഒരു ഘട്ടത്തില്‍ 1,125.75 രൂപ വരെ വില ഉയര്‍ന്ന ജെന്‍സോള്‍ ഓഹരികള്‍ വിവാദങ്ങള്‍ രൂക്ഷമായതോടെ 116 രൂപയിലേക്ക് താഴ്ന്നു.

 

ഇപ്പോഴിതാ ബോളിവുഡ് നടി ദീപിക പദുക്കോണും പ്രശസ്ത ക്രിക്കറ്റ് താരം ധോണിയും അടക്കമുളള പ്രമുഖര്‍ കമ്പനിയില്‍ നിക്ഷേപിച്ചിരുന്നെന്ന റിപ്പോര്‍ട്ടാണു പുറത്തുവരുന്നത്. ബോളിവുഡ് നടി ദീപിക പദുക്കോണിന്റെ കുടുംബ ഓഫീസായ കാ എന്റര്‍പ്രൈസസ്, ബജാജ് ഫിന്‍സെര്‍വിന്റെ സഞ്ജീവ് ബജാജ് എന്നിവരുള്‍പ്പെടെയുള്ള നിക്ഷേപകരില്‍ നിന്ന് 2019 ല്‍ കമ്പനി ഏഞ്ചല്‍ റൗണ്ടില്‍ 30 ലക്ഷം ഡോളര്‍ സമാഹരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

2024 ജൂലൈയില്‍ സ്വിസ് ഇംപാക്ട് നിക്ഷേപകരായ റെസ്‌പോണ്‍സ്എബിലിറ്റി, മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ എം.എസ് ധോണിയുടെ കുടുംബ ഓഫീസ്, റീന്യൂ ചെയര്‍മാന്‍ സുമന്ത് സിന്‍ഹ എന്നിവരുള്‍പ്പെടെയുളള നിക്ഷേപകരില്‍ നിന്ന് 200 കോടി രൂപ ബ്ലൂസ്മാര്‍ട്ട് സമാഹരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

ഓഹരി നിക്ഷേപങ്ങള്‍ മാത്രമായിരുന്നില്ല ബ്ലൂ സ്മാര്‍ട്ടിലേക്ക് പണം കണ്ടെത്താനുളള പ്രമോട്ടര്‍മാരായ അന്‍മോള്‍ സിംഗ് ജഗ്ഗി, പുനിത് സിംഗ് ജഗ്ഗി എന്നിവരുടെ വഴി. ബ്ലൂസ്മാര്‍ട്ട് അഷുര്‍ എന്ന പ്രോഗ്രാം വഴി ഇലക്ട്രിക് വാഹന ഉടമകള്‍ക്ക് നിക്ഷേപ അവസരങ്ങളും കമ്പനി വാഗ്ദാനം ചെയ്തിരുന്നു. ഇവികളില്‍ നിക്ഷേപിക്കുന്നവര്‍ക്ക് 20 ശതമാനം റിട്ടേണ്‍ വാഗ്ദാനം ചെയ്യുന്ന പ്രോഗ്രാമാണ് ഇത്.

തൊഴില്‍പരമായി ദീപികയും ധോണിയും ഓഹരി വിപണി ഗവേഷണ വിശകലന വിദഗ്ധരോ സാമ്പത്തിക ഉപദേഷ്ടാക്കളോ അല്ലെന്നും കൃത്യമായ ജാഗ്രത ഇവരെ ഉപദേശിക്കുന്ന മറ്റുള്ളവരുടെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടതായിരുന്നുവെന്നുമാണ് സമൂഹ മാധ്യമങ്ങളില്‍ ചിലര്‍ അഭിപ്രായം പങ്കുവെച്ചത്.

ഇന്ത്യയിലെ പുനരുപയോഗ ഊര്‍ജ മേഖലയില്‍ വന്‍ കുതിപ്പുണ്ടാക്കിയ കമ്പനിയാണു ജന്‍സോള്‍. സോളാര്‍ കണ്‍സള്‍ട്ടിംഗ് സര്‍വീസുകള്‍, എന്‍ജിനീയറിംഗ്, ഇലക്ട്രിക് വാഹനങ്ങള്‍ വാടകയ്ക്കു നല്‍കല്‍ എന്നിങ്ങനെ വിവിധ മേഖലകളില്‍ കമ്പനി കുതിപ്പുണ്ടാക്കിയിരുന്നു. 2019ല്‍ ആണ് ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിലെ എസ്എംഇയില്‍ ലിസ്റ്റ് ചെയ്തത്. ഇതു പിന്നീട് ബിഎസ്ഇ, എന്‍എസ്ഇകളുടെ മെയിന്‍ ബോര്‍ഡിലേക്കും എത്തി.

അതിവേഗം വളര്‍ച്ചയുണ്ടായ കമ്പനി 17-ാം സാമ്പത്തിക വര്‍ഷത്തില്‍ 61 കോടിയുടെയും 24-ാം സാമ്പത്തിക വര്‍ഷത്തില്‍ 1152 കോടിയുടെയും വളര്‍ച്ചയുണ്ടാക്കി. ഓപ്പറേഷണല്‍ ലാഭം രണ്ടുകോടിയില്‍നിന്ന് 209 കോടിയായി ഉയര്‍ന്നു. നെറ്റ് പ്രോഫിറ്റ് രണ്ടുകോടിയില്‍നിന്ന് 80 കോടിയുമായി.

ഇത് ഓഹരി വിപണിയിലും പ്രതിഫലിച്ചു. വിപണി മൂലധനം 4300 കോടിയിലേക്കു കുതിച്ചു. എന്നാല്‍, തട്ടിപ്പു കണ്ടെത്തിയതിനു പിന്നാലെ ഏപ്രില്‍ 11ന് 113 രൂപയിലേക്കു കൂപ്പുകുത്തി. കഴിഞ്ഞവര്‍ഷം ജൂണിലാണ് വിപണിയില്‍ കൃത്രിമം കാണിക്കുന്നെന്നും പണം വകമാറ്റുന്നെന്നുമുള്ള പരാതി സെബിക്കു ലഭിച്ചത്.

 

Back to top button
error: