ഉത്തര്‍പ്രദേശ് അധ്യക്ഷ സ്ഥാനം: മോദി- ഷാ അച്ചുതണ്ടിനെ വെട്ടി യോഗി ആദിത്യനാഥ്; സ്വന്തം സ്ഥാനാര്‍ഥിയെ ഇറക്കി അപ്രതീക്ഷിത നീക്കം; മോദിയുടെ ആര്‍എസ്എസ് കാര്യാലയ സന്ദര്‍ശനം നഡ്ഡക്കു പിന്‍ഗാമിയെ തേടി; വനിതയും പരിഗണനയില്‍

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മോദി-അമിത്ഷാ അച്ചുതണ്ടിനെ വെട്ടി സ്വന്തം സ്ഥാനാര്‍ഥിയെ നിര്‍ത്തിയ യോഗി ആദിത്യനാഥ് ബിജെപി ഉത്തര്‍പ്രദേശ് അധ്യക്ഷ സ്ഥാനത്തേക്കും ‘സര്‍ജിക്കല്‍ സ്‌ട്രൈക്ക്’ നടത്തിയതിന്റെ ഞെട്ടലില്‍ ബിജെപി. ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് തുടരുന്ന തര്‍ക്കത്തില്‍പെട്ട് തെരഞ്ഞെടുപ്പ് നീളുകയാണ്. ഇതിനിടയിലാണു തങ്ങള്‍ക്കു താത്പര്യമുള്ളയാളെ യുപിയില്‍ നിയമിക്കാനുള്ള നീക്കത്തില്‍ യോഗിയുടെ ഇടപെടല്‍.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കൃത്യമായ ഇടപെടലുകളാണു മോദി-അമിത്ഷാ അച്ചുതണ്ടിനെതിരേ യോഗി നടത്തിയത്. യോഗിയുടെ നിര്‍ദേശത്തിനനുസരിച്ചു നീങ്ങാന്‍ മാത്രമേ ഇരുവര്‍ക്കും കഴിഞ്ഞിരുന്നുള്ളൂ. നിലവിലെ തര്‍ക്കം പരിഹരിച്ച് തെരഞ്ഞെടുപ്പിനു തന്ത്രങ്ങളും സമവായവും കണ്ടെത്താന്‍ വിളിച്ച യോഗത്തിലാണ് യോഗി സ്വന്തം സ്ഥാനാര്‍ഥിയെ നിര്‍ദേശിച്ചത്.

ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഡല്‍ഹിയിലാണു ബിജെപി ഉന്നതതല യോഗം ചേര്‍ന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ, കേന്ദ്ര ആരോഗ്യമന്ത്രിയും ബിജെപിയുടെ ദേശീയ അധ്യക്ഷനുമായ ജെ.പി. നഡ്ഡ, കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, ബിജെപി ദേശീയ സംഘടനാ ജനറല്‍ സെക്രട്ടറി ബി.എല്‍. സന്തോഷ് എന്നിവരാണ് യോഗം ചര്‍ന്നത്.
ഏപ്രില്‍ 20 കഴിയുന്നതോടെ അധ്യക്ഷ തിരഞ്ഞെടുപ്പിന്റെ നടപടികള്‍ ആരംഭിച്ച് മേയ് ആദ്യ വാരത്തോടെ അധ്യക്ഷനെ പ്രഖ്യാപിക്കുമെന്നാണ് സൂചന. തര്‍ക്കം പരിഹരിക്കാന്‍ സമവായം രൂപീകരിച്ച് തിരഞ്ഞെടുപ്പ് നടക്കാനുള്ള സംസ്ഥാനങ്ങളില്‍ ചുമതലക്കാരെ യോഗം നിയമിച്ചു. അധ്യക്ഷ സ്ഥാനത്തേക്ക് ഏതാനും പേരുകളും ചര്‍ച്ചയില്‍ വന്നിരുന്നു.
എന്നാല്‍, മോദി-ഷാ നോമിനികളെ തള്ളി സ്വന്തം സ്ഥാനാര്‍ഥിയെ ഇറക്കിയതാണ് ഇരുവരെയും ഞെട്ടിച്ചത്. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ അടക്കം ലോക്‌സഭാ തിരഞ്ഞെടുപ്പിലും യോഗി പിടിമുറുക്കിയിരുന്നു. വോട്ടെണ്ണലില്‍ ആദ്യ റൗണ്ടില്‍ വാരാണസിയില്‍ മോദി പിന്നിലാകുകയും ചെയ്തു. ഇതിനുശേഷം രാജ്യത്ത ഏറ്റവും നിര്‍ണായകമായ സംസ്ഥാനത്തെ പാര്‍ട്ടി ഘടകത്തിലും യോഗി പിടിമുറുക്കിയിരുന്നു. ഉത്തര്‍ പ്രദേശ്, ബംഗാള്‍, മധ്യപ്രദേശ്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലാണ് അധ്യക്ഷനെ തിരഞ്ഞെടുക്കേണ്ടത്. ബിജെപി ഭരണഘടന അനുസരിച്ച് 19 സംസ്ഥാനങ്ങളിലാണു തെരഞ്ഞെടുപ്പ് നടത്തേണ്ടത്.
ദേശീയ ജനറല്‍ സെക്രട്ടറി സുനില്‍ ബന്‍സല്‍, വൈസ് പ്രസിഡന്റും ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രിയുമായ രഘുബര്‍ദാസ്, പ്രായപരിധിയുടെ പ്രശ്‌നമുണ്ടെങ്കിലും മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയുമായ ശിവരാജ് സിംഗ് ചൗഹാന്‍ എന്നിവരുടെ പേരുകളും ചര്‍ച്ചയായി. കേന്ദ്ര മന്ത്രിമാരായ ധര്‍മേന്ദ്ര പ്രധാന്‍, ഭൂപേന്ദ്ര യാദവ്, രണ്ടാംനിര നേതാക്കളില്‍ പ്രമുഖനായ അനുരാഗ് താക്കൂര്‍ എന്നിവരുടെ പേരുകളും ഉയര്‍ന്നുവന്നു.
അപ്രതീക്ഷിത നീക്കങ്ങളും മോദി-ഷാ തന്ത്രങ്ങളുടെ ഭാഗമായി വരുമെന്നും കരുതുന്നു. ഇക്കുറി ദക്ഷിണേന്ത്യയില്‍ നിന്ന് ദേശീയ അധ്യക്ഷനെ കണ്ടെത്തിയേക്കുമെന്നതാണ് അതിലൊന്ന്. തമിഴ്‌നാട്ടിലും കേരളത്തിലും ആസന്നമായ തിരഞ്ഞെടുപ്പ് കണക്കിലെടുത്താണ് ഈ നീക്കം. അങ്ങനെ വന്നാല്‍ കേന്ദ്രമന്ത്രി ജി. കിഷന്‍ റെഡ്ഡി, വാനതി ശ്രീനിവാസന്‍, ഡി. പുരന്ദരേശ്വരി എന്നിവരുടെ പേരുകള്‍ ചര്‍ച്ചയില്‍ വന്നേക്കും. ഇക്കുറി ദേശീയ അധ്യക്ഷ സ്ഥാനത്തേക്കു വനിതയെ പരിഗണിക്കുമോ എന്നതും ഉറ്റുനോക്കുന്നു.
രേഖാ ഗുപ്തയെ ഡല്‍ഹി മുഖ്യമന്ത്രിയാക്കിയതും വനിതാ ബില്‍ അവതരിപ്പിച്ചതും കണക്കിലെടുത്താണ് ഈ ചര്‍ച്ച. വാനതി ശ്രീനിവാസനും പുരന്ദരേശ്വരിയും അങ്ങനെ വന്നാല്‍ പരിഗണിക്കപ്പെട്ടേക്കും. പ്രായപരിധിയും സജീവ ചര്‍ച്ചയിലുണ്ട്. പാര്‍ട്ടി ഭരണഘടന അനുസരിച്ച് 60 വയസില്‍ താഴെയുള്ളവരെ പരിഗണിക്കണമെന്ന് ആര്‍എസ്എസ് നിര്‍ദേശമുണ്ട്. മുതിര്‍ന്ന നേതാക്കളായ ശിവരാജ് സിങ് ചൗഹാന്‍, മനോഹര്‍ ലാല്‍ ഖട്ടാര്‍ എന്നിവര്‍ പ്രായപരിധി കര്‍ശനമാക്കിയാല്‍ പുറത്തുപോകും.
‘പുതിയ ദേശീയ അധ്യക്ഷന് ഒത്തിരി കാര്യങ്ങള്‍ ഓടി നടന്ന് ചെയ്യേണ്ടതുണ്ട്, അത്തരത്തിലൊരാളെയാണ് ഞങ്ങള്‍ നോക്കുന്നത്’ ബിജെപിയിലെ ഉന്നത നേതാവ് കഴിഞ്ഞദിവസം ഇക്കാര്യം പറഞ്ഞിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ആര്‍എസ്എസ് ആസ്ഥാനം സന്ദര്‍ശിച്ചതും അധ്യക്ഷന്‍ സംബന്ധിച്ച ചര്‍ച്ചയ്ക്കാണെന്നാണ് അറിവ്. ആര്‍എസ്എസിനെ വിശ്വാസത്തിലെടുക്കാന്‍ വേണ്ടിയാണ് മോദി ആസ്ഥാനത്ത് സന്ദര്‍ശനം നടത്തിയതെന്നാണ് വിലയിരുത്തല്‍. മോദിയുടെ പിന്‍ഗാമി ആരെന്നതാണു വാര്‍ത്തകളില്‍ നിറഞ്ഞതെങ്കിലും നഡ്ഡയുടെ പിന്‍ഗാമിയെ കണ്ടെത്തായിരുന്നു ഈ സന്ദര്‍ശനമെന്നു വ്യക്തമായി.