
ഹൃദയം നുറുങ്ങുന്ന ആ ക്രുരതയിൽ ഒരു നാടാകെ നടുങ്ങിപ്പോയി. തൃശൂർ മാള സ്വദേശി മഞ്ഞളി അജീഷിന്റെ മകന്‍ യുകെജി വിദ്യാർത്ഥിയായ 6 വയസുകാരൻ ഏബലിനെ അയൽവാസിയായ ജോജോ(20) കുളത്തിൽ മുക്കി കൊലപ്പെടുത്തിയത് ഇന്നലെ സന്ധ്യയ്ക്ക്. പ്രകൃതി വിരുദ്ധ ബന്ധത്തെ എതിർത്തപ്പോഴാണ് കുട്ടിയെ കൊന്നതെന്ന് പൊലീസ്.
പ്രതി കുട്ടിയെ പ്രകൃതിവിരുദ്ധ ബന്ധത്തിന് ഇരയാക്കാൻ ശ്രമിച്ചു. കുട്ടി എതിർത്തതോടെ വിവരം പുറത്തറിയുമെന്ന് ഭയന്ന് കൊലപ്പെടുത്തുകയായിരുന്നുവത്രേ.

ഏബലിൻ്റെ വീടിനു തൊട്ടടുത്താണ് ജോജോയുടെ താമസം. ബൈക്ക് മോഷണ കേസിൽ പ്രതിയായ ഇയാൾ ഈയടുത്താണ് ജാമ്യത്തിൽ ഇറങ്ങിയത്. വൈകിട്ട് കൂട്ടുകാര്‍ക്കൊപ്പം കളിക്കാന്‍ പോകുന്നു എന്നുപറഞ്ഞാണ് ഏബല്‍ വീട്ടില്‍നിന്നിറങ്ങിയത്. വീടിനടുത്ത് സ്വർണ്ണപള്ള പാടശേഖരത്തിന് സമീപമുള്ള റോഡിൽ കൂട്ടുകാർക്കൊപ്പം കളിക്കുന്ന ഏബലിനെ ജോജോ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. ഇവിടെ വെച്ച് പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കാൻ ശ്രമിച്ചു. എന്നാൽ പീഡനം ചെറുത്ത കുട്ടി നിലവിളിച്ചുകൊണ്ട് വിവരം അമ്മയെ അറിയിക്കുമെന്നു പറഞ്ഞു. കുപിതനായ ജോജോ ‘എന്നാ പോയി പറയെടാ’ എന്ന് പറഞ്ഞ് കുട്ടിയുടെ മുഖം ബലമായി പൊത്തിപ്പിടിച്ച് കുളത്തിലിട്ട് കൊലപ്പെടുത്തുകയായിരുന്നു.
ഏബേലിനെ കാണാതായത് വൈകീട്ട് ആറര മുതലാണ്. തുടർന്ന് നടത്തിയ പരിശോധനയിലാണ് കുളത്തിൽ നിന്ന് മൃതദേഹം കണ്ടത്. പ്രദേശത്ത് നിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങളാണ് നിർണായകമായത്. കുട്ടിക്കൊപ്പം അയൽവാസിയായ ജോജോ എന്ന യുവാവിനെ വീഡിയോയിൽ കണ്ടിരുന്നു. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കുട്ടിയുടെ മരണം കൊലപാതകമാണെന്ന് വിവരം പുറത്ത് വന്നത്.
.കുട്ടിയുടെ വീട്ടിൽ നിന്ന് 100 മീറ്റർ അകലെയാണ് കുളം സ്ഥിതി ചെയ്യുന്നത്. കുളത്തിന്റെ കരയിലിരുന്ന് ചൂണ്ടയിടുകയായിരുന്ന ജോജോ കുട്ടിയെ കാണാതായതിന് പിന്നാലെ നാട്ടുകാർ തിരച്ചില്‍ നടത്തുമ്പോൾ ഒപ്പം കൂടി. എന്നാൽ യുവാവിന്‍റെ പെരുമാറ്റത്തിൽ സംശയം തോന്നിയ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തതോടെ കുറ്റം സമ്മതിക്കുകയായിരുന്നു.
താണിശ്ശേരി സെയ്ന്റ് സേവിയേഴ്സ് സ്‌കൂളിലെ യുകെജി വിദ്യാർഥിയാണ് ഏബൽ. സഹോദരങ്ങൾ: ആഷ്വിൻ, ആരോൺ. മൃതദേഹം കുഴിക്കാട്ടുശ്ശേരി മറിയംത്രേസ്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.