എൻ. പ്രശാന്തിന്റെ പരാതികൾ ചീഫ് സെക്രട്ടറി നേരിട്ട് കേൾക്കണം- നിർദ്ദേശം നൽകി മുഖ്യമന്ത്രി- 16ന് ഹാജരാകാൻ നോട്ടീസ്, ഓഡിയോ, വിഷ്വൽ റെക്കോഡിങ്ങും ലൈവ് സ്ട്രീമിങ്ങിനും അംഗീകാരം

തിരുവനന്തപുരം: ഐഎഎസ് ചേരിപ്പോരിൽ സസ്‌പെൻഷനിലുള്ള കൃഷിവകുപ്പ് മുൻ സെക്രട്ടറി എൻ. പ്രശാന്തിന്റെ പരാതികൾ ചീഫ് സെക്രട്ടറി നേരിട്ടു കേൾക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശപ്രകാരമാണിത്. ഇതനുസരിച്ച് ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ നേരിട്ട് ഹിയറിങ് നടത്തും. 16ന് വൈകിട്ട് 4.30ന് ഹാജരാകാനാണ് ചീഫ് സെക്രട്ടറി ആവശ്യപ്പെട്ടിരിക്കുന്നത്. കൂടാതെ ഹിയറിങ്ങിന്റെ ഓഡിയോ, വിഷ്വൽ റെക്കോഡിങ്ങും ലൈവ് സ്ട്രീമിങും വേണമെന്ന ആവശ്യം ചീഫ് സെക്രട്ടറി അംഗീകരിച്ചു. സംഭവം രാജ്യത്തു തന്നെ ആദ്യമായാണെന്ന് പ്രശാന്ത് അറിയിച്ചു.
സംഭവത്തിനു തുടക്കം അഡീഷനൽ ചീഫ് സെക്രട്ടറി എ. ജയതിലക്, വൈറ്റില മൊബിലിറ്റി ഹബ് എംഡി കെ. ഗോപാലകൃഷ്ണൻ എന്നിവരെ ലക്ഷ്യമിട്ടു സമൂഹമാധ്യമത്തിൽ പ്രശാന്തിട്ട കുറിപ്പാണ്. ഇതു പിന്നീട് ചെന്നുനിന്നത് സസ്‌പെൻഷനിലും. നവംബറിൽ സസ്‌പെൻഷനിലായ പ്രശാന്തിന്റെ സസ്‌പെൻഷൻ കാലാവധി ജനുവരിയിൽ നാലു മാസത്തേക്കു കൂടി സർക്കാർ നീട്ടിയിരുന്നു. സസ്‌പെൻഡ് ചെയ്യുകയും മെമ്മോ നൽകുകയും ചെയ്ത ഘട്ടത്തിൽ ചീഫ് സെക്രട്ടറിയോടു ചോദ്യങ്ങളുമായി പ്രശാന്ത് രംഗത്തെത്തിയിരുന്നു.

പ്രശാന്തിനെതിരെ വകുപ്പുതല നടപടി എടുക്കുന്നതിനു മുന്നോടിയായി അന്വേഷണം നടത്താൻ സർക്കാർ നീക്കം തുടങ്ങിയിരുന്നു. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുടെ അനുമതി തേടുകയും ചെയ്തിരുന്നു. ഇതിനിടെയാണ് പ്രശാന്തിന്റെ പരാതികൾ നേരിട്ടു കേൾക്കാൻ ചീഫ് സെക്രട്ടറിക്കു മുഖ്യമന്ത്രി നിർദേശം നൽകിയിരിക്കുന്നത്. ഇതിനു ശേഷമായിരിക്കും തുടർനടപടികൾ സ്വീകരിക്കുക.