IndiaNEWS

കോളാകാനും തേങ്ങയുമായി നിഗൂഢദ്വീപില്‍; ആന്‍ഡമാനിലെ സെന്റിനല്‍ ദ്വിപിലേക്ക് കടന്ന യുഎസ് പൗരന്‍ അറസ്റ്റില്‍

ശ്രീവിജയപുര(പോര്‍ട്ബ്ലയര്‍): ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലെ ഗോത്ര സംരക്ഷിത മേഖലയായ നോര്‍ത്ത് സെന്റിനല്‍ ദ്വീപിലേക്ക് അനധികൃതമായി കടന്ന യുഎസ് പൗരന്‍ അറസ്റ്റില്‍. മൈക്കലോ വിക്ടോറോവിച്ച് പോളിയാക്കോവിനെ (24) മാര്‍ച്ച് 31 നാണ് അറസ്റ്റ് ചെയ്തത്.

മാര്‍ച്ച് 26 നാണ് മൈക്കലോ പോര്‍ട്ട് ബ്ലെയറിലെത്തിയത്. മാര്‍ച്ച് 29 ന് കുര്‍മ ദേരാ ബിച്ചില്‍ നിന്നും ബോട്ടിലായിരുന്നു സെന്റിനല്‍ ദ്വീപിലേക്കുള്ള യാത്ര. ദ്വീപ് നിവാസികള്‍ക്ക് നല്‍കാന്‍ തേങ്ങയും ഒരു കാന്‍ കോളയും ഇയാള്‍ കരുതിയിരുന്നതായി പൊലീസ് പറഞ്ഞു. രാവിലെ 10 മണിയോടെയാണ് നോര്‍ത്ത് സെന്റിനല്‍ ദ്വീപിന്റെ വടക്കുകിഴക്കന്‍ തീരത്ത് ഇയാള്‍ എത്തിയത്. ബൈനോക്കുലര്‍ ഉപയോഗിച്ച് പ്രദേശമാകെ നീരീക്ഷിച്ചെങ്കിലും ഗ്രോത്രവാസികളെ കണ്ടില്ല. കൂക്കിവിളിച്ച് ഒരു മണിക്കൂറോളം കടല്‍ത്തീരത്ത് ചെലവഴിച്ചെങ്കിലും പ്രതികരണമൊന്നും ഉണ്ടായില്ല. ഒടുവില്‍ കയ്യില്‍ കരുതിയ തേങ്ങയും കോളയും അവിടെ ഉപേക്ഷിച്ച് പ്രദേശത്തിന്റെ വീഡിയോയും എടുത്ത് ബോട്ടില്‍ മടങ്ങിയെന്നും പൊലീസ് പറഞ്ഞു. പ്രദേശിക മത്സ്യത്തൊഴിലാളികളാണ് യുവാവിന്റെ ബോട്ട് കണ്ടത്.

Signature-ad

ഗോത്ര സംരക്ഷിത മേഖലയിലേക്കുള്ള യുഎസ് പൗരന്റെ യാത്രയുടെ ഉദ്ദേശ്യം പൊലീസ് അന്വേഷിക്കുന്നുണ്ട്. പോര്‍ട്ട് ബ്ലേയറില്‍ ഇയാള്‍ താമസിച്ച ഹോട്ടലിലെ ജീവനക്കാരെ ചോദ്യം ചെയ്ത് വരുകയാണ്. ജിപിഎസ് ഉപയോഗിച്ചായിരുന്നു ഇയാളുടെ യാത്രയെന്ന് ഡിജിപി എച്ച്എസ് ധാലിവാള്‍ പറഞ്ഞു. മൈക്കലോവിന്റെ പിതാവ് യുക്രെയ്ന്‍ പൗരന്‍നാണ്. ഇതാദ്യമായല്ല പോളിക്കോവ് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപില്‍ എത്തുന്നത്. കഴിഞ്ഞ വര്‍ഷം സെന്റിനല്‍ ദ്വീപേക്ക് കടക്കാന്‍ ഇയാള്‍ ശ്രമിച്ചിരുന്നു. അന്ന് ഹോട്ടല്‍ ജീവനക്കാരാണ് യാത്ര തടഞ്ഞത്. 2018ല്‍ യുഎസ് പൗരനായ ജോണ്‍ അലന്‍ ചൗവിനെ ദ്വീപ് നിവാസികള്‍ അമ്പേയ്ത് കൊലപ്പെടുത്തിയിരുന്നു. അന്ന് മൃതദേഹം വീണ്ടെടുക്കാനുള്ള ശ്രമം പോലും പരാജയപ്പെട്ടിരുന്നു. മിഷണറി പ്രവര്‍ത്തനത്തിനാണ് അന്ന് ഇയാള്‍ ദ്വീപിലേക്ക് എത്തിയതെന്നാണ് വിവരം.

സെന്റിനല്‍ ദ്വിപ്

ബംഗാള്‍ ഉള്‍ക്കടലില്‍ സ്ഥിതി ചെയ്യുന്ന ദ്വീപാണ് നോര്‍ത്ത് സെന്റിനല്‍. 72 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള ദ്വീപ് ആന്‍ഡമാന്‍ നിക്കോബാറിന്റെ ഭാഗമാണിത്. 1771ല്‍ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ സര്‍വേ ഉദ്യോഗസ്ഥനായ ജോണ്‍ റിച്ചിയാണ് ദ്വീപിലെ മനുഷ്യസാന്നിധ്യത്തെക്കുറിച്ച് ആദ്യ സൂചനകള്‍ നല്‍കിയത്. 1867ല്‍ ഒരു ഇന്ത്യന്‍ കച്ചവടക്കപ്പല്‍ ഈ തീരത്തിനടുത്ത് വച്ച് തകര്‍ന്നിരുന്നു. അതിലെ ജോലിക്കാരും ക്രൂ മെംബര്‍മാരും അടങ്ങിയ 106 പേര്‍ രക്ഷപെടാനായി കരയിലേക്ക് നീന്തി. എന്നാല്‍ ഗോത്രവര്‍ഗക്കാരുടെ അമ്പും വില്ലുമുപയോഗിച്ചുള്ള രൂക്ഷമായ ആക്രമണമാണ് ഇവര്‍ക്ക് ദ്വീപ് നിവാസികളില്‍ നിന്ന് നേരിടേണ്ടി വന്നത്. ഇതിന് പിന്നാലെ ദ്വീപിനെ കുറിച്ച് പഠിക്കാനെത്തിയ നിരവധി പേര്‍ ഇവരുടെ ആക്രമണങ്ങള്‍ക്ക് ഇരയായി.

തുടര്‍ന്ന് ഈ ഗോത്രത്തെ പൊതുധാരയിലേക്ക് കൊണ്ടുവരേണ്ടതില്ലെന്ന തീരുമാനത്തോടെയാണ് സര്‍ക്കാര്‍ ദ്വീപിന് ചുറ്റുമുള്ള പ്രദേശത്തെ നിരോധിത മേഖലയായി പ്രഖ്യാപിച്ച് കൊണ്ട് ഉത്തരവിടുന്നത്. ഇവിടെ എത്ര ആളുകള്‍ ജീവിച്ചിരിപ്പുണ്ട് എന്നതുള്‍പ്പെടെയുള്ള വിവരങ്ങള്‍ ഇപ്പോഴും ലഭ്യമല്ല. സെന്റിനല്‍ ഗോത്രവിഭാഗത്തിന്റെ ഭാഷയോ ആചാരങ്ങളോ തുടങ്ങി യാതൊരു വിവരവും പുറംലോകത്തിന് ഇപ്പോഴും അറിയില്ല. . ദ്വീപിന് അഞ്ച് കിലോമീറ്റര്‍ ഇപ്പുറം വരെ പോകാന്‍ മാത്രമാണ് നിലവില്‍ അനുമതി.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: