KeralaNEWS

റിപ്പോർട്ടർ മുന്നിൽ: ശ്രീകണ്ഠൻ നായർ കലിപ്പിലാണ്, 24 ന്യൂസിലെ ‘ഇൻ്റേണൽ എമർജൻസി’യിൽ പലരുടെയും സീറ്റ് തെറിക്കും

     ജേർണലിസം പഠിക്കാതെ, ജേർണലിസ്റ്റായി ജോലി ചെയ്യാതെ, ഒരു ന്യൂസ് ചാനൽ മേധാവിയായ വ്യക്തിയാണ് ആർ ശ്രീകണ്ഠൻ നായർ. എന്തായാലും 24 ന്യൂസ് എന്ന വാർത്താ ചാനലിനെ അദ്ദേഹം ഒന്നാമത് എത്തിച്ചു. മലയാളത്തിലെ പരിണത പ്രജ്ഞരെന്ന് മേനിനടിക്കുന്ന ഒരുപാട് പത്ര മേധാവികളെ നിഷ്പ്രഭരാക്കിയാണ് സ്വന്തം വ്യക്തിപ്രഭാവം കൊണ്ട് മാത്രം ചാനലിനെ അദ്ദേഹം ഒറ്റയടിക്ക് മുൻനിരയിൽ എത്തിച്ചത്. 2018ൽ ആരംഭിച്ച ചാനൽ തുടക്കം മുതൽ തന്നെ മനോരമ, മാതൃഭൂമി അടക്കം പ്രമുഖരെ പിന്തള്ളി രണ്ടാം സ്ഥാനമുറപ്പിച്ചത് മലയാള മാധ്യമ ചരിത്രത്തിലെ അപൂർവതയാണ്.

ജേർണലിസ്റ്റ് അല്ലാത്തതിനാൽ പരമ്പരാഗത നടപ്പുരീതികളെ പൊളിച്ചെഴുതാൻ അദ്ദേഹത്തിന് ഒരു മടിയും ഉണ്ടായില്ല. അതിൻ്റെ പ്രശ്നങ്ങൾ ആ ചാനലിന് ഉള്ളത് പലരും ചൂണ്ടിക്കാണിക്കുമ്പോൾ തന്നെ, എല്ലാത്തരം വിമർശകർക്കും അവഗണിക്കാനാവാത്ത സാന്നിദ്ധ്യമായി 24 ന്യൂസ് ചാനൽ വളർന്നു കഴിഞ്ഞിരുന്നു. മാധ്യമ കുലപതിമാരെന്ന് വിശേഷണമുള്ള മനോരമയിലും ഏഷ്യാനെറ്റിലും വിനോദപരിപാടികൾ നടത്തിപ്പോന്ന ശ്രീകണ്ഠൻ നായർ, ആ അനുഭവപരിചയം വച്ച് ‘ഫ്ളവേഴ്‌സ്’ തുടങ്ങിയപ്പോൾ ഈ വിജയം ആരും വിചാരിച്ചില്ല. പിന്നാലെ ആരംഭിച്ച 24 ന്യൂസും 100 മേനിവിളയിച്ചതോടെ ശ്രീകണ്ഠൻ നായർ താരമായി മാറി.

Signature-ad

പക്ഷേ ഇതിനിടയിലാണ് റിപ്പോർട്ടർ ചാനൽ 24 നെ പിൻതള്ളി രണ്ടാം സ്ഥാനത്തെത്തിയത്. ഇതോടെ ശ്രീകണ്ഠൻ നായർ സ്വതവേയുള്ള സൗമ്യത കൈവിട്ട് പൊട്ടിത്തെറിച്ചു. സ്ഥാപനത്തിലെ പ്രധാന പദവിയിലിരിക്കുന്ന ചിലരുടെ നിഷ്ക്രിതത്വമാണ് ഈ പരാജയത്തിനു കാരണമെന്ന് അദ്ദേഹം കണ്ടെത്തി.

“സ്ഥാപനമാണോ വലുത്, നിങ്ങളുടെ ഈഗോയാണോ വലുത് എന്നുള്ളത് എനിക്ക് ഭയങ്കരമായിട്ട് സംശയം തോന്നുകയാണ്. ഈഗോ നിങ്ങൾക്ക് പിന്നെ പിടിക്കാമായിരുന്നല്ലോ, സ്ഥാപനം നന്നായി പോകട്ടെന്നുള്ളതല്ലേ വേണ്ടത്…. നമ്മളീ മത്സരത്തിൻ്റെ മുനമ്പിൽ ലീഡ് ചെയ്യുന്ന സമയത്ത്, കൊല്ലത്ത് പോയിക്കിടന്ന് ഇങ്ങനൊക്കെയുള്ള പോരാട്ടങ്ങൾ നടത്തുന്നവർ ഈ സ്ഥാപനത്തോട് ചെയ്യുന്ന ദ്രോഹമെന്താണെന്ന് ഇവരൊക്കെ ആലോചിക്കുന്നുണ്ടോ? ഞാനിപ്പോ ഇത്രമാത്രമേ പറയുന്നുള്ളൂ, മെൻ്റലി ഞാൻ വളരെ രോഷത്തിലാണെന്ന് കൂടി നിങ്ങൾ മനസിലാക്കുക.”

ചാനലിലെ ജേർണലിസ്റ്റുകൾ എല്ലാവർക്കുമായി ശ്രീകണ്ഠൻ നായർ കഴിഞ്ഞദിവസം അയച്ച സന്ദേശമാണിത്. കൊല്ലത്ത് നടന്ന സിപിഎം സമ്മേളനത്തിൻ്റെ റിപ്പോർട്ടിങ്ങിനിടെ മുതിർന്ന രണ്ട് ജേണലിസ്റ്റുകൾ തമ്മിലുണ്ടായ ഈഗോ പ്രശ്നങ്ങൾ സ്ഥാപനത്തിൻ്റെ പ്രകടനത്തെ ബാധിച്ചുവെന്നും ഇക്കാര്യത്തിൽ ഇരുവരും വിശദീകരണം നൽകണമെന്നും ആണ് അതീവ രോഷാകുലനായി ശ്രീകണ്ഠൻ നായർ ആവശ്യപ്പെടുന്നത്. ഒരു വിട്ടുവീഴ്ചയും ഇല്ലെന്നും പണ്ടത്തേത് പോലുള്ള പരിഗണനയുടെ കടയെല്ലാം അടയ്ക്കുകയാണെന്നും അദ്ദേഹം പറയുന്നു. ചാനലിൽ ‘ഇൻ്റേണൽ എമർജൻസി’ പ്രഖ്യാപിക്കുകയാണ് എന്ന അസാധാരണ പ്രയോഗവും ഇതിനൊടുവിൽ അദ്ദേഹം നടത്തുന്നുണ്ട്.

ശ്രീകണ്ഠൻ നായർ പ്രതിസ്ഥാനത്ത് നിർത്തുന്ന ആർ ശ്രീജിത് 24 ന്യൂസിൻ്റെ തിരുവനന്തപുരം റീജിയണൽ ബ്യൂറോ ചീഫാണ്. ദീപക് ധർമ്മടം കോഴിക്കോട് ചീഫും. ഈ രണ്ട് ജേർണലിസ്റ്റുകളും സിപിഎമ്മിൽ ബന്ധങ്ങളുള്ളവരും, മികച്ച വാർത്തകൾ പുറത്ത് കൊണ്ടുവന്നിട്ടുള്ളവരുമാണ്. എന്നാൽ ഇരുവരെയും ഒന്നിച്ച് സമ്മേളന റിപ്പോർട്ടിങ്ങിന് നിയോഗിച്ചപ്പോൾ പരസ്പരമുള്ള ഈഗോ കാരണം പല വാർത്തകളും മുങ്ങിപ്പോയി.

പാർട്ടിയുടെ പദവികളിൽ നിന്നൊഴിവാക്കപ്പെട്ട എ.കെ ബാലൻ കൊല്ലത്ത് പൊട്ടിക്കരഞ്ഞപ്പോൾ ശ്രീജിത് തൊട്ടടുത്തുണ്ടായിരുന്നു  എന്നും എന്നാൽ വേണ്ടതുപോലെ കൈകാര്യം ചെയ്തില്ലെന്നും ശ്രീകണ്ഠൻ നായർ പറയുന്നു. വിവരങ്ങൾ എല്ലാം അന്വേഷിച്ചറിഞ്ഞ ശേഷമാണ് ചീഫ് എഡിറ്ററെന്ന നിലയ്ക്കുള്ള രോഷപ്രകടനം.

നിലവിലെ ചാനൽ മത്സരത്തിൽ 24 കനത്ത വെല്ലുവിളി നേരിടുന്നുണ്ട്. റിപ്പോർട്ടർ ചാനൽ ഇപ്പോൾ ഏഷ്യാനെറ്റ് ന്യൂസിന് തൊട്ടുപിന്നിലാണ്. രണ്ടാം സ്ഥാനത്തിനായി ഇഞ്ചോടിഞ്ച് പോരാട്ടമാണ് 24 ന്യൂസും റിപ്പോർട്ടറും  നടത്തുന്നത്. ഏഷ്യാനെറ്റ് പോലെ പാരമ്പര്യത്തിൻ്റെയും വിപുലമായ നെറ്റ് വർക്കിൻ്റെയും പിൻബലമില്ലാത്ത ഇരുകൂട്ടരും ആശ്രയിക്കുന്നത് അവതാരകരുടെ പ്രകടനത്തെയാണ്. അതിൽ തന്നെ 24ൻ്റെ ഭാരം ഏറ്റവുധികം വഹിക്കുന്നത് ശ്രീകണ്ഠൻ നായരാണ്. പാർട്ടി സമ്മേളനങ്ങൾ, തിരഞ്ഞെടുപ്പുകൾ പോലെ പലദിവസം നീളുന്ന മഹാമഹങ്ങൾ നടക്കുമ്പോൾ ഫീൽഡ് പ്രകടനത്തിൽ മറ്റ് ചാനലുകൾ മുന്നേറും. ആ മത്സരബുദ്ധി ഒട്ടും ഉൾക്കൊള്ളാതെ, പരസ്പരമുള്ള ശീതസമരമാണ് മുതിർന്നവർ നടത്തിയത്. ഇതാണ് ചീഫ് എഡിറ്ററെ ഇത്രമേൽ ചൊടിപ്പിച്ചിത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: