
സദാ സമയവും മൊബൈലിൽ കണ്ണും നട്ടിരുന്ന് റീൽസ് കാണുന്നവർ ഒരു കാര്യം വിസ്മരിക്കരുത്, വിനോദത്തിന് ആരംഭിക്കുന്ന ഈ റീല്‍ കാണല്‍ ശീലം ഒരു ആസക്തിയായി മാറാനുള്ള സാധ്യത കൂടുതലാണ്. ഒന്നില്‍ തുടങ്ങി മറ്റൊന്നിലേക്ക് സ്‌ക്രോള്‍ ചെയ്തുകൊണ്ടേയിരിക്കും.
ഈ ശീലം നമ്മുടെടെ തലച്ചോറിന് ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവിനെ ദുർബലപ്പെടുത്തുമെന്ന് ടിയാന്‍ജിന്‍ നോര്‍മല്‍ സര്‍വകലാശാല നടത്തിയ പഠനം വ്യക്തമാക്കുന്നു.17നും 30നും ഇടയിൽ പ്രായമായ 111 പേരാണ് പഠനത്തിന്റെ ഭാഗമായത്. ഇവരോട് 2 മാസം ശരാശരി 95 മിനിറ്റ് വരെ ഇത്തരം ഷോര്‍ട്ട് വിഡിയോകള്‍ കാണാന്‍ ആവശ്യപ്പെട്ടു.

എംആര്‍ഐ ഉപയോഗിച്ച് ഓരോരുത്തരുടെയും തലച്ചോറിന്റെ പ്രവര്‍ത്തനം വിലയിരുത്തുകയും ചെയ്തു. പരിശോധന ഫലം ഞെട്ടിക്കുന്നതായിരുന്നു. ഈ ശീലം ആളുകളെ തീവ്രമായ ആസക്തിയിലേക്ക് തള്ളിവിടുന്നതായി കണ്ടെത്തി.
കൂടാതെ തിരുമാനമെടുക്കല്‍, വികാര നിയന്ത്രണം എന്നിവയുമായി ബന്ധപ്പെട്ട തലച്ചോറിന്റെ ഭാഗങ്ങളായ ഓര്‍ബിറ്റോഫ്രോണ്ടല്‍ കോര്‍ട്ടെക്‌സിലും സെറിബെല്ലത്തിലും ഇത് സ്വാധീക്കുന്നുണ്ടെന്നും ഗവേഷകർ പറയുന്നു. പഠനത്തിൽ പങ്കെടുത്തവരുടെ തലച്ചോറിന്റെ പോസ്റ്റീരിയര്‍ സിംഗുലേറ്റ് കോര്‍ട്ടെക്‌സിലെയും ഡോര്‍സോളാറ്ററല്‍ പ്രീഫ്രോണ്ടല്‍ കോര്‍ട്ടെക്‌സിലെയും കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ചു.
റീലുകള്‍ കൂടുതലായി കാണുന്നവർ സ്വയം റഫറന്‍ഷ്യല്‍ ചിന്തയില്‍ ഏര്‍പ്പെടുന്നുവെന്നും ഇത് ശ്രദ്ധക്കുറവിലേക്ക് നയിക്കുന്നു എന്നും ഗവേഷകര്‍ പറയുന്നു. ഹ്രസ്വ വീഡിയോകള്‍ കൂടുതല്‍ കാണുന്ന ആളുകളില്‍ ശ്രദ്ധക്കുറവിനുള്ള സാധ്യതയുണ്ട്. കൂടാതെ മോശം ഉറക്കം, ഇന്‍സോമിയ പോലുള്ള ഉറക്കപ്രശ്‌നങ്ങളും ബാധിക്കുമെന്നും ഗവേഷകര്‍ പറയുന്നു.