KeralaNEWS

മലയാളി ദമ്പതികള്‍ ജ്വല്ലറിയിൽ നിന്ന് സ്വർണം തട്ടിയ കേസ്: ഇവർ സ്വർണ കള്ളക്കടത്ത് സംഘത്തിൽ പെട്ടവരെന്ന്  പൊലീസ്

     ചെന്നൈ ആസ്ഥാനമായ ജ്വല്ലറിയുടെ തിരുവനന്തപുരം ശാഖയിൽ നിന്നും സ്വർണം തട്ടിയ കേസിൽ പിടിലായ മലയാളി ദമ്പതികള്‍ സ്വർണ കള്ളക്കടത്ത് സംഘത്തിൽ പെട്ടവരെന്ന് പൊലീസ്. ഇരുവരും ചേർന്ന് ഒരു കോടി 84 ലക്ഷം രൂപയുടെ സ്വർണം തട്ടി എന്ന പരാതിയിലാണ് കൊച്ചി സ്വദേശികളായ രാജീവും ഷർമ്മിളയും അറസ്റ്റിലായത്. വൻ റാക്കറ്റിൽപ്പെട്ട ഇവരെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യാൻ ഒരുങ്ങുകയാണ് പൊലീസ്.

ജ്വല്ലറിയിൽ നിന്നും ഒരു കോടി 84 ലക്ഷത്തിൻെറ സ്വർണം വാങ്ങിയ ശേഷം കൊച്ചി സ്വദേശികളായ ദമ്പതികള്‍ പണത്തിന് പകരം ചെക്ക് നൽകിയെന്നും ഇത് വ്യാജ ചെക്കായിരുന്നുവെന്നുമാണ് ജ്വല്ലറി ഉടമകളുടെ പരാതി. പണം ലഭിക്കാത്തതിനെ തുടർന്നാണ് ജ്വല്ലറി ഉടമ കൊച്ചി സ്വദേശികളായ ഷർമിളക്കും രാജീവിനുമെതിരെ പൊലീസിൽ പരാതി നൽകിയത്. ജ്വല്ലറി ഉടമയുടെ സുഹൃത്തായ കൊച്ചിയിലെ ഒരു ഹോട്ടൽ ഉടമ വഴി സ്വർണം വാങ്ങിയത് കൊണ്ടാണ് ഇത്രയും വലിയ അളവിൽ സ്വർണം വിറ്റിട്ടും ചെക്ക് വാങ്ങിയതെന്നാണ് ജ്വല്ലറി ഉടമ പറയുന്നത്. തഞ്ചാവൂരിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികളെ ഇന്നലെയാണ്  വഞ്ചിയൂർ പൊലീസ് അറസ്റ്റു ചെയ്തതു്. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് സ്വർണ കടത്ത് ബന്ധം പുറത്തുവന്നത്.

Signature-ad

വിമാനത്താവളം വഴി കടത്തികൊണ്ടുവരുന്ന സ്വർണം ക്യാരിയർമാരിൽ നിന്നും വാങ്ങി സ്വർണ കടത്ത് സംഘങ്ങള്‍ക്ക് കൈമാറുന്നവരാണ് ഇരുവരും. ഷർമിളക്കെതിരെ ഇ.ഡിയുടെ അന്വേഷണവുമുണ്ട്. കരുനാഗപ്പള്ളി, അങ്കമാലി, പെരുന്തൽമണ്ണ, ഹരിപ്പാട് എന്നിവടങ്ങളിലും ഇവർക്ക് സ്വർണ തട്ടിപ്പ് കേസുണ്ട്. ഈ തട്ടിപ്പ് കേസുകളില്ലെല്ലാം പ്രതികള്‍ മുൻകൂർ ജാമ്യം നേടിയിരുന്നു. തിരുവനന്തപുരത്തെ ജ്വല്ലറിയിൽ നിന്നും തട്ടിയ സ്വർണം എന്തു ചെയ്തുവെന്ന് പ്രതികള്‍ പൊലീസിനോട് പറഞ്ഞിട്ടില്ല. കേന്ദ്ര ഏജൻസികൾ 2 പ്രതികളെയും  നിരീക്ഷിക്കുന്നുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ കസ്റ്റഡയിൽ വാങ്ങി ചോദ്യം ചെയ്യും. ഇടപാടുകളില്ലെല്ലാം വലിയ ദുരൂഹതയുണ്ടെന്ന് പൊലീസ് പറയുന്നു. തുടരന്വേഷണം സംസ്ഥാന ക്രൈം ബ്രാഞ്ചിന് കൈമാറിയേക്കും. പ്രതികളിൽ നിന്നും ലഭിക്കുന്ന വിവരങ്ങള്‍ കേന്ദ്ര ഏജൻസികള്‍ക്കും പൊലീസ് കൈമാറും.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: