CrimeNEWS

തമിഴ്‌നാട്ടില്‍ 24 മണിക്കൂറിനിടെ 3 കൊലപാതകം; മരിച്ചത് ബിജെപി, അണ്ണാ ഡിഎംകെ പ്രവര്‍ത്തകര്‍

ചെന്നൈ: തമിഴ്‌നാടിനെ വീണ്ടും അശാന്തിയിലാക്കി രാഷ്ട്രീയ കൊലപാതകങ്ങള്‍ തുടര്‍ക്കഥയാകുന്നു. ബിഎസ്പി സംസ്ഥാന അധ്യക്ഷന്‍ ആംസ്‌ട്രോങ്ങിന്റെ കൊലപാതകം നടന്ന് ഒരു മാസം തികയും മുന്‍പാണ് തമിഴ്‌നാട്ടിലെ വിവിധ ഇടങ്ങളിലായി ശനിയാഴ്ച 3 കൊലപാതകങ്ങള്‍ കൂടി നടന്നത്. ഇതില്‍ രണ്ടെണ്ണത്തിന് രാഷ്ട്രീയ ബന്ധമുണ്ടെന്നാണ് സൂചന.

തമിഴ്നാട്ടിലെ ശിവഗംഗയിലാണ് ആദ്യത്തെ കൊലപാതകം. ബിജെപി ജില്ലാ സെക്രട്ടറി സെല്‍വകുമാറിനെ ശനിയാഴ്ച രാത്രിയോടെ ഒരു സംഘം ആളുകള്‍ ചേര്‍ന്ന് വെട്ടിക്കൊല്ലുകയായിരുന്നു. സെല്‍വകുമാറിന്റെ ഉടമസ്ഥതയിലുള്ള ഇഷ്ടിക ചൂളയില്‍നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു സംഘം ചേര്‍ന്നുള്ള ആക്രമണം. വടിവാള്‍ ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തിയ ശേഷം സെല്‍വകുമാറിനെ റോഡരികില്‍ ഉപേക്ഷിച്ച് അക്രമികള്‍ കടന്നുകളഞ്ഞു. കൊലപാതകത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.

Signature-ad

തമിഴ്നാട് കൊലപാതകങ്ങളുടെ തലസ്ഥാനമായെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.അണ്ണാമലൈ ആരോപിച്ചത്. കൊലപാതകത്തിനു രാഷ്ട്രീയ പശ്ചാത്തലമില്ലെന്ന് ശിവഗംഗ എംപി കാര്‍ത്തി ചിദംബരം പറഞ്ഞു. മേഖലയില്‍ വന്‍ പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.
അതിനിടെ, കടലൂരിനു സമീപം അജ്ഞാതര്‍ ചേര്‍ന്ന് അണ്ണാ ഡിഎംകെ പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തി. അണ്ണാ ഡിഎംകെയുടെ തിരുപ്പാപുലിയൂര്‍ വാര്‍ഡ് സെക്രട്ടറി പത്മനാഭനെയാണ് ശനിയാഴ്ച രാത്രിയോടെ പുതുച്ചേരി അതിര്‍ത്തിയില്‍ അജ്ഞാതര്‍ വെട്ടിക്കൊന്നത്. ബാഗുരിലേക്ക് ഇരുചക്ര വാഹനത്തില്‍ പോകുകയായിരുന്ന പത്മനാഭനെ കാറില്‍ എത്തിയ സംഘം ആദ്യം ഇടിച്ചു വീഴ്ത്തി. തുടര്‍ന്ന് വടിവാള്‍ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.

പത്മനാഭന്‍ മറ്റൊരു കൊലപാതകക്കേസിലെ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. സംഭവത്തില്‍ അണ്ണാ.ഡിഎംകെ ജനറല്‍ സെക്രട്ടറി എടപ്പാടി പളനിസാമി അപലപിച്ചു. സംസ്ഥാനത്ത് രാഷ്ട്രീയ കൊലപാതകങ്ങള്‍ നിയന്ത്രിക്കുന്നതില്‍ സ്റ്റാലിന്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നാണ് ഇപിഎസിന്റെ ആരോപണം.

മറ്റൊരു കൊലപാതകം നടന്നത് ധര്‍മപുരിയിലാണ്. ഹോട്ടല്‍ ജീവനക്കാരനായ ആഷിക്കിനെയാണ് (25) ശനിയാഴ്ച രാത്രി ആളുകള്‍ നോക്കിനില്‍ക്കെ മൂന്നംഗ സംഘം വടിവാള്‍ ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തിയത്. ഹോട്ടലിനുള്ളില്‍ നില്‍ക്കുകയായിരുന്ന ആഷിക്കിനെ അക്രമികള്‍ കൊലപ്പെടുത്തുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. സംഭവത്തില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു.

3 ആഴ്ചയ്ക്കിടെ തമിഴ്‌നാട്ടില്‍ നാല് രാഷ്ട്രീയ കൊലപാതകങ്ങളാണ് നടന്നത്. ജൂലൈ 5നായിരുന്നു ബിഎസ്പി സംസ്ഥാന അധ്യക്ഷന്‍ കെ.ആംസ്‌ട്രോങിനെ ചെന്നൈ പെരമ്പൂരില്‍ അക്രമി സംഘം ആളുകള്‍ നോക്കിനില്‍ക്കെ വെട്ടിക്കൊന്നത്. ആംസ്‌ട്രോങ് വധക്കേസിലെ പ്രതികളിലൊരാള്‍ പിന്നീട് മാധാവാരത്ത് പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. പിന്നീട് നാം തമിഴര്‍ കക്ഷിയുടെ മധുരൈ ജില്ലാ നേതാവിനെ പ്രഭാതനടത്തത്തിനിടെ ആക്രമി സംഘം വെട്ടിക്കൊന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാനത്തെ അശാന്തിയിലാക്കി ശനിയാഴ്ച മൂന്ന് കൊലപാതകങ്ങള്‍ കൂടി നടന്നത്. ക്രമസമാധാന നില പരിപാലിക്കുന്നതില്‍ ഡിഎംകെ സര്‍ക്കാരിന് വീഴ്ച സംഭവിച്ചുവെന്ന പ്രതിപക്ഷ കക്ഷികളുടെ ആരോപണത്തിന് ഇതോടെ ശക്തി കൂടി.

Back to top button
error: