CrimeNEWS

സ്വത്ത് കിട്ടിയതോടെ മക്കള്‍ അവഗണിച്ചു, തിരിച്ചുചോദിച്ചപ്പോള്‍ വയോധികയെ കൊന്ന് കെട്ടിത്തൂക്കിയത് മരുമകള്‍

കാസര്‍കോട്: സ്വത്ത് തര്‍ക്കത്തെത്തുടര്‍ന്ന് വയോധികയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി കെട്ടിത്തൂക്കിയ കേസില്‍ മകന്റെ ഭാര്യയെ ജീവപര്യന്തം തടവിനും പിഴയടയ്ക്കാനും കോടതി ശിക്ഷിച്ചു. കൊളത്തൂര്‍ ചേപ്പനടുക്കത്തെ പി.അംബികയെയാണ് (49) കാസര്‍കോട് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി (ഒന്ന്) ജഡ്ജി എ.മനോജ് ശിക്ഷിച്ചത്. കൊളത്തൂര്‍ ചേപ്പനടുക്കത്തെ പരേതനായ നാരായണന്‍ നായരുടെ ഭാര്യ പുക്ലത്ത് അമ്മാളുവമ്മയാണ് (68) കൊല്ലപ്പെട്ടത്.

കൊലപാതകത്തിന് ജീവപര്യന്തംതടവും രണ്ടുലക്ഷം രൂപ പിഴയുമാണ് ശിക്ഷ. തെളിവ് നശിപ്പിച്ചതിന് അഞ്ചുവര്‍ഷം തടവും രണ്ടുലക്ഷം രൂപ പിഴയും ശിക്ഷിച്ചു. പിഴയടച്ചില്ലെങ്കില്‍ യഥാക്രമം രണ്ടുവര്‍ഷം, ഒരുവര്‍ഷം വീതം അധികതടവും അനുഭവിക്കണം. കഴുത്ത് ഞെരിച്ചും തലയിണ ഉപയോഗിച്ച് മുഖത്തമര്‍ത്തിയും നൈലോണ്‍ കയര്‍ കഴുത്തിന് ചുറ്റിയും കൊലപ്പെടുത്തിയെന്നാണ് കേസ്.

Signature-ad

2014 സെപ്റ്റംബറിലാണ് സംഭവം. വീടിന്റെ ചായ്പില്‍ കിടന്നുറങ്ങുകയായിരുന്ന അമ്മാളുവമ്മയെ കൊലപ്പെടുത്തിയശേഷം കൊലപാതകം ആത്മഹത്യയാണെന്ന് വരുത്തിത്തീര്‍ക്കാനായി മൃതദേഹം കെട്ടിത്തൂക്കുകയും ചെയ്തുവെന്ന് കുറ്റപത്രം പറയുന്നു. രണ്ടും മൂന്നും പ്രതികളായ അമ്മാളുവമ്മയുടെ മകന്‍ കമലാക്ഷന്‍ (57), ചെറുമകന്‍ ശരത് (29) എന്നിവരെ കോടതി വെറുതേ വിട്ടിരുന്നു.

അമ്മാളുവമ്മയുടെ പേരിലുള്ള സ്ഥലംവിറ്റ് പ്രതികളുടെ പേരില്‍ വാങ്ങിയ സ്ഥലം തിരിച്ചെഴുതിത്തരണമെന്നാവശ്യപ്പെട്ടതിലുള്ള തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. സ്വത്ത് ലഭിച്ചതോടെ മക്കള്‍ തന്നെ അവഗണിക്കാനും വീട്ടില്‍ ടി.വി. കാണാനോ ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കാനോ അനുവാദിക്കാതെയുമായതോടെ സ്ഥലം തന്റെ പേരിലേക്ക് മാറ്റിത്തരണമെന്ന് ഇവര്‍ ആവശ്യപ്പെടുകയായിരുന്നു.

ഇതേച്ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഉറങ്ങിക്കിടക്കുകയായിരുന്ന അമ്മാളുവമ്മയെ കൈകൊണ്ട് കഴുത്തുഞെരിച്ചും മുഖത്ത് തലയണ അമര്‍ത്തിയും നൈലോണ്‍ കയര്‍ കഴുത്തില്‍ ചുറ്റിയുമാണ് ശ്വാസം മുട്ടിച്ച് കൊന്നതെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. കഴുത്ത് ഞെരിക്കുന്നതിനിടെ അമ്മാളുവമ്മയുടെ വായില്‍നിന്നും മൂക്കില്‍നിന്നും രക്തം പുറത്തേക്ക് തെറിച്ചിരുന്നു. ഇതും പ്രതികള്‍ക്കെതിരായ തെളിവുകളായി പ്രോസിക്യൂഷന്‍ ഉപയോഗിച്ചു.

 

 

Back to top button
error: