KeralaNEWS

ഇതര സംസ്ഥാന തൊഴിലാളികളുടെ പറുദീസയായ പെരുമ്പാവൂരിൽ ലഹരി മരുന്ന് വേട്ട: ഇന്ന് അഞ്ചര കിലോ കഞ്ചാവും ഇന്നലെ 81 കുപ്പി ഹെറോയിനും പിടിച്ചെടുത്തു

ഓപ്പറേഷൻ ക്ലീൻ പെരുമ്പാവൂർ പദ്ധതിയുടെ ഭാഗമായി നടത്തിയ പരിശോധനയിൽ ഇന്ന് അഞ്ചര കിലോ കഞ്ചാവും ഇന്നലെ 81 കുപ്പി ഹെറോയിനും പിടിച്ചെടുത്തു. ഒഡീഷ കണ്ട മാൽ സ്വദേശി സമീർ ദിഗൽ(38) നെയാണ് കഞ്ചാവുമായി പിടികൂടിയത്. പെരുമ്പാവൂർ എ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ഒഡീഷയിൽ നിന്ന് കഞ്ചാവുമായി വരുന്ന വഴി മുടിക്കൽ പവർഹൗസ് ജംഗ്ഷന് സമീപം വച്ചാണ് ഇയാളെ പിടി കൂടിയത്. കിലോയ്ക്ക് 2500 രൂപയ്ക്ക് അവിടെ നിന്ന് വാങ്ങി ഇവിടെ 25000 രൂപയ്ക്കാണ് വിൽക്കുന്നത്. അതിഥി തൊഴിലാളികൾക്കും തദ്ദേശിയർക്കുമാണ് വിൽപ്പന. ഒഡീഷയിൽ നിന്നും ട്രയിൻ മാർഗം ആലുവയിലെത്തിയ സമീർ ദിഗൽ ഓട്ടോയിലാണ് പെരുമ്പാവൂരിലേയ്ക്ക് തിരിച്ചത്.

ആസാം നാഗോൺ ദുപ്പാഗുരി പത്താർ സ്വദേശി അത്താബുർ റഹ്‌മാൻ (28) നെയാണ് അതീവ അപകട സാധ്യതയുള്ള ഹെറോയിനുമായി ഇന്നലെ പെരുമ്പാവൂർ എ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘവും കുറുപ്പംപടി പോലീസും ചേർന്ന് പിടികൂടിയത്.

Signature-ad

ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധനകൾ. പുല്ലുവഴിയിൽ അത്താബുർ റഹ്‌മാൻ വാടയ്ക്ക് താമസിക്കുന്ന മുറിയിൽ നിന്നാണ് 81 കുപ്പി ഹെറോയിൻ കണ്ടെത്തിയത്. പൊലീസ് ആവശ്യക്കാരെന്ന രീതിയിലാണ് ഇയാളെ സമീപിച്ചത്. ഒരു കുപ്പിയ്ക്ക് ആയിരം രൂപയാണ് പറഞ്ഞത്. വീര്യം കൂടിയ സാധനമാണെന്നും ആസാമിൽ നിന്നാണ് കൊണ്ടു വന്നതെന്നും പറഞ്ഞു. പൊലീസാണെന്ന് മനസിലായപ്പോൾ പ്രതി ആക്രമിച്ച് രക്ഷപ്പെടാനും ശ്രമിച്ചു. അതിഥിത്തൊഴിലാളികൾക്കും തദ്ദേശീയർക്കുമാണ് വിൽപ്പന. ഇടനിലക്കാർ വഴിയും കച്ചവടമുണ്ട്. ഉപയോഗിച്ചവരും, ഇടനിലക്കാരും പൊലീസിന്റെ നിരീക്ഷണത്തിലാണ്. ഹോട്ടൽത്തൊഴിലാളിയെന്ന വ്യാജേനെയാണ് മയക്കുമരുന്ന് കച്ചവടം നടത്തിയിരുന്നത്. ഓപ്പറേഷൻ ക്ലീൻ പെരുമ്പാവൂരിന്റെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളിൽ 300 ൽ ഏറെ കുപ്പി ഹെറോയിനും, ലക്ഷങ്ങൾ വില വരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങളും , കഞ്ചാവും , എം.ഡി.എം.എ യും പിടികൂടിയിരുന്നു. എ.എസ്.പി മോഹിത് രാവത്ത്, ഇൻസ്പെക്ടർ ഹണി കെ ദാസ് എ.എസ്.ഐ പി.എ അബ്ദുൽ മനാഫ്, സീനിയർ സി പി ഒ മാരായ ടി.എൻ മനോജ് കുമാർ, ടി.എ അഫ്സൽ,
ബെന്നി ഐസക് തുടങ്ങിയ വരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

Back to top button
error: