![](https://newsthen.com/wp-content/uploads/2024/06/IMG-20240602-WA0014-1.jpg)
കൊച്ചി നഗരം ലഹരി മരുന്നുകളുടെ ഹബ്ബായി മാറുന്നു. ഇന്നലെ തൃപ്പൂണിത്തുറയിൽ കോടികളുടെ ലഹരിമരുന്നുമായി നഴ്സിങ് വിദ്യാർഥിനിയടക്കം രണ്ടു പേർ പിടിയിൽ. ഏറ്റുമാനൂർ സ്വദേശി അമീർ മജീദ്, ബെംഗളൂരുവിൽ നഴ്സിങ് വിദ്യാർഥിനിയായ ചങ്ങനാശേരി സ്വദേശിനി വർഷ എന്നിവരാണ് തൃപ്പുണിത്തുറ ഹിൽപാലസ് പൊലീസിൻ്റെ വലയിൽ കുടുക്കിയത്. കോട്ടയം സ്വദേശി ഇജാസ് പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു. ലഹരിമാഫിയ സംഘത്തിലെ തലവൻ ഇജാസാണ് എന്നാണ് പിടിയിലായവർ നൽകിയ മൊഴി. ഇയാൾക്കായുള്ള തിരച്ചിൽ തുടരുകയാണ്.
ശനിയാഴ്ച ഉച്ചയ്ക്ക് കരിങ്ങാച്ചിറയിൽ പൊലീസിന്റെ വാഹനപരിശോധനയ്ക്കിടെയാണ് സംഘത്തെ പിടികൂടിയത്. പൊലീസ് കൈകാണിച്ചെങ്കിലും ഇവർ കാർ നിർത്താതെ പാഞ്ഞു. പിന്നാലെ പൊലീസും. മത്സര ഓട്ടത്തിനൊടുവിൽ ഇരുമ്പനത്തെ കാർ ഷോറൂമിലേയ്ക്ക് ലഹരിസംഘം വാഹനം ഓടിച്ചുകയറ്റി. വഴിയടഞ്ഞതോടെ ഓടിരക്ഷപെടാൻ ശ്രമിച്ചവരെ പിന്നാലെയെത്തിയ പൊലീസ് പിടികൂടി. കാറിൽ നിന്ന് 485ഗ്രാം എംഡിഎംഎ കണ്ടെത്തി. ബെംഗളൂരുവിൽ നിന്നാണ് ലഹരിമാരുന്നെത്തിച്ചെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.
![Signature-ad](https://newsthen.com/wp-content/uploads/2024/06/signature.jpg)
വർഷയാണ് ബെംഗളൂരുവിൽനിന്ന് കൊച്ചിയിലെ ലഹരിമാഫിയക്കായി എംഡിഎംഎ കടത്തിയതെന്നാണ് പൊലീസിൽനിന്നു ലഭിക്കുന്ന സൂചനകൾ. വർഷ ശനിയാഴ്ച രാവിലെയാണ് ബെംഗളൂരുവിൽ നിന്ന് കോട്ടയത്ത് എത്തിയത്. അവിടെനിന്നു തലയോലപ്പറമ്പിൽ വന്ന് സുഹൃത്തുക്കളോടൊപ്പം ലഹരിമരുന്ന് കൈമാറാൻ വരുന്നതിനിടെയാണ് പിടിയിലായത്. സംഘത്തിലെ കൂടുതൽ പേരെ കുറിച്ചുള്ള സൂചനകളും പൊലീസിന് ലഭിച്ചു. സമാനമായ രീതിയിൽ ഈ സംഘം നേരത്തെയും കൊച്ചിയിലേക്ക് ലഹരികടത്തിയിട്ടുണ്ടെന്നാണ് ഹിൽപാലസ് പൊലീസ് പറയുന്നു.