IndiaNEWS

സൈബർ ആക്രമണം താങ്ങാനാകാതെ 33 കാരി ജീവനൊടുക്കി, അപ്പാർട്‌മെന്റിലെ 4-ാം നിലയില്‍ നിന്ന് വീണ 7 മാസം പ്രായമുള്ള കുഞ്ഞ് അദ്ഭുതകരമായി രക്ഷപ്പെട്ട സംഭവത്തിലാണ് രൂക്ഷ സൈബർ ആക്രമണം ഉണ്ടായത്

ഐടി കമ്പനി ജീവനക്കാരിയും ചെന്നൈ തിരുവാരൂർ സ്വദേശി വെങ്കിടേഷിന്റെ ഭാര്യയുമായ രമ്യ(33) ജീവനൊടുക്കിയത് അതി രൂക്ഷമായ സൈബർ ആക്രമണം താങ്ങാനാകാതെ. വിഷാദ രോഗത്തിനു ചികിത്സയിലിരിക്കെ വീടിനുള്ളില്‍ തൂങ്ങി മരിക്കുക ആയിരുന്നു യുവതി.

കഴിഞ്ഞ മാസം 28നാണ് 7 മാസം പ്രായമുള്ള കുഞ്ഞ് രമ്യയുടെ പിടിവിട്ട് നാലാം നിലയില്‍ നിന്നും താഴേക്ക് വീഴുന്നത്. അപ്പാർട്‌മെന്റിലെ ബാല്‍ക്കണിയിൽ വച്ചായിരുന്നു സംഭവം. ഭക്ഷണം കൊടുക്കുന്നതിനിടെ രമ്യയുടെ കയ്യില്‍നിന്നു കുഞ്ഞു താഴേക്കു വീഴുകയായിരുന്നു. ഒന്നാം നിലയുടെ പാരപ്പറ്റിലെ തകിട് ഷീറ്റില്‍ 15 മിനിറ്റിലേറെ തങ്ങിനിന്ന കുഞ്ഞിനെ അയല്‍ക്കാർ ചേർന്ന് സാഹസികമായി രക്ഷപ്പെടുത്തി.

Signature-ad

ഇതിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ, അശ്രദ്ധ കൊണ്ടാണ് ഇത് സംഭവിച്ചതെന്ന് ആരോപിച്ച് യുവതിക്കെതിരെ അതിരൂക്ഷമായ സൈബർ ആക്രമണമാണുണ്ടായത്. ബന്ധുക്കളും കുറ്റപ്പെടുത്തിയതോടെ രമ്യ മാനസികമായി തളർന്നു. തുടർന്നു കടുത്ത വിഷാദം നേരിട്ട രമ്യ ചികിത്സയിലായിരുന്നു. രമ്യയും രണ്ട് മക്കളും രണ്ടാഴ്ച മുൻപാണു മേട്ടുപ്പാളയം കാരമടയിലെ സ്വന്തം വീട്ടിലേക്കു മടങ്ങിയെത്തിയത്.

ശനിയാഴ്ച വൈകിട്ട് രമ്യയുടെ മാതാപിതാക്കളും ഭർത്താവ് വെങ്കിടേഷും വിവാഹച്ചടങ്ങില്‍ പങ്കെടുത്തു തിരിച്ചുവന്നപ്പോഴാണു മരിച്ച നിലയില്‍ കണ്ടത്. ദമ്പതികള്‍ക്കു 7 മാസം പ്രായമുള്ള പെണ്‍കുഞ്ഞു കൂടാതെ 5 വയസ്സുള്ള മകനുമുണ്ട്.

Back to top button
error: