KeralaNEWS

മൂന്നുപവന്റെ മാലയ്ക്കായി അമ്മയെ കൊലപ്പെടുത്തിയ മകൻ അറസ്റ്റില്‍

മൂവാറ്റുപുഴ: വീടിനുള്ളില്‍ വയോധികയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. ആയവന കുഴുമ്ബിത്താഴത്ത് വടക്കേക്കര വീട്ടില്‍ പരേതനായ ഭാസ്‌കരന്‍റെ ഭാര്യ കൗസല്യ (67) ആണ് ദാരുണമായി മരിച്ചത്.

കേസില്‍ മകൻ ജോജോയെ പൊലീസ് അറസ്റ്റ് ചെയ്തു. ആദ്യം ഹൃദയാഘാതം മൂലമുള്ള മരണമാണെന്നാണ് ഏവരും കരുതിയത്. എന്നാല്‍  പോലീസ് അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്.

ഞായറാഴ്ച വൈകീട്ട് ഏഴരയോടെയാണ് കൗസല്യയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കട്ടിലില്‍ കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. മക്കളായ സിജോ, ജോജോ എന്നിവരാണ് മരണവിവരം നാട്ടുകാരെയും പഞ്ചായത്തംഗത്തെയും അറിയിച്ചത്. ഹൃദയാഘാതമാണെന്നായിരുന്നു നാട്ടുകാരും ബന്ധുക്കളും ആദ്യം കരുതിയത്. മരണം സ്ഥിരീകരിക്കാൻ പഞ്ചായത്ത് അംഗം രഹ്‍ന സോബിൻ കല്ലൂർക്കാട് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ വിവരമറിയിച്ചു. തുടർന്ന് സ്‌ഥലത്തെത്തി കൗസല്യയെ പരിശോധിച്ച ഡോക്‌ടറാണ് സ്വാഭാവിക മരണമല്ലെന്ന് പൊലീസിനെ അറിയിച്ചത്.

Signature-ad

കഴുത്തിലെ പാടുകളും രക്തം കട്ട പിടിച്ച പാടും കണ്ടതോടെ മരണം കൊലപാതകമാണെന്ന് പോലീസും സ്ഥിരീകരിച്ചു.തിങ്കളാഴ്ച രാവിലെ മക്കളായ സിജോയെയും ജോജോയെയും പൊലീസ് കസ്‌റ്റഡിയില്‍ എടുത്ത്, വിശദമായ ചോദ്യം ചെയ്യുന്നതിനിടെയാണ് ജോജോ കുറ്റം സമ്മതിച്ചത്. തുടര്‍ന്ന് വൈദ്യപരിശോധനയും തെളിവെടുപ്പും പൂർത്തിയാക്കി.

അമ്മ ധരിച്ചിരുന്ന മൂന്ന് പവന്‍റെ മാലയ്ക്ക് വേണ്ടിയായിരുന്നു കൊലപാതകം എന്നാണ് ജോജോ പൊലീസിനു നല്‍കിയിരിക്കുന്ന മൊഴി.കൗസല്യയുടെ മൃതദേഹം ഇന്ന് പോസ്‌റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. യുകെയിലുള്ള മകള്‍ മഞ്ജു നാട്ടില്‍ എത്തിയതിനു ശേഷമാകും സംസ്‌കാരം.

Back to top button
error: